ADVERTISEMENT

ഇത്തവണ ഐപിഎലിൽ ഒരുപിടി നിയമമാറ്റങ്ങളാണു വരുന്നത്. ഫുട്ബോൾ പോലെയുള്ള ഗെയിമുകളിലെ ‘സബ്സ്റ്റിറ്റ്യൂട്ട്’ താരത്തെപ്പോലെയുള്ള ‘ഇംപാക്ട് പ്ലെയർ’ ആണ് ഇതിൽ പ്രധാനം.

ഇംപാക്ട് പ്ലെയർ

ബാറ്ററെയോ ബോളറെയോ മത്സരത്തിനിടെ മാറ്റി പകരം ഒരാളെ ഇറക്കാൻ അനുവദിക്കുന്ന നിയമമാറ്റമാണ് ‘ഇംപാക്ട് പ്ലെയർ’. ടോസ് കഴിഞ്ഞ് സമർപ്പിക്കുന്ന ടീം പട്ടികയിൽ 5 പകരക്കാരെയും ഇക്കുറി മുതൽ ഉൾപ്പെടുത്താം. ഇതിൽ ഒരു താരത്തെ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കാം. ടീമിൽ നിലവിൽ 4 വിദേശ താരങ്ങളുണ്ടെങ്കിൽ ഇന്ത്യൻ താരത്തെ മാത്രമേ ഇംപാക്ട് പ്ലെയർ ആയി കളിപ്പിക്കാനാകൂ. നാലിൽ കുറവാണെങ്കിൽ വിദേശതാരത്തെയും ഉപയോഗിക്കാം.

ഇംപാക്ട് പ്ലെയർക്കു പകരം പുറത്തു പോകുന്ന താരത്തിന് പിന്നീട് ആ മത്സരത്തിൽ പങ്കാളിയാകാൻ പറ്റില്ല. ഇംപാക്ട് പ്ലെയർ ബോൾ ചെയ്യുകയാണെങ്കി‍ൽ മുഴുവൻ ക്വോട്ട ആയ 4 ഓവറും എറിയാം. ഐപിഎലിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇംപാക്ട് പ്ലെയർ ആരായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ന് ഗുജറാത്ത്– ചെന്നൈ മത്സരത്തിൽ ആർക്കായിരിക്കും ഈ റോളിനു നറുക്കു വീഴുക? 

ടോസ് കഴിഞ്ഞ് ടീം

ടോസ് കിട്ടുന്ന ടീമിന് കൂടുതൽ നേട്ടമുണ്ടാകുന്ന സ്ഥിതി ഒഴിവാക്കാനായി ടോസിനു ശേഷം ടീം പട്ടിക പ്രഖ്യാപിച്ചാൽ മതിയെന്നാണ് മറ്റൊരു നിർണായക മാറ്റം. ആദ്യം ചെയ്യേണ്ടത് ബാറ്റിങ്ങാണോ ബോളിങ്ങാണോ എന്നതിനനുസരിച്ച് ടീമുകൾക്ക് താരങ്ങളെ മാറ്റാം എന്നതാണ് സവിശേഷത. എതിർടീം ക്യാപ്റ്റൻ അനുവദിച്ചാൽ ടീം പ്രഖ്യാപിച്ചതിനു ശേഷവും താരങ്ങളെ മാറ്റാനുള്ള അവസരവുമുണ്ട്. 

റിവ്യൂ, റിവ്യൂ, റിവ്യൂ...

വനിതാ പ്രിമിയർ ലീഗിൽ നടപ്പാക്കിയ വൈഡ്– നോബോൾ ഡിആർഎസ് നിയമം ഐപിഎലിലും നിലവിൽ വരുന്നു. ഓൺ ഫീൽഡ് അംപയർമാരുടെ വൈഡ്– നോബോൾ തീരുമാനങ്ങൾ റിവ്യൂ വഴി 3–ാം അപയർക്കു പരിശോധിക്കാൻ അവസരം നൽകുന്നതാണ് ഈ മാറ്റം. 

കീപ്പർമാർ ജാഗത്രൈ

ബാറ്റർ ഷോട്ട് കളിക്കുന്നതിനു മുൻപ് വിക്കറ്റ് കീപ്പർ ‘അന്യായമായി’ സ്ഥാനം മാറിയാൽ ബോളിങ് ടീമിനെതിരെ പെനൽറ്റി റൺ ചുമത്താം. 

ഓവർ റേറ്റ് മുഖ്യം

കുറഞ്ഞ ഓവർ നിരക്കിന് ഇനി കളിക്കളത്തിൽ തന്നെ പെനൽറ്റി. നിശ്ചിത സമയത്ത് ഓവർ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീടുള്ള ഓരോ ഓവറിലും സർക്കിളിനു പുറത്ത് 4 ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ.

English Summary : Major Rule changes in IPL 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com