സ്റ്റാർക്കിന്റെ ക്യാച്ച് നോട്ടൗട്ടോ? മടങ്ങിയ ബാറ്ററെ തിരികെ വിളിച്ചു; ആഷസിൽ വൻ വിവാദം- വിഡിയോ
Mail This Article
ലോഡ്സ്∙ ആഷസ് ടെസ്റ്റിലെ രണ്ടാം പോരാട്ടത്തിനിടെ ഓസീസ് താരം മിച്ചൽ സ്റ്റാർക്ക് എടുത്ത ക്യാച്ചിനെച്ചൊല്ലി വൻ വിവാദം. ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റിനെ പുറത്താക്കാൻ ബൗണ്ടറിക്കു സമീപത്തുനിന്ന് സ്റ്റാർക്ക് എടുത്ത ക്യാച്ചാണ് വിവാദത്തിനു തിരികൊളുത്തിയത്. 12.5 ഓവറിൽ 45 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകൾ വീണിരുന്നു. ബെന്‍ ഡക്കറ്റും ബെൻ സ്റ്റോക്സും ചേർന്നു രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയായിരുന്നു സ്റ്റാർക്കിന്റെ ക്യാച്ച്. ഇംഗ്ലിഷ് സ്കോർ നാലിന് 113 എന്ന നിലയിലുള്ളപ്പോൾ കാമറൂൺ ഗ്രീനിന്റെ പന്തിൽ ഡക്കറ്റ് പിന്നിലേക്കു ബൗണ്ടറിക്കു ശ്രമിച്ചു.
സ്റ്റാർക്ക് ക്യാച്ചെടുത്തതോടെ ഓസ്ട്രേലിയൻ താരങ്ങള്‍ ആഘോഷം തുടങ്ങി. സംശയത്തോടെ ഡക്കറ്റ് ഗ്രൗണ്ടിൽനിന്നു നടന്നുപോകുമ്പോൾ അംപയർ താരത്തെ തിരികെ വിളിച്ചു. സ്റ്റാര്‍ക്ക് പന്ത് പിടിച്ചെടുത്തെങ്കിലും, സ്ലൈഡ് ചെയ്‌തപ്പോള്‍ ബോള്‍ മൈതാനത്ത് തട്ടി എന്നായിരുന്നു തേർഡ് അംപയറുടെ കണ്ടെത്തൽ. അംപയറുടെ തീരുമാനത്തോട് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ പ്രതിഷേധിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
അംപയറുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തി. താൻ കണ്ട ഏറ്റവും വലിയ മണ്ടത്തരമാണ് ഇതെന്ന് ഓസ്ട്രേലിയൻ മുൻ താരം ഗ്ലെൻ മഗ്രോ വെളിപ്പെടുത്തി. ‘‘പന്ത് മിച്ചൽ സ്റ്റാർക്കിന്റെ നിയന്ത്രണത്തിലായിരുന്നു. ഇത് നോട്ടൗട്ടെങ്കിൽ, മറ്റെല്ലാ ക്യാച്ചുകളും നോട്ടൗട്ടാണ്’’– മഗ്രോ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. പന്തിൽ പൂർണമായ നിയന്ത്രണമുണ്ടെന്നിരിക്കെ എങ്ങനെ നോട്ടൗട്ടാകുമെന്ന് ദക്ഷിണാഫ്രിക്ക മുൻ ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലേസി ട്വിറ്ററിൽ കുറിച്ചു.
English Summary: Mitchell Starc's 'Grounded' Catch Triggers Controversy