വിക്കറ്റൊടിച്ച് അര്‍ഷ്ദീപ്, ക്രൈം ഉണ്ടെന്ന് പഞ്ചാബ്; കേസെടുക്കാൻ ട്രോഫി വേണമെന്ന് മുംബൈ പൊലീസ്
Mail This Article
മുംബൈ∙ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് പേസർ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ വിക്കറ്റുകൾ തകർന്ന സംഭവത്തിൽ, പഞ്ചാബ് കിങ്സിന് മുംബൈ പൊലീസിന്റെ മറുപടി. മുംബൈ പൊലീസിനെ പരാമർശിച്ചുകൊണ്ട് ഒരു ക്രൈം റിപ്പോർട്ട് ചെയ്യാൻ താൽപര്യമുണ്ടെന്നായിരുന്നു പഞ്ചാബ് കിങ്സിന്റെ ട്വീറ്റ്. എന്നാൽ ഇന്ത്യക്കാർക്ക് ആധാർ എന്ന പോലെ, എഫ്ഐആർ ഇടാൻ ഐപിഎൽ ഫ്രാഞ്ചൈസിക്ക് ഒരു ട്രോഫി വേണമെന്ന് മുംബൈ പൊലീസ് മറുപടി നല്‍കി.
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല. മുംബൈയ്ക്കെതിരായ അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കുകയെന്ന ദൗത്യമാണ് അർഷ്ദീപ് സിങ്ങിനുണ്ടായിരുന്നത്. തുടർച്ചയായി രണ്ടു പന്തുകളിൽ വിക്കറ്റുകൾ തകർത്ത അർഷ്ദീപിന് ഹാട്രിക് നേട്ടം നഷ്ടമായിരുന്നു. അപകടകാരികളായ തിലക് വർമയും നേഹൽ വധേരയുമാണ് അർഷ്ദീപിന്റെ പന്തിൽ അവസാന ഓവറിൽ പുറത്തായത്.
മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് സിങ് 29 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണു വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റിന് 201 റൺസെടുക്കാനേ മുംബൈയ്ക്കു സാധിച്ചുള്ളൂ.
English Summary: Mumbai Police reply for Punjab Kings tweet