ADVERTISEMENT

കൊച്ചി∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് പിന്തുണയുമായി സിനിമാ, സീരിയൽ താരം കിഷോർ സത്യ.  നിരന്തരം ഫോം ഇല്ലാതെ ഉഴറിയ ഋഷഭ് പന്തിനും കെ. എൽ രാഹുലിനും ഒക്കെ കിട്ടിയ ഒരു നീതി ഇന്ത്യൻ ടീമിൽ സഞ്ജുവിന് ലഭിച്ചിട്ടില്ലെന്ന് കിഷോർ സത്യ സമൂഹമാധ്യമത്തിൽ കുറിച്ചു. സഞ്ജു സാംസണെക്കുറിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗും മുൻ സിലക്ടർ ശരൺദീപ് സിങ്ങും നടത്തിയ പ്രസ്താവനകൾ അടിസ്ഥാനമാക്കിയാണ് കിഷോർ സത്യയുടെ പ്രതികരണം.

‘‘സേവാഗിന്റെയും ശരൺദീപ് സിങ്ങിന്റെയും വിശകലനങ്ങൾ കാണുമ്പോൾ പ്രിയപ്പെട്ട സഞ്ജു നിങ്ങളെ ആരൊക്കെയോ വീണ്ടും ഭയപ്പെടുന്നു എന്ന് വ്യക്തം. അത് വ്യക്തികൾ ആയാലും ലോബികൾ ആയാലും. സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ. അടുത്തുള്ള ഏതോ ഒരു മുട്ടൻ പണിക്കുള്ള വെള്ളം ആരൊക്കെയോ അടുപ്പിൽ വച്ച്  തീയെരിക്കാൻ തുടങ്ങിയിരിക്കുന്നു.’’– കിഷോർ സത്യ പ്രതികരിച്ചു.

കിഷോർ സത്യയുടെ സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പൂർണ രൂപം

വിരേന്ദർ സേവാഗിനെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. ഒരു ക്രിക്കറ്റർ എന്ന നിലയിലും അതിനുശേഷം വളരെ സരസമായ രീതിയിൽ കളിയെ വിശകലനം ചെയ്യുന്ന ഒരാൾ എന്ന നിലയിലും. എന്നാൽ ഇന്ന് സഞ്ജു സാംസണെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു കമന്റ് അതായത് കെ.എൽ. രാഹുലാണ് സഞ്ജു സാംസണെക്കാൾ മികച്ച കളിക്കാരൻ, രാഹുൽ ഫോം വീണ്ടെടുത്തിരിക്കുന്നു തുടങ്ങിയ രീതിയിലുള്ള ഒരു വാർത്ത അദ്ദേഹത്തിന്റേതായി കാണുകയുണ്ടായി. ഇത് വായിച്ചതോടുകൂടെ സേവാഗിനോട് ഇതുവരെയുണ്ടായിരുന്ന ഇഷ്ടത്തിന് ഇടിവു സംഭവിച്ചു. ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കി എങ്ങനെ ഇത്തരമൊരു പ്രസ്താവനയിൽ അദ്ദേഹത്തിന് എത്താൻ സാധിച്ചു എന്നുള്ളത് എന്നെ വളരെ അദ്ഭുതപ്പെടുത്തി.

സാന്ദർഭിക വശാൽ മറ്റൊരു കൗതുകമുള്ള വാർത്തയും ഇതോടൊപ്പം നമുക്കു ചേർത്തു വായിക്കാം. ഇന്ത്യയുടെ ദേശീയ ടീമിന്റെ മുൻ സിലക്ടർ ആയിരുന്ന ശരൺ ദീപ് സിങ്ങിന്റെ വകയാണ് അത്. 2015ൽ സിംബാബ്‍‍വെയ്ക്കെതിരെയുള്ള ട്വന്റി20 ടീമിൽ സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമ്പോൾ ഇദ്ദേഹം സിലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. അവസരങ്ങൾ ലഭിച്ചിട്ടും സഞ്ജുവിന് ശോഭിക്കാൻ സാധിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതു ശരിയുമാണ്. സമ്മതിക്കുന്നു. പക്ഷേ പിന്നീട് ലഭിച്ച അവസരങ്ങൾ സഞ്ജു മനോഹരമായി ഉപയോഗിച്ചപ്പോഴും സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം കയ്യാല പുറത്തെ തേങ്ങ പോലെ ആയിരുന്നില്ലേ?!

ഇപ്പോൾ അദ്ദേഹം പറയുന്നത് ഈ ഐപിഎൽ ലീഗിൽ 700 - 800 റൺസ് എങ്കിലും അടിച്ചാൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് ഇനി എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ്. ഇഷാൻ കിഷനും ‘പരുക്ക് പറ്റി വിശ്രമിക്കുന്ന’ ഋഷഭ് പന്തും ദിനേശ് കാർത്തിക്കും ഒക്കെ അദ്ദേഹത്തിന് വലിയ ഭീഷണികളാണത്രെ ഇപ്പോൾ! നിരന്തരം ഫോം ഇല്ലാതെ ഉഴറിയ ഋഷഭ് പന്തിനും കെ.എൽ. രാഹുലിനും ഒക്കെ കിട്ടിയ ഒരു നീതി എപ്പോഴെങ്കിലും സഞ്ജുവിനു ലഭിച്ചിരുന്നോ?! കണ്ണുമടച്ചു പറയാം ഒരിക്കലും ഇല്ല.

സേവാഗ് പറയുന്നത് ആറ് കളികളിൽ നിന്നും രാഹുൽ ഇതുവരെ 194 റൺസ് നേടിയെന്നും എന്നാൽ ആറ് കളികളിൽ നിന്നും സഞ്ജു 159 റൺസ് മാത്രമേ നേടിയിട്ടുള്ളൂ എന്നുമാണ്! ഒപ്പം രാഹുൽ ഫോമിലേക്ക് തിരിച്ചെത്തി എന്ന് എന്തോ വലിയ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്. പവർ പ്ലേയുടെ പൂർണ്ണ അധികാരം നേടി ഓപ്പണർ ആയി ഇറങ്ങുന്ന രാഹുലിനെയാണ് വൺ ഡൗണോ  ടു ഡൗണോ ആയി ഇറങ്ങുന്ന സഞ്ജുവുമായിട്ട് അദ്ദേഹം താരതമ്യപ്പെടുത്തിയിരിക്കുന്നത്. വിചിത്രം തന്നെ!

ഓപ്പണർ കെ.എൽ. രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 114. സഞ്ജു സാംസണ് 160! ഇനി മറ്റു ടീമുകളിലെ ഓപ്പണർമാരുടെ റൺസും സ്ട്രൈക്ക് റേറ്റും നോക്കുന്നത് വളരെ കൗതുകമുള്ള ഒരു കാഴ്ചയാണ്. ഫാഫ് ഡുപ്ലെസി 6 മത്സരം റൺസ് 343 സ്ട്രൈക്ക് റേറ്റ് 166. ഡേവിഡ് വർണർ  6 മത്സരം റൺസ് 285 സ്ട്രൈക്ക്റേറ്റ് 120. വിരാട് കോലി 6 മത്സരം റൺസ് 279 സ്ട്രൈക്ക്റേറ്റ് 142. ജോസ് ബട്‍ലർ 6 മത്സരം റൺസ് 244 സ്ട്രൈക്ക്റേറ്റ് 146. ആദ്യ മത്സരത്തിൽ സഞ്ജു ഇറങ്ങുന്നത്  5.5 ഓവറിൽ. രണ്ടാം മത്സരത്തിൽ അദ്ദേഹം രണ്ടു പേർ പുറത്തായശേഷമാണ് ഇറങ്ങിയത് 3.2 ഓവറിൽ. മൂന്നാമത്തെയും നാലാമത്തെ മത്സരങ്ങളിൽ 0 റൺസ് ആണ് നേടിയത്. അഞ്ചാമത്തെ മത്സരത്തിൽ 2 ഡൗൺ അദ്ദേഹം ഇറങ്ങുന്നത് 2.5 ഓവറിൽ. ആറാമത്തെ മത്സരത്തിൽ ഇറങ്ങുന്നത് ആവട്ടെ 12.4 ഓവറിൽ!

6 മത്സരങ്ങളിൽ നിന്നും 36 ഓവർ പവർപ്ലേയുടെ അഡ്വാന്റേജ് പൂർണമായും നേടിയിട്ടും 194 റൺസ് മാത്രം കൈമുതലായ കെ.എൽ. രാഹുലുമായി താരതമ്യം ചെയ്യുമ്പോൾ 159 റൺസ് നേടിയ ഈ കൊച്ചു സാംസനോട് ഒരു സാമാന്യ മര്യാദയെങ്കിലും സേവാഗ് കാണിക്കേണ്ടിയിരുന്നില്ലേ. 

ട്വന്റി20  മത്സരങ്ങളിൽ റൺസിനേക്കാൾ ‍പ്രാധാന്യം കൊടുക്കുന്നത് സ്ട്രൈക്ക് റേറ്റിന് ആണ് എന്നുള്ള ഒരു കാര്യം സേവാഗ് ബോധപൂർവം കണ്ണടച്ച് ഇരുട്ടാക്കി കളഞ്ഞു! സേവാഗിന്റെയും ശരൺ ദീപ് സിങ്ങിന്റെയും ഈ വിശകലനങ്ങൾ കാണുമ്പോൾ പ്രിയപ്പെട്ട സഞ്ജു നിങ്ങളെ ആരൊക്കെയോ വീണ്ടും ഭയപ്പെടുന്നു എന്ന് വ്യക്തം. അത് വ്യക്തികൾ ആയാലും ലോബികൾ ആയാലും. സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ.... അടുത്തുള്ള ഏതോ ഒരു മുട്ടൻ പണിക്കുള്ള വെള്ളം ആരൊക്കെയോ അടുപ്പിൽ വച്ച് തീയെരിക്കാൻ തുടങ്ങിയിരിക്കുന്നു. ആശംസകൾ. ഇങ്ങ് ഇട്ടാവട്ടത്ത് കിടക്കുന്ന ചുരുക്കം മലയാളികൾ മാത്രമല്ല ലോകം മുഴുവനുള്ള നിരവധിപേർ നിങ്ങളുടെ പുറകിൽ ഉണ്ട്. ഇഷ്ടങ്ങളും ആശംസകളും  സ്നേഹപ്പൂക്കളുമായി.

English Summary: Actor Kishore Satya support Indian cricketer Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com