ADVERTISEMENT

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ തോൽവി ഉൾപ്പെടെ സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിട്ട തിരിച്ചടികൾക്കെല്ലാം ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎ‍ൽ) ക്രിക്കറ്റിനെ പഴിക്കരുതെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ ക്രിക്കറ്റിലേതു പോലെ ടീമിൽ സുഗമമായ തലമുറമാറ്റം ഉറപ്പാക്കാൻ ബിസിസിഐ ശ്രമിക്കണമെന്നും മുൻ ക്യാപ്റ്റൻ കൂടിയായ ശാസ്ത്രി പറ‍ഞ്ഞു. ഇന്ത്യൻ ടീം പരിശീലക സ്ഥാനമൊഴിഞ്ഞെങ്കിലും കോച്ചിങ്ങിലും കമന്ററിയിലും ഇപ്പോഴും സജീവമായ ശാസ്ത്രി ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ...

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയുടെ തോൽവിയെക്കുറിച്ചാണ് ഇപ്പോഴും ചർച്ച. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ താരങ്ങൾക്കു കഴിയാതിരുന്നത് ഐപിഎലിനു ശേഷം ഇടവേള കിട്ടാത്തതു കൊണ്ടാണെന്നു വിമർശനമുണ്ടല്ലോ?

ഐപിഎലും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും തമ്മിൽ അധികം ഇടവേളയുണ്ടായില്ല എന്നതു വാസ്തവമാണ്. അക്കാര്യത്തിൽ ടീം മാനേജ്മെന്റ് കുറച്ചു കൂടി ആസൂത്രണം നടത്തണമായിരുന്നു. മത്സരക്രമം മാറ്റുന്നത് സാധ്യമല്ല എന്നാണെങ്കിൽ ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാർക്ക് ഐപിഎലിന്റെ അവസാന ഘട്ടത്തിൽ വിശ്രമം നൽകണമായിരുന്നു. ഓസ്ട്രേലിയൻ ടീമിനു സാഹചര്യവശാൽ അതു സാധിച്ചു. അവരുടെ ഒരു പ്രധാന പേസ് ബോളർ പോലും ഇത്തവണ ഐപിഎലിൽ കളിച്ചില്ല.

ഐപിഎൽ ഇന്ത്യയുടെ രാജ്യാന്തര മത്സര കലണ്ടറിനു തടസ്സമാകുന്നു എന്നാണോ?

ഒരിക്കലുമല്ല. ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിലെ പൊൻമുട്ടയിടുന്ന താറാവാണ്. ഐപിഎൽ ഉള്ളതു കൊണ്ടാണ് ഇത്രയേറെ മികവുറ്റ കളിക്കാരെ നമുക്കു കിട്ടുന്നത്. അതിനെ പ്രതിക്കൂട്ടിൽ നിർത്തുകയല്ല വേണ്ടത്. പകരം സമർഥമായി ഉപയോഗിക്കണം. ഓരോ സാഹചര്യത്തിലും മത്സരങ്ങളുടെ പ്രാധാന്യത്തിന്റെ ഒരു മുൻഗണനാക്രമം നമുക്കു നിശ്ചയിക്കാൻ സാധിക്കണം എന്നാണ് ഞാൻ പറഞ്ഞത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോലൊരു മത്സരം വരുമ്പോൾ അതിനായി ഒരുങ്ങാൻ കുറച്ചു കൂടി സമയം മാറ്റി വയ്ക്കേണ്ടിയിരുന്നു.

രവി ശാസ്ത്രി
രവി ശാസ്ത്രി

യുവതാരങ്ങളെ എക്കാലത്തും പിന്തുണച്ചിട്ടുള്ള ഒരാളാണ് താങ്കൾ. ഇന്ത്യൻ ടീമിൽ തലമുറമാറ്റത്തിനു സമയമായി എന്നു തോന്നുന്നുണ്ടോ?

സമ്പൂർണമായ ഒരു തലമുറമാറ്റം എന്നതല്ല ഞാൻ‌ ഉദ്ദേശിക്കുന്നത്. സാധ്യമാകുമ്പോഴെല്ലാം യുവതാരങ്ങൾക്ക് അവസരം കൊടുക്കണം. സീനിയർ താരങ്ങളോട് അതിനനുസരിച്ച് ടീം മാനേജ്മെന്റ് ആശയവിനിമയം നടത്തണം. ഓസ്ട്രേലിയൻ ടീമിനെ നോക്കൂ. ഇയാൻ ഹീലി വിക്കറ്റ് കീപ്പറായി നല്ല രീതിയിൽ കളിക്കുമ്പോൾ തന്നെയാണ് അവർ ആഡം ഗിൽക്രിസ്റ്റിനെ ടീമിലേക്കു കൊണ്ടുവന്നത്. ഭാവി കൂടി കണ്ടു കൊണ്ടുള്ള എത്ര നല്ല തീരുമാനമായിരുന്നു അത്!

മൂന്നു ഫോർമാറ്റിലും ഇങ്ങനെ വേണം എന്നാണോ?

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പ്രത്യേകിച്ചും ട്വന്റി20യിൽ തീർച്ചയായും വേണം. ഐപിഎലിന്റെ വരവോടെ എത്ര മികച്ച കളിക്കാരാണ് അവസരം കാത്തു നിൽക്കുന്നത്. അവരെ പരിഗണിക്കണം. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തിൽ കുറച്ചു കൂടി കാത്തിരിക്കാം. കാരണം ടെസ്റ്റ് ക്രിക്കറ്റിൽ അതിജീവിക്കണമെങ്കിൽ കളി മികവ് മാത്രം പോരാ. നല്ല ക്ഷമയും പക്വതയും മനസ്സുറപ്പും വേണം.

ഏകദിന ലോകകപ്പ് വരുന്നു. ടീമിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ?

ബാറ്റിങ്ങി‍ൽ വലംകൈ–ഇടംകൈ കോമ്പിനേഷൻ വേണമെന്ന് എനിക്കാഗ്രഹമുണ്ട്. 2011ൽ ഇന്ത്യ അവസാനമായി ലോകകപ്പ് ജയിച്ചപ്പോൾ അതുണ്ടായിരുന്നു. ഗൗതം ഗംഭീർ, യുവരാജ് സിങ്, സുരേഷ് റെയ്ന എന്നീ ഇടംകൈ ബാറ്റർമാർ ലോകകപ്പ് വിജയത്തിനു നൽകിയ സംഭാവന നമുക്കറിയാം. ഏകദിന ലോകകപ്പ് ജയിച്ച മറ്റു ടീമുകളിലും ഇടംകൈ ബാറ്റർമാരുടെ പങ്ക് വലുതാണെന്ന് കാണാം. 1983ൽ ഇന്ത്യ ജയിച്ചതു മാത്രമാണ് വേറിട്ടു നിൽക്കുന്നത്. അതു പിന്നെ എല്ലാം കൊണ്ടും സവിശേഷമായ ഒരു ജയമായിരുന്നല്ലോ...

ഇന്ത്യൻ ടീമിലേക്കു നിശ്ചയമായും പരിഗണിക്കേണ്ട 5 യുവതാരങ്ങളുടെ പേരു പറയാമോ?

അങ്ങനെ 5 പേരെ മാത്രം പറയാനാവില്ല. പലഘട്ടങ്ങളായി പരിഗണിക്കാവുന്ന 10–15 പേരുടെ പൂൾ നമുക്കുണ്ടാവണം. യശസ്വി ജയ്സ്വാൾ, തിലക് വർമ, നേഹൽ വധേര, സായ് സുദർശൻ, ജിതേഷ് ശർമ എന്നിവരെല്ലാം അതിൽ ഉൾപ്പെടാൻ പ്രതിഭയുളളവരാണ്. സഞ്ജു സാംസണെയും അക്കൂട്ടത്തിൽപ്പെടുത്താം; സ്വന്തം പ്രതിഭ സഞ്ജു ഇപ്പോഴും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും.

English Summary : Interview with Former Indian Cricket Team Coach Ravi Shastri 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com