മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിലെ ഏതാനും മത്സരങ്ങൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമ കളിക്കില്ലെന്നു വിവരം. ജോലി ഭാരം കുറയ്ക്കാനും ആവശ്യത്തിനു വിശ്രമമെടുക്കാനുമാണു രോഹിത് ശർമയുടെ തീരുമാനം. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും ഏകദിന ലോകകപ്പ് ക്രിക്കറ്റും ഐപിഎല്ലിനു ശേഷം വരാനുള്ളതിനാൽ പരുക്കുപറ്റാതെ താരങ്ങൾ ശ്രദ്ധിക്കണമെന്ന് ബിസിസിഐ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണു ചില മത്സരങ്ങളിൽനിന്നു വിട്ടു നിൽക്കാൻ രോഹിത് ശര്‍മ തീരുമാനിച്ചത്.
രോഹിത് ശർമ കളിക്കാത്ത മത്സരങ്ങളിൽ സൂര്യ കുമാര്‍ യാദവ് മുംബൈ ഇന്ത്യൻസ്‍ ക്യാപ്റ്റനാകും. ഏപ്രിൽ രണ്ടിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഇന്‍ഡീസ് താരം കീറൺ പൊള്ളാർഡായിരുന്നു മുംബൈയുടെ വൈസ് ക്യാപ്റ്റൻ. വിരമിക്കൽ പ്രഖ്യാപിച്ച പൊള്ളാർഡിനു പകരം വൈസ് ക്യാപ്റ്റൻ സ്ഥാനം സൂര്യയ്ക്കു ലഭിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിൽ ഒരാളാണു രോഹിത് ശർമ. രോഹിതിനു കീഴിൽ അഞ്ചു തവണ മുംബൈ ഐപിഎൽ ജേതാക്കളായി. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ പൂർത്തിയായതിനു പിന്നാലെയാണ് ഐപിഎൽ ആരംഭിക്കുന്നത്. 31ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പര്‍ കിങ്സുമായി ഏറ്റുമുട്ടും.
English Summary: Rohit Sharma might miss couple of IPL 2023 games