ADVERTISEMENT

ന്യൂഡൽഹി ∙ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചതിനു പിന്നാലെ ചർച്ചകളും വിശകലനങ്ങളും സജീവമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ തോൽവിക്കു പിന്നാലെ വൻ അഴിച്ചുപണികൾ വരാനിരിക്കുന്നുവെന്ന സൂചന നൽകിയാണ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ ഇതു സംബന്ധിച്ച വിലയിരുത്തലുകളും കൂടുതലാണ്. ടീം തിരഞ്ഞെടുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങളും മുൻ താരങ്ങളും അടക്കമുള്ളവർ രംഗത്തെത്തി.

യശസ്വി ജയ്സ്വാളിനെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ അഭിനവ് മുകുന്ദ്. കളിക്കാരെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ രീതിക്കെതിരെയാണ് അഭിനവ് മുകുന്ദ് പ്രതികരണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനേക്കാൾ ഐപിഎൽ പ്രകടനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതിന് സെലക്ടർമാരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

‘‘ഈ തിരഞ്ഞെടുപ്പു രീതി മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരു ട്വീറ്റിലേക്ക് ‌ഒതുക്കുന്നതിൽ കൂടുതൽ സംശയങ്ങൾ എന്റെ തലയിലുണ്ട്. എന്നാൽ ഒരു യുവ കളിക്കാരന് ഇനി തന്റെ സംസ്ഥാനത്തിന് വേണ്ടി കളിക്കുന്നതിൽ അഭിമാനിക്കാൻ എന്താണ് പ്രചോദനം? തീർച്ചയായും ഗ്രേഡ് ഉയർത്താൻ ഫ്രാഞ്ചൈസി റൂട്ടാണ് എളുപ്പ മാർഗം.’’ – അഭിനവ് മുകുന്ദ് ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്കായി ഏഴു ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് അഭിനവ് മുകുന്ദ്.

ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ, അഭിമന്യു ഈശ്വർ തുടങ്ങിയ ആഭ്യന്തര താരങ്ങളെ ഉൾപ്പെടുത്താത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് അഭിനവിന്റെ പ്രതികരണം. ഐപിഎലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ശസ്വി ജയ്സ്വാളിനും ഋതുരാജ് ഗെയ്ക്‌വാദിനും അവസരം നൽകാൻ സിലക്ടർമാർ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നവരാണെങ്കിലും ഐപിഎലിൽ ട്വന്റി20 ഫോർമാറ്റിൽ തിളങ്ങിയവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം.

രഞ്ജി ട്രോഫിയിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സർഫറാസ് ഖാനെ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും രംഗത്തെത്തി. സർഫറാസിനെ തുടർച്ചയായി അവഗണിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്നും അഭ്യന്തര മത്സരങ്ങളിലെ പ്രകടനവുമായി അതിനു ബന്ധമില്ലെങ്കിൽ അതു പരസ്യമായി പറയാൻ ബിസിസിഐ തയാറാകണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

“സർഫറാസ് ഇനി എന്തു ചെയ്യണം? കഴിഞ്ഞ 3 വർഷത്തെ പ്രകടനം നോക്കിയാൽ, എല്ലാവരേക്കൾ മുന്നിലാണ് അവൻ. എല്ലായിടത്തും അവൻ സ്കോർ ചെയ്തു. എന്നിട്ടും ടീമിലെടുത്തില്ലെങ്കിൽ അത് എന്തു സന്ദേശമാണ് നൽകുന്നത്?” തന്റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര ചോദിച്ചു.

‘‘ഇത് ചോദിക്കേണ്ട ഒരു ചോദ്യമാണ്. എനിക്കും നിങ്ങൾക്കും അറിയാത്ത മറ്റെന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് പരസ്യമാക്കൂ. സർഫറാസിന്റെ ഒരു കാര്യം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതു പറയുക, അതുകൊണ്ടാണ് ടീമിലെടുക്കാത്തതെന്നും പറയുക. പക്ഷേ ഞങ്ങൾക്ക് അങ്ങനെ ഒരു കാര്യവും അറിയില്ല. സർഫറാസിനോടും അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെന്നും തോന്നുന്നില്ല. നിങ്ങൾ ഫസ്റ്റ് ക്ലാസ് റൺസിനു മൂല്യം നൽകുന്നില്ലെങ്കിൽ, അതു ശരിയല്ല.’’– മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.

ടെസ്റ്റ് ടീമിൽ നിന്ന് സ്പെഷലിസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാരയെയും ഉമേഷ് യാദവിനെയും ഒഴിവാക്കി.ടെസ്റ്റ് ക്രിക്കറ്റിൽ ഏറെക്കാലം ടീം ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ചേതേശ്വർ പൂജാരെയെ സമീപകാലത്തെ മോശം ഫോമിന്റെ പേരിലാണ് ഒഴിവാക്കിയത്. പൂജാര പോകുന്നതോടെ മൂന്നാം നമ്പറിൽ യശസ്വി ജയ്സ്വാളോ ഋതുരാജ് ഗെയ്ക്‌വാദോ എത്തും. ഇന്ത്യൻ ക്രിക്കറ്റിലെ പൂജാര യുഗത്തിന് ഇതോടെ തിരശ്ശീല വീണേക്കുമെന്നാണ് സൂചന.

വിക്കറ്റ് കീപ്പറായി കെ.എസ്.ഭരത്തിനെയും ഇഷൻ കിഷനെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരത്തിന്റെ സമീപകാല ഫോം പരിഗണിക്കുമ്പോൾ വിൻഡീസ് പരമ്പരയിൽ ഇഷന് അവസരം ലഭിക്കാനാണ് സാധ്യത. ബോളിങ് നിരയിൽ മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല. നവ്ദീപ് സെയ്നിയെ തിരികെ വിളിച്ചു. പുതുമുഖം മുകേഷ് കുമാറിനെയും ഉൾപ്പെടുത്തി. പേസർ ഉമേഷ് യാദവിനും ഇത്തവണ അവസരമില്ല.

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ്.ഭരത് (കീപ്പർ), ഇഷൻ കിഷൻ (കീപ്പർ), ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി, മുകേഷ് കുമാ‍ർ.

English Summary: "Clearly The Franchise Route...": Indian Star's Subtle IPL Dig At BCCI Selectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com