ADVERTISEMENT

മുംബൈ∙ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ അജിൻക്യ രഹാനെ ഉൾപ്പെടുത്തിയത് അൽപമെങ്കിലും അപ്രതീക്ഷിതമായിരുന്നു. ഐപിഎലിൽ മിന്നും ഫോമിൽ കളിച്ചെങ്കിലും ഒന്നര വർഷത്തിലേറെ ടെസ്റ്റ് ടീമിൽനിന്നു വിട്ടുനിന്നശേഷമായിരുന്നു ഫൈനൽ ടീമിലേക്ക് രഹാനയുടെ ‘ഡയറക്ട് എൻട്രി’. കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ എന്നിവരില്ലാതിരുന്നതും 2014ൽ ലോർഡ്‌സിൽ സെഞ്ചറി നേടിയതുൾപ്പെടെ ഇംഗ്ലണ്ടിൽ കളിച്ച പരിചയവും രഹാനയ്ക്കു തുണയായി.

ഫൈനലിന്റെ ആദ്യ ഇന്നിങ്സിൽ 89 റൺസു നേടി ഇന്ത്യയുടെ ടോപ് സ്കോററായ രഹാനെ, രണ്ടാം ഇന്നിങ്സിൽ 46 റൺസും നേടി. ഫൈനലിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും രഹാനയുടെ ബാറ്റിങ് ഇന്ത്യയ്ക്ക് നൽകിയ പ്രതീക്ഷ ചില്ലറയല്ല. ഇതോടെ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും രഹാനയെ ഇന്ത്യ ഉൾപ്പെടുത്തി. മാത്രമല്ല, വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകുകയും ചെയ്തു. 36 വയസ്സുള്ള ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഉപനായകനായി 35 വയസ്സുള്ള രഹാനെ.

സാധാരണഗതിയിൽ ടീമിലെ യുവതാരങ്ങൾക്കാണ് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകുന്നത്. ഭാവിയിൽ ക്യാപ്റ്റാനാക്കാൻ ഉദ്ദേശിക്കുന്ന താരമായിരിക്കും മിക്കപ്പോഴും ഈ പദവിയിൽ. മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായിരുന്നപ്പോൾ വിരാട് കോലിയായിരുന്നു വൈസ് ക്യാപ്റ്റൻ. വിരാട് കോലി ക്യാപ്റ്റനായപ്പോൾ അജിൻക്യ രഹാനെയും. എന്നാൽ പിന്നീട് എല്ലാ ഫോർമാറ്റിലും രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ നായകനാകുകയായിരുന്നു. രോഹിത്തിനു കീഴിൽ രഹാനയെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഇതിൽ ഉൾപ്പെടുന്നു. രഹാനെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തിയതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ പ്രയാസമാണെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

‘‘ഇത് ഒരു പടി പിന്നോട്ടാണെന്ന് ഞാൻ പറയില്ല. എങ്കിലും 18 മാസം പുറത്തിരുന്ന താരം ഒരു ടെസ്റ്റ് കളിച്ച ശേഷം വൈസ് ക്യാപ്റ്റനായതിന്റെ പിന്നിലെ ചിന്താ പ്രക്രിയ എനിക്ക് മനസ്സിലാകുന്നില്ല. രവീന്ദ്ര ജഡേജയുണ്ട‌ായിരുന്നു. വളരെക്കാലമായി സ്ഥിരമായി ടീമിലുള്ള താരവുമാണ്.’’– ഗാംഗുലി പറഞ്ഞു.
ശുഭ്മാൻ ഗില്ലിനെയും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു പരിഗണിക്കാമായിരുന്നെന്നും ടീം സെലക്ഷനിൽ സ്ഥിരത ഉണ്ടായിരിക്കണമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് മുൻപ് 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് രഹാനെ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ അവസാന ടെസ്റ്റ് പരമ്പര, ഇന്ത്യ 1-2 ന് പരാജയപ്പെട്ടു. അന്നുമുതൽ, രഹാനെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടു സെഞ്ചറികളും നേടി - ഒന്ന് അസമിനെതിരെയും മറ്റൊന്ന്, രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ നേടിയ ഇരട്ട സെഞ്ചറിയും. എന്നാൽ ബിസിസിഐയുടെ വാർഷിക കരാറിൽ പോലും തരംതാഴ്ത്തപ്പെട്ടശേഷമാണ് വൈസ് ക്യാപ്റ്റനായി രഹാനെയുടെ തിരിച്ചുവരവ്.

അതേസമയം, രഹാനെയും വൈസ് ക്യാപ്റ്റനാക്കിയതിൽ മറ്റൊരു സിദ്ധാതവും ഇതിനെ അനുകൂലിക്കുന്നവർ പറയുന്നുണ്ട്. ഇതൊരു താൽക്കാലിക നിയമനം മാത്രമാകാനാണ് സാധ്യതയെന്നാണ് അവർ പറയുന്നത്. കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവർ പരുക്കു മൂലം ടീമിന് പുറത്താണ്. ഗാംഗുലി നിർദേശിച്ച രവീന്ദ്ര ജ‍‍‍‍ഡേഡയ്ക്ക് 34 വയസ്സുണ്ട്– കോലിയുടെ അതേ പ്രായം. ഗിൽ ഇതുവരെ ഇന്ത്യയുടെ ടെസ്റ്റ് ഇലവനിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ഐപിഎലിൽ പോലും ക്യാപ്റ്റനായി പരിചയമില്ല. ചേതേശ്വർ പൂജാരയും ടീമിലില്ലത്തതിനാൽ വൈസ് ക്യാപ്റ്റനാകാൻ രഹാനെ അല്ലാതെ മറ്റൊരു താരം ഇല്ലെന്ന് ഇവർ വാദിക്കുന്നു.

English Summary: 'Out 18 months and straightaway becomes vice-captain': Ganguly baffled by BCCI's unexpected Rahane call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com