ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
Mail This Article
ദുബായ്∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആവേശമേകി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം. 15 മാസത്തോളം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു തുടർന്ന ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ജൂൺ ഏഴുമുതൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കേണ്ടത്.
പുതിയ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ റേറ്റിങ് 121 ആണ്. ഓസ്ട്രേലിയയുടേത് 116. 2020 മേയ് മാസം മുതലുള്ള മത്സരഫലങ്ങൾ അവലോകനം ചെയ്താണു പുതിയ റാങ്കിങ്. അതിനു മുൻപുള്ള മത്സര ഫലങ്ങൾ പൂർണമായും ഒഴിവാക്കി. 2020 മുതൽ 2022 മേയ് വരെയുള്ള മത്സരഫലങ്ങൾക്ക് 50 ശതമാനവും അതിനു ശേഷമുള്ള ഫലങ്ങൾക്ക് 100 ശതമാനം വെയ്റ്റേജുമാണു റാങ്കിങ്ങിൽ ലഭിക്കുക.
അവലോകന രീതി പ്രകാരം ഓസ്ട്രേലിയയുടെ റേറ്റിങ് 122 ൽനിന്ന് 116 ആയി കുറയുകയായിരുന്നു. ടെസ്റ്റ് റാങ്കിങ്ങിൽ ഇംഗ്ലണ്ടാണു മൂന്നാം സ്ഥാനത്ത്. ട്വന്റി20 റാങ്കിങ്ങിൽ 267 റേറ്റിങ്ങുമായി ഇന്ത്യയാണ് ഒന്നാമത്. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
English Summary: India become top-ranked team ahead of World Test Championship Final