ADVERTISEMENT

ഇസ്‍ലാമബാദ്∙ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു ചുമത്തിയ ശിക്ഷ കുറഞ്ഞുപോയെന്ന് പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വലിയ ശിക്ഷ നൽകണമായിരുന്നെന്നാണ് അഫ്രീദിയുടെ നിലപാട്. ‘‘ഇന്ത്യയുടെ കാര്യത്തിൽ മാത്രമല്ല, ഇതുപോലുള്ള പ്രതികരണങ്ങൾ നമ്മള്‍ മുന്‍പും കണ്ടിട്ടുള്ളതാണ്. എന്നാൽ വനിതാ ക്രിക്കറ്റിൽ അധികം ഉണ്ടായിട്ടില്ല. ഹർമൻപ്രീതിനുള്ള ശിക്ഷയിലൂടെ ഭാവിയിലേക്ക് ഒരു മാതൃക സൃഷ്ടിക്കുകയാണു വേണ്ടത്.’’– അഫ്രീദി വ്യക്തമാക്കി.

‘‘ക്രിക്കറ്റിൽ അഗ്രസീവ് സമീപനമാകാം. പക്ഷേ അതു നിയന്ത്രിക്കണം. എന്നാൽ ഹർമൻപ്രീതിന്റേത് അതിരു കടന്ന പ്രതികരണമാണ്.’’– ഒരു പാക്കിസ്ഥാൻ മാധ്യമത്തോട് അഫ്രീദി പറഞ്ഞു. ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇന്ത്യൻ ക്യാപ്റ്റനെതിരെ ഐസിസി നടപടിക്കൊരുങ്ങുന്നത്. താരത്തെ രണ്ട് മത്സരങ്ങളിൽനിന്ന് സസ്പെൻഡ് ചെയ്യും. ഹർമൻപ്രീതിനു മേൽ ഐസിസി നാലു ഡീമെറിറ്റ് പോയിന്റുകൾ ചുമത്തിയിട്ടുമുണ്ട്.

ഇന്ത്യയുടെ അടുത്ത രാജ്യാന്തര മത്സരങ്ങളിൽ ശിക്ഷ ബാധകമായാൽ ഏഷ്യന്‍ ഗെയിംസിലെ രണ്ട് കളികൾ ഹർമന്‍പ്രീതിനു നഷ്ടമാകും. ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനമത്സരത്തിൽ പുറത്തായതിനു പിന്നാലെ ഹർമൻപ്രീത് കൗർ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ചിരുന്നു. മത്സരം നിയന്ത്രിക്കുകയായിരുന്ന അംപയർമാരോടും ഇന്ത്യൻ ക്യാപ്റ്റൻ തർക്കിച്ചു. മത്സരത്തിനു ശേഷം ഫോട്ടോ സെഷനിടെ ബംഗ്ലദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാൻ അംപയര്‍മാരെക്കൂടി വിളിക്കണമെന്ന് ഹർമൻപ്രീത് ആവശ്യപ്പെട്ടതും വിവാദത്തിലായി.

English Summary: This was a bit too much: Shahid Afridi On Harmanpreet Kaur Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com