ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചൊവ്വാഴ്ച നടന്ന മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മകൾ ‍സാറാ തെൻഡുൽക്കർ! സാറയുടെ സഹോദരനായ അർജുൻ തെൻഡുൽക്കർ ഈ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി കളത്തിലിറങ്ങിയിരുന്നു. അർജുന്റെ എതിർ ടീമിൽ ഓപ്പണറായി യുവതാരം ശുഭ്മൻ ഗില്ലും കളത്തിലിറങ്ങിയതാണ് ട്രോളൻമാർക്ക് ചാകരയായത്.

സാറാ തെൻഡുൽക്കറും ശുഭ്മൻ ഗില്ലും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ശ്രദ്ധ നേടിയത്. മത്സരത്തിൽ ഇരുവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ആദ്യ ഓവറിൽത്തന്നെ ഗില്ലും അർജുനും നേർക്കുനേർ വന്നതോടെ, സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. ‘ഗില്ലിനെ അർജുൻ പുറത്താക്കിയാൽ സാറ തെൻഡുൽക്കർ സന്തോഷിക്കുമോ അതോ ദുഃഖിക്കുമോ’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 207 റൺസാണ്. ഗുജറാത്തിനായി 34 പന്തിൽ 56 റൺസെടുത്ത ഓപ്പണർ കൂടിയായ ശുഭ്മൻ ഗില്ലായിരുന്നു ടോപ് സ്കോറർ. ഗുജറാത്ത് താരങ്ങൾ തകർത്തടിച്ച മത്സരത്തിൽ രണ്ട് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത അർജുൻ തെൻഡുൽക്കറിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ മുംബൈ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ ഒതുങ്ങിയതോടെ ഗുജറാത്ത് ജയിച്ചത് 55 റൺസിന്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ, ഗുജറാത്തിനെ ബാറ്റിങ്ങിന് അയച്ചപ്പോൾത്തന്നെ ഗിൽ – അർജുൻ പോരാട്ടത്തിന് അരങ്ങൊരുങ്ങിയിരുന്നു. ഗുജറാത്ത് നിരയിൽ വൃദ്ധിമാൻ സാഹയ്ക്കൊപ്പം ഓപ്പണറായി ഗില്ലെത്തിയപ്പോൾ, മുംബൈയ്ക്കായി ബോളിങ്ങിന് തുടക്കമിട്ടത് അർജുൻ തന്നെ. ഗിൽ കളത്തിലുള്ളപ്പോൾ അർജുൻ രണ്ട് ഓവർ ബോൾ ചെയ്തെങ്കിലും അതിൽ ഗിൽ നേരിട്ടത് ഒറ്റ പന്തു മാത്രം. ആ പന്തിൽ സിംഗിൾ നേടുകയും ചെയ്തു. രണ്ട് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങിയ അർജുൻ വൃദ്ധിമാൻ സാഹയുടെ വിക്കറ്റും സ്വന്തമാക്കി. മറുവശത്ത് ഗിൽ ആകട്ടെ, 34 പന്തിൽ 56 റൺസെടുത്താണ് ഗുജറാത്തിന്റെ ടോപ് സ്കോററായത്.

∙ വിജയം ഗുജറാത്തിന്

ബാറ്റിങ്ങിൽ തകർത്തടിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെതിരെ 55 റൺസ് ജയം നേടിയത്. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207. മുംബൈ– 20 ഓവറിൽ 9ന് 152. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ ശുഭ്മൻ ഗില്ലിന്റെ അർധ സെഞ്ചറിയും (34 പന്തിൽ 56) ഡേവിഡ് മില്ലർ (22 പന്തിൽ 46), അഭിനവ് മനോഹർ (21 പന്തിൽ 42) എന്നിവരുടെ മിന്നൽ ബാറ്റിങ്ങുമാണ് ഇരുനൂറു കടത്തിയത്. അഭിനവാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

മറുപടി ബാറ്റിങ്ങിൽ പവർപ്ലേയിൽ തന്നെ പതറിയ മുംബൈയ്ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷയുണർത്താനായില്ല. 21 പന്തിൽ 40 റൺസെടുത്ത നേഹൽ വധേരയാണ് അവരുടെ ടോപ് സ്കോറർ. ഗുജറാത്തിനു വേണ്ടി അഫ്ഗാനിസ്ഥാൻ താരങ്ങളായ നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. മോഹിത് ശർമയ്ക്കും 2 വിക്കറ്റുണ്ട്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഐപിഎലിൽ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചാണ് പിച്ചിൽ നിന്നു തിരിച്ചു കയറിയത്. 3–ാം ഓവറിൽ തന്നെ വൃദ്ധിമാൻ സാഹയെ (4) അർജുൻ തെൻഡുൽക്കർ പുറത്താക്കിയെങ്കിലും ഗില്ലിനൊപ്പം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (13) നിലയുറപ്പിച്ചു കളിച്ചതോടെ ആദ്യ 6 ഓവറിൽ ഗുജറാത്ത് 50 റൺസ് നേടി. 7–ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഹാർദിക്കിനെ ലെഗ് സ്പിന്നർ പീയുഷ് ചൗള പുറത്താക്കി. പിന്നാലെ ഗില്ലും വിജയ് ശങ്കറും (19) മടങ്ങിയെങ്കിലും മില്ലറും അഭിനവും ചേർന്ന് ഗുജറാത്ത് സ്കോർ ഉയർത്തി. 5 പന്തിൽ 3 സിക്സ് ഉൾപ്പെടെ 20 റൺസ് നേടിയ രാഹുൽ തെവാത്തിയ ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു. 

English Summary: Fans Flood Twitter With Memes After Arjun Tendulkar Bowls To Shubman Gill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com