ADVERTISEMENT

ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ച്, ദിവസങ്ങൾക്കിപ്പുറം സമൂഹമാധ്യമത്തിൽ വിമർശനാത്മകമായ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. കർമയുമായി ബന്ധപ്പെട്ട് താരം പങ്കുവച്ച ചിത്രമാണ് പുതിയ ചർച്ചാ വിഷയം. ‘കർമ, നിങ്ങളിലേക്കു തന്നെ തിരിച്ചെത്തും, പെട്ടെന്നോ, അല്ലെങ്കിൽ പിന്നീടോ അത് ഉറപ്പായും സംഭവിക്കും.’’– ട്വിറ്ററിൽ രവീന്ദ്ര ജഡേജ പ്രതികരിച്ചു.

‘ഉറപ്പായും’ എന്നാണ് ജഡേജ ചിത്രത്തിന് ക്യാപ്ഷന്‍ നൽകിയിരിക്കുന്നത്. ഐപിഎൽ കിരീടം നേടിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ ‘ചിലരുടെ’ സമീപനത്തിൽ ജഡേജ തൃപ്തനല്ലെന്നാണു ട്വീറ്റ് വ്യക്തമാക്കുന്നതെന്നാണ് ആരാധകരുടെ നിരീക്ഷണം. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടുന്നതിനായി ഇംഗ്ലണ്ടിലാണ് രവീന്ദ്ര ജഡേജ ഇപ്പോഴുള്ളത്.

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ച തകർപ്പൻ പ്രകടനത്തിനു പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആരാധകരെ ജഡേജ പരിഹസിച്ചിരുന്നു. തന്റെ മികവിൽ സംശയമുള്ള ആരാധകരെ ഉന്നമിട്ടാണ് മത്സരശേഷം ജഡേജ ട്വിറ്ററിലൂടെ രംഗത്തെത്തിയത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദാണെങ്കിലും, ‘മോസ്റ്റ് വാല്യുബിൾ അസറ്റ് ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയത് ജഡേജയായിരുന്നു.

‘അപ്സ്റ്റോക്സ്’ സ്പോൺസർ ചെയ്യുന്ന ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം സഹിതമാണ് ജഡേജ വിമർശകർക്കെതിരെ ആഞ്ഞടിച്ചത്. ‘‘അപ്സ്റ്റോക്സിനു വരെ മനസ്സിലായി. എന്നിട്ടും ചില ആരാധകർക്ക് ഇതുവരെ മനസ്സിലായിട്ടില്ല’’ – ഇതായിരുന്നു ജഡേജ ട്വിറ്ററിൽ കുറിച്ച വാക്കുകൾ. ചെന്നൈ സൂപ്പർ കിങ്സിനായി നേരത്തേ ബാറ്റിങ്ങിന് ഇറങ്ങുന്നതിൽ തനിക്കു താല്‍പര്യമില്ലെന്ന് ജഡേജ ഐപിഎൽ സീസണിനിടെ പ്രതികരിച്ചിരുന്നു. ആളുകൾക്കു ധോണിയുടെ ബാറ്റിങ്ങാണു കാണേണ്ടതെന്നും, നേരത്തേ ഇറങ്ങിയാൽ താൻ പുറത്താകാൻ അവർ ആഗ്രഹിക്കുമെന്നും ജഡേജ പ്രതികരിച്ചു.

English Summary: Ravindra Jadeja Aims Fresh Dig After IPL 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com