ADVERTISEMENT

ചെന്നൈ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ, ശ്രീലങ്കൻ താരം മതീഷ പതിരണയെക്കൊണ്ട് 16–ാം ഓവർ എറിയിക്കാനായി മത്സരം വൈകിപ്പിച്ച് ധോണിയുടെ നീണ്ട ചർച്ച. ഗുജറാത്ത് ഇന്നിങ്സിനിടെ 16–ാം ഓവർ എറിയാനായി ധോണി പന്ത് പതിരണയ്‌ക്ക് നൽകിയെങ്കിലും, താരത്തിന് ബോൾ ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അംപയർമാർ ഇടപെടുകയായിരുന്നു. ഈ ഓവർ എറിയുന്നതിനു മുൻപ് പതിരണ നാലു മിനിറ്റോളം കളത്തിനു പുറത്തായിരുന്നു. തിരിച്ചെത്തി ബോൾ ചെയ്യണമെങ്കിൽ പുറത്തിരുന്ന അത്രയും നേരം കളത്തിലുണ്ടാകണമെന്ന് വ്യക്തമാക്കിയാണ് പതിരണ ബോൾ ചെയ്യുന്നത് അംപയർമാർ തടഞ്ഞത്.

പതിരണയെ ഡെത്ത് ഓവറുകളിലേക്ക് മാറ്റിവച്ച ധോണിയാകട്ടെ, താരത്തിനു പകരം മറ്റൊരു ബോളറെ പരീക്ഷിക്കാൻ തയാറായതുമില്ല. ഇതേത്തുടർന്നാണ് പതിരണയ്ക്ക് ബോൾ ചെയ്യാനാകുന്നതുവരെ ധോണി അംപയർമാരുമായി ചർച്ച നടത്തി സമയം കളഞ്ഞത്. നാലു മിനിറ്റ് പുറത്തിരുന്ന താരത്തിന് ബോൾ ചെയ്യണമെങ്കിൽ നാലു മിനിറ്റ് കളത്തിൽ നിൽക്കണമെന്ന് അറിയിച്ച അംപയർമാരോട്, ഇതിൽ വ്യക്തത തേടാനെന്ന രീതിയിലാണ് ധോണി നാലു മിനിറ്റ് ചർച്ച നടത്തിയത്. നാലു മിനിറ്റ് പൂർത്തിയായി പതിരണയ്ക്ക് ബോൾ ചെയ്യാമെന്നായതോടെ ധോണി ചർച്ച നിർത്തി മത്സരം തുടരുകയും ചെയ്തു.

രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിൽ സ്പിന്നർമാരെ ഇറക്കി ഇന്നിങ്സിന്റെ ആദ്യ പകുതിയിൽ ഗുജറാത്തിനെ തളച്ചിട്ട ധോണി, 12–ാം ഓവറിലാണ് ആദ്യമായി പതിരണയെ പന്തേൽപ്പിക്കുന്നത്. ഈ ഓവറിൽ പതിരണ വഴങ്ങിയത് 10 റൺസ്. പിന്നീട് ഡെത്ത് ഓവറുകൾക്കായി ധോണി പതിരണയെ മാറ്റിവച്ചു. ഇതിനിടെ പതിരണയ്ക്ക് കുറച്ചു നേരത്തേക്ക് കളത്തിനു പുറത്തു പോകേണ്ടി വന്നതാണ് ധോണിയുടെ കണക്കുകൂട്ടൽ തെറ്റിച്ചത്.

16, 18, 20 ഓവറുകൾ പതിരണയ്ക്കു നൽകി മത്സരത്തിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ടിരുന്ന ധോണിയ്ക്ക്, അംപയർമാരുടെ ഇടപെടൽ തിരിച്ചടിയായി. പതിരണ 16–ാം ഓവർ എറിഞ്ഞില്ലെങ്കിൽ താരത്തിന് നാല് ഓവർ പൂർത്തിയാക്കാനാകില്ലെന്ന് മനസ്സിലാക്കിയ ധോണി, അംപയർമാരുമായി ചർച്ചയ്ക്കെന്ന വ്യാജേനയെത്തി സമയം കളയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സമയം കളയാനുള്ള ധോണിയുടെ നീക്കത്തെ പുകഴ്ത്തിയ ഓസീസ് മുൻ താരം ബ്രാഡ് ഹോഗ്, ധോണിയുടെ ഈ നീക്കത്തെ തടയാതിരുന്ന അംപയർമാരെ വിമർശിച്ചു.

‘‘പതിരണയ്ക്കു ബോൾ ചെയ്യാനാകുന്നതുവരെ ധോണി തന്റെ സർവ കഴിവും ഉപയോഗിച്ച് അംപയർമാരേക്കൊണ്ട് നാലു മിനിറ്റോളം സമയം സംസാരിപ്പിച്ച് സമയം കളഞ്ഞു. എന്നാൽ, ധോണിയുടെ നീക്കം മനസ്സിലാക്കി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനു പകരം അംപയർമാർ ചിരിച്ച് കളിച്ചു നിന്നത് ശരിയായ നടപടിയല്ല’ – ഹോഗ് കുറിച്ചു.

ധോണിയുടെ നീക്കത്തെ കമന്റേറ്റർമാർ സുനിൽ ഗാവസ്കർ സൈമൺ ഡൗൾ എന്നിവരും വിമർശിച്ചു. അംപയർമാരും ധോണിയും തമ്മിലുള്ള ദീർഘമായ ചർച്ച അനാവശ്യമായിരുന്നുവെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

English Summary: MS Dhoni argues with umpires in IPL 2023 Qualifier 1 leading to 4-minute delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com