ADVERTISEMENT

ഇസ്‍ലാമബാദ്∙ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം ഇമ്രാൻ നാസിർ. കളിച്ചിരുന്ന സമയത്ത് തനിക്ക് വിഷബാധയേറ്റെന്നും അതു തന്റെ സന്ധികളെ ദുർബലമാക്കിയെന്നുമാണ് ഇമ്രാൻ നാസിറിന്റെ വെളിപ്പെടുത്തൽ. ‘മെർക്കുറി’ വിഷമാണു തന്നെ ബാധിച്ചതെന്നാണ് നാസിറിന്റെ പരാതി. കടപ്പിലാകുമെന്ന് ആശങ്കയുണ്ടായിരുന്നെന്നും പത്ത് വർഷത്തോളം ചികിത്സിച്ചതായും ഒരു പാക്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.

‘‘അടുത്തിടെ ചികിത്സയുടെ ഭാഗമായി എംആർഐ എടുത്തിരുന്നു. റിപ്പോർട്ടിൽ എനിക്ക് മെര്‍കുറി വിഷം നൽകിയതായി ഉണ്ട്. അതൊരു സ്ലോ പോയ്സണാണ്. അത് നിങ്ങളുടെ സന്ധികളിലെത്തി അവയെ നശിപ്പിക്കും. പത്ത് വർഷത്തോളമാണു ഞാൻ ചികിത്സിച്ചത്. ഏഴു വർഷം ഞാൻ ഇതു കാരണം ബുദ്ധിമുട്ടി. എനിക്ക് ഒരുപാടു പേരെ സംശയമായിരുന്നു. എന്നാൽ എപ്പോഴാണ് വിഷബാധയുണ്ടായതെന്നോ എന്താണ് കഴിച്ചതെന്നോ എനിക്ക് അറിയില്ല.’’– ഇമ്രാൻ നാസിർ പറഞ്ഞു.

‘‘വിഷം ശരീരത്തിലെത്തിയ ഉടൻ പ്രവര്‍ത്തിക്കില്ല എന്നതുകൊണ്ട് അപ്പോൾ അതു മനസ്സിലാക്കാനും സാധിച്ചില്ല. അത് എന്നെ വർഷങ്ങളായി കൊന്നുകൊണ്ടിരുന്നു. അതു ചെയ്തവർക്ക് മോശമൊന്നും സംഭവിക്കണമെന്ന് ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നില്ല. സമ്പാദിച്ചതെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. ആരും എന്നെ സഹായിക്കാൻ വന്നില്ല. ഷാഹ‌ിദ് അഫ്രീദി എന്നെ മാനസികമായും സാമ്പത്തികമായും പിന്തുണച്ചിരുന്നു. അഫ്രീദി 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവാക്കി.’’– ഇമ്രാൻ വെളിപ്പെടുത്തി.

2012 ട്വന്റി20 ലോകകപ്പിലാണ് ഇമ്രാൻ നാസിർ പാക്കിസ്ഥാനു വേണ്ടി ഒടുവിൽ കളിച്ചത്. ഓപ്പണിങ് ബാറ്ററെന്ന നിലയിൽ പാക്കിസ്ഥാന്റെ ഭാവിയെന്നു കരുതപ്പെട്ടിരുന്ന താരം സ്ഥിരതയില്ലാതിരുന്നതോടെ ടീമിൽനിന്നു പുറത്തായി.

English Summary: Was given poison, my joints were damaged: Ex-Pakistan star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com