ADVERTISEMENT

കൊച്ചി ∙ ‘ഇന്നലെയാണു ജയിച്ചതെന്നാണ് ഇപ്പോഴും തോന്നുന്നത്. അത്രയ്ക്കു മധുരമുള്ള വിജയം’– 1983ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് നേട്ടത്തെക്കുറിച്ചു 40–ാം വാർഷികത്തിൽ ഓർക്കുകയാണ് അന്നു ടീമിലുണ്ടായിരുന്ന ഏക മലയാളി സുനിൽ വൽസൻ (64). ‘നിലവിലെ ലോക ജേതാക്കളായ വെസ്റ്റിൻഡീസിനെ  ആദ്യ മത്സരത്തിൽ തന്നെ തോൽപിച്ചതു വല്ലാത്ത ഊർജമായി. അതൊരു വലിയ സന്ദേശമായിരുന്നു. മറ്റു ടീമുകൾക്കും കാണികൾക്കും’.

ലോകകപ്പിനു മുന്നോടിയായി നടന്ന പ്രദർശന മത്സരങ്ങളിൽ ചെറുകിട കൗണ്ടി ടീമുകളോടുപോലും തോറ്റപ്പോൾ ഇംഗ്ലിഷ് പത്രങ്ങൾ ചോദിച്ചു, ‘ഇതൊരു ദേശീയ ടീമോ?’ എന്നാൽ, ക്ലൈവ് ലോയ്ഡിന്റെ കരുത്തൻ ടീമിനെ ആദ്യമേ തോൽപിച്ചതു വഴിത്തിരിവായി. പക്ഷേ ഇന്ത്യയുടെ മികവായിട്ടല്ല, വിൻഡീസിന്റെ മോശം ദിനം എന്ന നിലയിലാണ് എല്ലാവരും അതിനെ കണ്ടത്. ആ മത്സരത്തിൽ യശ്പാൽ ശർമ നേടിയ 89 റൺസ് ഇന്നും മറക്കാനാകുന്നില്ല. രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് പക്ഷേ, നമ്മളെ തകർത്തു.

ലക്ഷ്യം സെമി ഫൈനൽ

സെമിഫൈനലായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. സിംബാബ്‌വെയ്ക്കെതിരായ രണ്ടാം മത്സരം. ക്രിക്കറ്റിലെ തിരിച്ചുവരവുകളുടെ കൂട്ടത്തിൽ സുവർണലിപികളിലെഴുതപ്പെട്ട കളി. കപിൽദേവ് എന്ന യഥാർഥ ക്യാപ്റ്റന്റെ ഒറ്റയാൻ പോരാട്ടം. ഇന്നേവരെ ലോകകപ്പുകളിലുണ്ടായ ഏറ്റവും നല്ല ഇന്നിങ്സ് എന്നു ഞാനതിനെ  വിശേഷിപ്പിക്കും.  5ന് 17 എന്ന സ്കോറും അവിടെനിന്നു കപിൽദേവ് 138 പന്തിൽ അടിച്ച 175 നോട്ടൗട്ടും ഏതൊരു കൊച്ചുകുട്ടിയും എന്നുമോർക്കും.

ആ മത്സരത്തെക്കുറിച്ച്...

മറക്കുന്നതെങ്ങനെ! ടീം ആദ്യം ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഓപ്പണർമാരും അടുത്ത രണ്ടു ബാറ്റർമാരും കപിലും ഒഴികെ ഞങ്ങൾ കുറച്ചുപേർ വെയിൽ കൊള്ളാനായി ഗ്രൗണ്ടിനു ചുറ്റും നടക്കാൻ പോയി. ഓരോ റൗണ്ട് പൂർത്തിയാകുന്നതിനു മുൻപേ ഓരോരുത്തരായി പാഡ് ചെയ്യാൻ തിരിച്ചോടേണ്ടിവന്നു. അത്ര പെട്ടെന്നായിരുന്നു വിക്കറ്റുകൾ വീണുകൊണ്ടിരുന്നത്. ജൂൺ 18ലെ ആ ജയം നൽകിയ ആവേശത്തിൽ 20ന് അടുത്ത മത്സരത്തിൽ നമ്മൾ ഓസ്ട്രേലിയയെയും തകർത്തുകളഞ്ഞു. 118 റൺസിന്റെ ആധികാരിക ജയം. അതോടെ സെമിഫൈനൽ ഉറപ്പിച്ചു.

സെമി ഫൈനൽ

ഇംഗ്ലണ്ടിനെതിരായ സെമി. ഒന്നും നഷ്ടപ്പെടാനില്ല, നേടാനേ ഉള്ളൂ എന്നു കപിൽ ഓർമിപ്പിച്ചു. എല്ലാവരും ഇന്ത്യ സമ്മർദത്തിലാണെന്നാണു കരുതിയത്. ഇംഗ്ലണ്ടിൽ കളിക്കുമ്പോൾ ഇംഗ്ലണ്ട് എപ്പോഴും ഒരു ‘ടഫ്’ ടീമാണ്. നമ്മളെക്കാൾ മികച്ചവർ. സെമിയിൽ ഇന്ത്യയാണെന്നത് ‘ഈസി വോക്ക് ഓവർ’ പോലെ അവർ കരുതിക്കാണണം. ആ അമിത ആത്മവിശ്വാസത്തെ നമ്മൾ മറികടന്നു.

ഫൈനൽ...

ആദ്യ മത്സരത്തിൽ നമ്മൾ തോൽപിച്ച ടീമാണു വെസ്റ്റ് ഇൻഡീസ് എന്നത് ആത്മവിശ്വാസമേകി. രണ്ടാം മത്സരത്തിൽ അവർനമ്മെ തകർത്തതിലെ നിരാശ പുറത്തു കാണിക്കരുതെന്നു കപിൽ പറഞ്ഞു. ടീമിൽ എല്ലാവരും നല്ല ഫോമിലായിരുന്നു. ആത്മവിശ്വാസത്തിലും. 183 എന്ന സ്കോർ വളരെ ചെറുതായി വെസ്റ്റിൻഡീസിനു  തോന്നിയിരിക്കണം. എല്ലാ ബോളർമാരും ആത്മവിശ്വാസത്തിലായിരുന്നു. വിക്കറ്റുകൾ ഓരോന്നു വീണുതുടങ്ങിയതോടെ ലോകജേതാക്കൾ പ്രതിരോധത്തിലായി. 

കപിലിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ചിൽ വിവിയൻ റിച്ചഡ്സ് പോയതോടെ കരീബിയൻ ക്യാംപിൽ സമ്മർദം. ക്ലൈവ് ലോയ്ഡും വീണതോടെ മത്സരം നമ്മുടെ കൈയിലേക്കു വന്നു. ഒടുവിൽ ചരിത്രം പിറന്നു. വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചു ടൂർണമെന്റ് ജയിച്ചെന്നതു മാത്രമല്ല, ആ വിജയം ലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരിലേക്കു കൈമാറിയതു ജ്വലിക്കുന്ന വികാരമായിരുന്നു.

ഒരു മത്സരംപോലും കളിക്കാനായില്ലല്ലോ?

അതിൽ കാര്യമില്ല. ഞാൻ കളിച്ചതുപോലെയായിരുന്നു എനിക്ക് ഓരോ മത്സരവും. ഞങ്ങളെല്ലാം ഒന്നെന്ന വികാരം. വെസ്റ്റിൻഡീസിനെതിരായ  രണ്ടാമത്തെ മത്സരത്തലേന്നു കപിൽ എന്നോടു പറഞ്ഞു, ‘വോളീ (വൽസന്റെ ഓമനപ്പേര്), റോജറിനു (ബിന്നി) പരുക്കാണ്. കളിക്കേണ്ടിവരും. തയാറായിക്കോളൂ. രാവിലെ റോജറിനൊരു ഫിറ്റ്നസ് ടെസ്റ്റുണ്ട്.’ അന്നു കോച്ച്, ഫിസിയോ, ഡോക്ടർ തുടങ്ങിയവയൊന്നുമില്ല. കളിക്കാരന്റെ ഫിറ്റ്നസ് തെളിയിക്കേണ്ടതു കളിക്കാരൻതന്നെയാണ്. പിറ്റേന്നു രാവിലെ, ബിന്നി കപിലിന്റെയും മാനേജരുടേയും മുന്നിൽ കുറച്ചു ജോഗ് ചെയ്തു ഓടി. ഫിറ്റ്നസ് തെളിയിച്ചു. കളിയിൽ 3 വിക്കറ്റുമെടുത്തു. അതു കൊണ്ടു തന്നെ പുറത്തിരുന്നതിൽ എനിക്ക് ഒട്ടും നിരാശയുണ്ടായില്ല.

ടീമിലെത്തിയ വാർത്ത...

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഞാൻ ഇംഗ്ലണ്ടിൽ ക്ലബ് ക്രിക്കറ്റ് കളിക്കുകയാണ്. അന്നു ഇത്രയധികം ആശയവിനിമയ സംവിധാനങ്ങൾ ഇല്ല. എന്റെ ക്ലബ്ബിലെ ഒരു ഒഫിഷ്യൽ വന്ന് അഭിനന്ദനങ്ങൾ അറിയിച്ചപ്പോഴാണു ടീമിലെത്തിയ കാര്യമറിഞ്ഞത്. അതോടെ ഞാൻ ഭൂമിയിലല്ല എന്ന അവസ്ഥയിലായി.

sunil-valsan-and-kapil-dev
സുനിൽ വൽസൻ (വലത്) കപിൽ ദേവിനൊപ്പം.

ചെന്നൈയിലും ഹൈദരാബാദിലും ഡൽഹിയിലുമെല്ലാമായി ഒട്ടേറെ വർഷം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട് പേസ് ബോളറായ സുനിൽ വൽസൻ. പാക്കിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയിൽ കളിക്കാനെത്തിയപ്പോൾ ബോർഡ് പ്രസിഡന്റ്സ് ഇലവനും റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുമെല്ലാമായി മികച്ച പ്രകടനം കാഴ്ച വച്ചു.

ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പ്

1983 എന്ന ഒരു വാട്സാപ് ഗ്രൂപ്പുണ്ട് ഞങ്ങൾക്ക്. എന്നും രാവിലെ പതിവു സന്ദേശങ്ങൾ, ക്ഷേമാന്വേഷണങ്ങൾ. ക്രിക്കറ്റ് ചർച്ചകൾ. മിക്കപ്പോഴും കൂടിക്കാണാറുണ്ട്. ഒരു കുടുംബം പോലെയാണിന്നും. യശ്പാലിന്റെ നഷ്ടം മാത്രമാണു തീരാവേദന. കൂട്ടത്തിൽ ഫിറ്റ്നസ് ഏറ്റവും ശ്രദ്ധിക്കുന്നയാൾ ആദ്യം പോയി. ഞാൻ ഡെറാഡൂണിലാണു സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഡൽഹിയാണ് ഇന്നും പ്രവർത്തനകേന്ദ്രം. പരിശീലനവും സംഘാടനവുമെല്ലാമായി മുന്നോട്ടുപോകുന്നു. അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ തലശ്ശേരി സ്വദേശിയുമാണ്. കഴിഞ്ഞ നവംബറിൽ പൂജാ ക്രിക്കറ്റ് നടക്കുമ്പോൾ തൃപ്പൂണിത്തുറയിൽ ഞാൻ വന്നിരുന്നു.

English Summary : Interview with Sunil Valson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com