ADVERTISEMENT

ഗുവാഹത്തി∙ ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ച് രണ്ടാം വിജയത്തോടെ ഐപിഎൽ പോയിന്റു പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ്. 57 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് ഒന്‍പതു വിക്കറ്റിന് 142 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഓരോ മത്സരങ്ങൾക്കു ശേഷം രാജസ്ഥാൻ പരിശീലകൻ കുമാർ സംഗക്കാര താരങ്ങളെ കാണുന്ന പതിവുണ്ട്. താരങ്ങളോട് സംസാരിക്കുന്ന വിഡിയോ രാജസ്ഥാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യും.

ശനിയാഴ്ചത്തെ മത്സരശേഷം താരങ്ങളെ കണ്ടപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണെ ആവോളം പുകഴ്ത്താൻ സംഗക്കാര മറന്നില്ല. താരം നന്നായി തന്നെ ടീമിനെ കൈകാര്യം ചെയ്തതായി സംഗക്കാര പ്രതികരിച്ചു. ഈ സമയത്ത് മത്സരത്തിലെ തന്റെ ക്യാച്ചിനെക്കുറിച്ചു പറയെന്ന് സഞ്ജു കൈകൊണ്ട് ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതോടെ ആ ക്യാച്ചിനെക്കുറിച്ച് പറയാൻ മറന്നു പോയെന്നായിരുന്നു സംഗക്കാരയുടെ പ്രതികരണം.

എങ്കിലും മനോഹരമായ ക്യാച്ചാണ് സഞ്ജു എടുത്തതെന്നും സംഗക്കാര പ്രതികരിച്ചു. ‘‘ക്യാപ്റ്റൻ വിദഗ്ധമായിത്തന്നെ രാജസ്ഥാന്റെ ബോളർമാരെ അണിനിരത്തി. യാതൊരു ഭയവുമില്ലാതെയാണു സഞ്ജു തീരുമാനങ്ങളെടുത്തത്.’’– സംഗക്കാര പറഞ്ഞു. ഡൽഹിയുടെ മറുപടി ബാറ്റിങ്ങിൽ ഡൽഹി ഒരു റണ്ണെടുക്കും മുൻപേ പൃഥ്വി ഷാ പൂജ്യത്തിനു പുറത്തായത് സഞ്ജുവിന്റെ ക്യാച്ചിലാണ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു ക്യാച്ച്. 200 റൺസെന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ഇംപാക്ട് പ്ലേയറായാണ് പൃഥ്വി ഷായെ ഇറക്കിയത്.

നേരിട്ട മൂന്നാം പന്ത് പൃഥ്വി ഷായുടെ ബാറ്റിൽ തട്ടിയപ്പോൾ തകർപ്പനൊരു ഡൈവിലൂടെ സഞ്ജു പിടിച്ചെടുക്കുകയായിരുന്നു. നാലാം പന്തിൽ മനീഷ് പാണ്ഡെയെയും പുറത്താക്കിയ ട്രെന്റ് ബോൾട്ട് ഡൽഹിയെ കടുത്ത സമ്മർദത്തിലാക്കി. ബൗണ്ടറികൾ കണ്ടെത്താൻ മിടുക്കനായ അക്ഷർ പട്ടേലിനെ യുസ്‍വേന്ദ്ര ചെഹലിന്റെ പന്തിൽ സഞ്ജു സ്റ്റംപ് ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി സ്കോർ കണ്ടെത്താൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. നാലു പന്തുകൾ നേരിട്ട സഞ്ജു പൂജ്യത്തിനു പുറത്തായി. കുൽദീപ് യാദവിന്റെ പന്തിൽ സിക്സിനു ശ്രമിച്ചപ്പോൾ ആന്‍റിച് നോർട്യ ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്താക്കിയത്.

English Summary: Kumar Sangakkara praise Rajasthan Royals skipper Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com