സെൽഫിയെടുക്കാനെത്തിയ യുവാവിനെ തള്ളി പൃഥ്വി ഷാ, രോഷപ്രകടനം; വിഡിയോ പുറത്ത്
Mail This Article
മുംബൈ∙ സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്ത്. പൃഥ്വി ഷാ മർദിച്ചെന്നും അപമാനിച്ചെന്നുമുള്ള പരാതിയിൽ ഭോജ്പുരി നടിയും ഇൻഫ്ലുവൻസറുമായ സപ്ന ഗില്ലിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സപ്നയുടെ പരാതിക്ക് തെളിവില്ലെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. മുംബൈയിലെ പബ്ബിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്.
ഫെബ്രുവരി 15 ലെ വിഡിയോയിൽ പൃഥ്വി ഷായും സുഹൃത്തും പബ്ബിനകത്ത് നിൽക്കുന്നതു കാണാം. തുടർന്ന് സെൽഫിയെടുക്കാനെത്തിയ യുവാവിനെ ഇന്ത്യൻ ക്രിക്കറ്റ് താരം തള്ളിമാറ്റി. തർക്കം രൂക്ഷമായതോടെ യുവാവിനും കൂടെയുള്ളവർക്കുമെതിരെ പൃഥ്വി ഷാ തിരിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സുഹൃത്തുക്കൾ പിടിച്ചുമാറ്റുന്നതും വിഡിയോയിലുണ്ട്. പബ്ബിൽനിന്ന് ഇറങ്ങിയ പൃഥ്വി ഷായെയും സുഹൃത്തിനെയും സപ്ന ഗില്ലിന്റെ നേതൃത്വത്തിൽ ആളുകൾ വാഹനത്തിൽ പിന്തുടർന്ന് ആക്രമിച്ചെന്ന് താരത്തിന്റെ സുഹൃത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് സപ്ന ഗില്ലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിൽ മോചിതയായ ശേഷമാണ് സപ്ന കോടതിയെ സമീപിച്ചത്. പൃഥ്വി ഷായും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദിച്ചെന്നും നെഞ്ചിൽ പിടിച്ച് തള്ളിയെന്നുമായിരുന്നു പരാതി. ഈ കേസിലെ വാദത്തിനിടെയാണ് സപ്നയുടെ അഭിഭാഷകൻ വിഡിയോ ദൃശ്യങ്ങൾ കോടതിയിൽ നൽകിയത്. സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണു പിന്നീടു പ്രശ്നമായതെന്ന് സപ്നയുടെ പരാതിയിലുണ്ട്.
English Summary: CCTV From Mumbai Pub Shows Cricketer Prithvi Shaw Upset With Youth Who Took Selfie