ഇന്ത്യയെ തടയാൻ ലളിതമായ പ്ലാൻ, പന്ത് മനസ്സിലാകാതെ ബോൾഡായി ഗില്, പൂജാര; പ്രതീക്ഷ അസ്തമിച്ചു?
Mail This Article
ലണ്ടൻ ∙ ബാറ്റർമാർ കെട്ടിപ്പൊക്കിയ 469 റൺസ് ഒന്നാം ഇന്നിങ്സ് സ്കോർ പ്രതിരോധിക്കാനിറങ്ങിയ ഓസ്ട്രേലിയൻ ബോളർമാരുടെ പ്ലാൻ വളരെ ലളിതമായിരുന്നു. ഓവർ ദ് വിക്കറ്റ് വന്ന്, ഗുഡ് ലെങ്തിൽ, ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത്, മിഡിൽ സ്റ്റംപ് ലക്ഷ്യമാക്കി അകത്തേക്കു കയറുന്ന ഇൻ സ്വിങ്ങറുകൾ എറിഞ്ഞുകൊണ്ടിരിക്കുക. ഒരു ഫോർവേഡ് ഡിഫൻസിൽ നിഷ്പ്രഭമാക്കാവുന്ന ഈ പ്ലാനിനു പക്ഷേ, ഇന്ത്യ കൊടുക്കേണ്ടിവന്ന വില അവരുടെ 3 മുൻനിര ബാറ്റർമാരുടെ വിക്കറ്റുകളാണ്!.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ (15) ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് വിക്കറ്റിനു മുൻപിൽ കുടുക്കിയപ്പോൾ ശുഭ്മൻ ഗില്ലും (13) ചേതേശ്വർ പൂജാരയും (14) ക്ലീൻ ബോൾഡ് ആയത് ലൈൻ മനസ്സിലാക്കാതെ പന്ത് ലീവ് ചെയ്യാൻ ശ്രമിച്ചാണ്. ഗില്ലിനെ സ്കോട്ട് ബോളണ്ടും പൂജാരയെ കാമറൂൺ ഗ്രീനും പുറത്താക്കിയപ്പോൾ, മിച്ചൽ സ്റ്റാർക്കിന്റെ അപ്രതീക്ഷിത ബൗൺസറിൽ വിരാട് കോലിയും (14) ഔട്ട്!.
അതോടെ ഇന്ത്യൻ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു. നേഥൻ ലയണിനു വിക്കറ്റ് നൽകിയ രവീന്ദ്ര ജഡേജയും (48) പിന്നാലെ പവലിയനിലെത്തി.രണ്ടാം ദിനം അവസാനിക്കുമ്പോൾ 5ന് 151 എന്ന നിലയിലാണ് ഇന്ത്യ. 6–ാം വിക്കറ്റിൽ അജിൻക്യ രഹാനെ (29*) കെ.എസ്.ഭരത് (5*) സഖ്യം ഫോളോഓൺ ഒഴിവാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 22–ാം ഓവറിന്റെ അവസാന പന്തിൽ രഹാനെയെ കമിൻസ് എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയിരുന്നു. എന്നാൽ, റിവ്യുവിൽ പന്ത് നോബോൾ ആണെന്ന് കണ്ടെത്തിയതോടെ രഹാനെയ്ക്ക് ആയുസ്സ് നീട്ടിക്കിട്ടി.
English Summary : India vs Australia World Test Championship Final Match Updates