ADVERTISEMENT

ഹരാരെ∙ 37 വയസ് എന്നത് ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് അത്ര വലിയ പ്രായമൊന്നുമല്ലെന്ന് റോബിൻ ഉത്തപ്പ എന്ന പാതി മലയാളി ഒരിക്കൽക്കൂടി തെളിയിച്ചു! വെറും 36 പന്തിൽ നിന്ന് എട്ടു ഫോറും ആറു സിക്സും സഹിതം 88 റൺസ് അടിച്ചുകൂട്ടി പുറത്താകാതെ നിന്ന നായകൻ റോബിൻ ഉത്തപ്പയുടെ മികവിൽ, സിം ആഫ്രോ ടിടെൻ ക്രിക്കറ്റിൽ ഹറികെയ്ൻസ് ക്ലബ് ക്വാളിഫയറിന് യോഗ്യത നേടി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേപ് ടൗൺ  നിശ്ചിത 10 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 145 റൺസ്. മറുപടി ബാറ്റിങ്ങിൽ ഉത്തപ്പയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ നാലു പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ഹരാരെ ലക്ഷ്യത്തിലെത്തി.

അതേസമയം, ഇതിനു പിന്നാലെ നടന്ന രണ്ടാം ക്വാളിഫയറിൽ പ്രകടനം മോശമായതോടെ രണ്ടാം ക്വാളിഫയറിൽ ഡർബൻ ക്വാലാൻഡേഴ്സിനോടു തോറ്റ് ഹരാരെ ഫൈനൽ കാണാതെ പുറത്താകുകയും ചെയ്തു. ഈ മത്സരത്തിൽ ഈ മത്സരത്തിൽ ഏഴു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17 റൺസെടുത്ത് ഉത്തപ്പ പുറത്തായി. ഇന്നു നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഡർബൻ ക്വാലാൻഡേഴ്സ് ജൊഹാനാസ്ബർഗ് ബഫലോസിനെ നേരിടും. രാത്രി 8.30നാണ് മത്സരം.

മലയാളി താരം ശ്രീശാന്ത് ഉൾപ്പെടെയുള്ള ഹരാരെ ബോളർമാർ നിറം മങ്ങിയതോടെ എലിമിനേറ്ററിൽ ആദ്യം ബാറ്റു ചെയ്ത കേപ് ടൗൺ നിശ്ചിത 10 ഓവറിൽ അടിച്ചുകൂട്ടിയത് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 145 റൺസാണ്. 26 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 62 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ കൂടിയായ അഫ്ഗാൻ താരം ഗുർബാസിന്റെ പ്രകടനമാണ് കേപ് ടൗണിനു കരുത്തായത്. ഭാനുക രജപക്സെ (11 പന്തിൽ 25), കരിം ജാനത്ത് (10 പന്തിൽ 24), ഷോൺ വില്യംസ് (12 പന്തിൽ പുറത്താകാതെ 28) എന്നിവരും തിളങ്ങി.  ഹരാരെ താരം ശ്രീശാന്ത്  രണ്ട് ഓവറിൽ 39 റൺസ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും ലഭിച്ചുമില്ല.

മറുപടി ബാറ്റിങ്ങിൽ ഉത്തപ്പ തകർത്തടിച്ചതോടെ ഹരാരെ അനായാസം വിജയത്തിലെത്തി. രാജ്യാന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളായ ഷെൽഡൺ കോട്രൽ, മുജീബുർ റഹ്മാൻ, ടോം കറൻ തുടങ്ങിയവരെല്ലാം ഉത്തപ്പയുടെ  ബാറ്റിന്റെ ചൂടറിഞ്ഞു. ഉത്തപ്പയ്ക്കു പുറമെ സഹ ഓപ്പണർ എവിൻ  ലൂയിസ് (ആറു പന്തിൽ 12), ഡൊണാവൻ ഫെറെയ്റ (16 പന്തിൽ പുറത്താകാതെ 35) എന്നിവരും തിളങ്ങിയതോടെയാണ് ഹരാരെ അനായാസ ജയം കുറിച്ചത്. 

പ്രഥമ സിം ആഫ്രോ ടിടെൻ ടൂർണമെന്റിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് നാലു തവണയാണ് ഉയർന്ന സ്കോറിന്റെ റെക്കോർഡ് തകർന്നുവീണത്. എലിമിനേറ്റർ പോരാട്ടത്തിനു തൊട്ടുമുൻപ് നടന്ന ഒന്നാം ക്വാളിഫയറിൽ ആദ്യം ബാറ്റു ചെയ്ത ഡർബൻ ക്വാലാൻഡേഴ്സ് നിശ്ചിത 10 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്ത് ടൂർണമെന്റിലെ ഉയർന്ന സ്കോർ കുറിച്ചിരുന്നു. തൊട്ടുപിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ജൊഹാനാസ്ബർഗ് ബഫലോസ് ഒരു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്ത് റെക്കോർഡ് പുതുക്കി വിജയം പിടിച്ചെടുത്തു.

ഇതിനു തൊട്ടുപിന്നാലെ നടന്ന എലിമിനേറ്ററിലെ ആദ്യ ഇന്നിങ്സിൽ കേപ്ടൗൺ പുതിയ  റെക്കോർഡ് സ്ഥാപിച്ചു. 145 റണ്‍സെടുത്ത് സ്ഥാപിച്ച ഈ റെക്കോർഡും കടപുഴക്കിയാണ് ഉത്തപ്പയുടെ ബാറ്റിങ് വിസ്ഫോടനത്തിന്റെ കരുത്തിൽ 146 റൺസെടുത്ത് ഹരാരെ വിജയിച്ചത്.

English Summary: Robin Uthappa's sensational show sees Harare Hurricanes bagging Eliminator against Cape Town Samp Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com