ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ കീഴടക്കിയ ശേഷം ലക്നൗവിന്റെ അഫ്ഗാനിസ്ഥാൻ ബോളർ നവീൻ ഉൾ ഹഖിനെ ഉന്നമിട്ട് മുംബൈയുടെ മലയാളി താരം സന്ദീപ് വാരിയർ. മൂന്ന് മാമ്പഴങ്ങൾ ടേബിളിൽ നിരത്തിയ ശേഷം മലയാളി താരം വിഷ്ണു വിനോദ്, കുമാര്‍ കാർത്തികേയ എന്നിവരോടൊപ്പം ഫോട്ടോയെടുത്താണ് സന്ദീപ് വാരിയർ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘സ്വീറ്റ് സീസൺ ഓഫ് മാങ്കോസ്’ എന്നായിരുന്നു കാപ്ഷൻ. നേരത്തേ ബാംഗ്ലൂരിന്റെ മത്സരത്തിൽ വിരാട് കോലി പുറത്തായപ്പോൾ ടെലിവിഷൻ സ്ക്രീനിനൊപ്പം മാങ്ങയുടെ ചിത്രവും നവീൻ‍ ഉൾ ഹഖ് ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു. മധുരമുള്ള മാമ്പഴങ്ങൾ എന്നായിരുന്നു നവീന്റെ പ്രതികരണം.

ഇതിനു മറുപടിയാണ് മുംബൈ ഇന്ത്യൻസിന്റെ മലയാളി താരങ്ങൾ ഒരുക്കിയതെന്നാണു കരുതുന്നത്. എന്തായാലും സന്ദീപ് വാരിയരുടെ ചിത്രം ആരാധകർ ഏറ്റെടുത്തതിനു പിന്നാലെ ഇത് ഇൻസ്റ്റഗ്രാമിൽനിന്ന് അപ്രത്യക്ഷമായി. ഇതിനു കാരണം എന്താണെന്നു വ്യക്തമല്ല. മുംബൈയ്ക്കെതിരായ മത്സരത്തിനിടെ നവീൻ ഉൾ ഹഖ് പന്തെറിയാനെത്തിയപ്പോഴെല്ലാം ആരാധകർ ഗാലറിയിൽനിന്ന് കോലി, കോലി ചാന്റുകൾ മുഴക്കിയിരുന്നു. നാലു വിക്കറ്റുകളാണ് നവീൻ ഉൾ ഹഖ് മുംബൈയ്ക്കെതിരെ വീഴ്ത്തിയത്. ചെന്നൈയിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ 81 റൺസിനാണ് മുംബൈ ഇന്ത്യന്‍സ് ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപിച്ചത്.

ലീഗ് ഘട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെയാണ് വിരാട് കോലിയും നവീനും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. ബാറ്റു ചെയ്യുകയായിരുന്ന നവീന് നേരെ കോലി ഷൂസിന്റെ അടിയിലെ മണ്ണ് അടർത്തിയെടുത്ത് ചൂണ്ടുകയും ഇതിനു മറുപടിയായി അഫ്ഗാന്‍ താരം തുറിച്ചുനോക്കുകയും ചെയ്തു. മത്സരത്തിനു ശേഷം താരങ്ങൾ ഷെയ്ക് ഹാന്‍ഡ് നൽകുന്നതിനിടെ കോലിയും നവീനും തർക്കിച്ചതോടെ പ്രശ്നം വഷളായി.

ലക്നൗ ടീം ക്യാപ്റ്റൻ കെ.എല്‍. രാഹുൽ തർക്കം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നവീന്‍ ഉൾ ഹഖ് ഇതിനോടും വഴങ്ങിയില്ല. ലക്നൗ െമന്റര്‍ ഗൗതം ഗംഭീറും വിഷയത്തിൽ ഇടപെട്ടെങ്കിലും അത് കോലി– ഗംഭീർ തർക്കത്തിലാണു കലാശിച്ചത്. സംഭവത്തിൽ നവീന്‍ ഉൾ ഹഖ്, ഗൗതം ഗംഭീർ, വിരാട് കോലി എന്നിവർക്ക് ബിസിസിഐ പിഴ ചുമത്തിയിരുന്നു.

English Summary: MI Players Mock Naveen-ul-Haq With Unique 'sweet Mangoes' Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com