ADVERTISEMENT

ലണ്ടൻ∙ ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോ പുറത്തായത് വിവാദകരമായ രീതിയിൽ. ഓസീസ് ബോളർ കാമറൂൺ ഗ്രീൻ എറിഞ്ഞ 52–ാം ഓവറിലെ അവസാന പന്ത് കളിക്കാതെ വിട്ട ബെയർസ്റ്റോ പിന്നാലെ പന്ത് ഡെഡ് ആയെന്നു കരുതി ക്രീസ് വിട്ടിറങ്ങി. എന്നാൽ പന്ത് കയ്യിലെടുത്ത ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരി സ്റ്റംപ് എറി‍ഞ്ഞു വീഴ്ത്തി.

ഓസീസ് താരങ്ങളുടെ അപ്പീലിൽ തീരുമാനം മൂന്നാം അംപയറിലേക്ക്. പന്ത് ഡെഡ് ആകുന്നതിനു മുൻപ് ക്രീസ് വിട്ടെന്നു തെളിഞ്ഞതിനാൽ ബെയർസ്റ്റോ ഔട്ട്! ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. മുൻപ് മങ്കാദിങ്ങിന്റെ പേരിൽ ചർച്ചകളിൽ സജീവമായ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഓസ്ട്രേലിയയുടെ അപ്പീലിനെ അനുകൂലിച്ച് രംഗത്തെത്തി.

രണ്ടാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയ 43 റൺസിന്റെ വിജയമാണു നേടിയത്. സ്കോർ: ഓസ്ട്രേലിയ– 416,279. ഇംഗ്ലണ്ട്–325,327. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ സ്റ്റീവ് സ്മിത്താണ് പ്ലെയർ ഓഫ് ദ് മാച്ച്. മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച മുതൽ ഹെഡിങ്‌ലിയിൽ നടക്കും.ഇന്നലെ അവസാനദിനം 4ന് 114 എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്റ്റോക്സിന്റെ ബാറ്റിൽ തന്നെയായിരുന്നു പ്രതീക്ഷ. ബെൻ ഡക്കറ്റ് (83) മികച്ച കൂട്ടു നൽകിയതോടെ ഇംഗ്ലണ്ടിനു വിജയമോഹം കൂടി.

എന്നാൽ ഡക്കറ്റും പിന്നാലെ അവിശ്വസനീയായ രീതിയിൽ ജോണി ബെയർസ്റ്റോയും (10) പുറത്തായതോടെ സ്റ്റോക്സിന്റേത് ഒറ്റയാൾ പോരാട്ടമായി. 7–ാം വിക്കറ്റിൽ സ്റ്റുവർട്ട് ബ്രോഡിനൊപ്പം ‌‌108 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സ്റ്റോക്സ് മടങ്ങിയത്. അതിൽ ബ്രോഡിന്റെ സംഭാവന 11 റൺസ് മാത്രം!

English Summary: Why Jonny Bairstow was ruled out in pivotal Ashes moment?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com