ADVERTISEMENT

ലണ്ടൻ ∙ കാലം അതിന്റെ കാവ്യനീതി നടപ്പാക്കി. ഇംഗ്ലണ്ടിനും ജയത്തിനും ഇടയിൽ നിന്ന രണ്ട് ഓസ്ട്രേലിയൻ വിക്കറ്റുകൾ പിഴുതെടുത്ത് സ്റ്റുവർട്ട് ബ്രോഡ് തന്റെ രാജ്യാന്തര കരിയറിന് ആഘോഷമായിത്തന്നെ ഫുൾ സ്റ്റോപ്പിട്ടു. 

കരിയറിലെ അവസാന ടെസ്റ്റിൽ നേരിട്ട അവസാന പന്തിൽ സിക്സും എറിഞ്ഞ അവസാന ബോളിൽ വിക്കറ്റും നേടി പടിയിറങ്ങുമ്പോൾ 22 വർഷത്തിനു ശേഷം ഇംഗ്ലിഷ് മണ്ണിൽ ഒരു ആഷസ് പരമ്പരയെന്ന ഓസ്ട്രേലിയൻ സ്വപ്നം തല്ലിക്കെടുത്തിയതിൽ ബ്രോ‍ഡിന് അഭിമാനിക്കാം. ആദ്യം ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറും. പിന്നാലെ മഴ. അതിനുശേഷം ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും; എല്ലാവരും മാറിമാറി ശ്രമിച്ചിട്ടും ആഷസ് അഞ്ചാം ടെസ്റ്റിലെ വിജയം ഇംഗ്ലണ്ടിൽ നിന്നു തട്ടിപ്പറിച്ചെടുക്കാൻ സാധിച്ചില്ല.

ജയ പരാജയവും സമനില സാധ്യതയും മാറിമറിഞ്ഞ മത്സരത്തിൽ 49 റൺസ് ജയവുമായി ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്ക് ഒപ്പമെത്തി (2–2). സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 283. രണ്ടാം ഇന്നിങ്സ് 395. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 295. രണ്ടാം ഇന്നിങ്സ് 334. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സാണ് കളിയിലെ താരം. 

384 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഒന്നാം വിക്കറ്റിൽ 140 റൺസ് കൂട്ടുകെട്ടുമായി ഡേവിഡ് വാർണറും (60) ഉസ്മാൻ ഖവാജയും (72) മികച്ച തുടക്കം നൽകി. അനായാസ ജയത്തിലേക്ക് ഓസ്ട്രേലിയ നീങ്ങുമെന്നു തോന്നിച്ചപ്പോഴാണ് അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും മടക്കി ക്രിസ് വോക്സ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. എന്നാൽ നാലാം വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ടുമായി സ്റ്റീവ് സ്മിത്തും (54) ട്രാവിസ് ഹെഡും (43) കളം നിറഞ്ഞതോടെ ഇംഗ്ലിഷ് പ്രതീക്ഷകൾ വീണ്ടും മങ്ങിത്തുടങ്ങി.

മത്സരം കൈവിട്ടുപോകുമെന്നുറപ്പിച്ച സമയത്താണ് ഹെഡിനെയും മിച്ചൽ മാർഷിനെയും (6) പുറത്താക്കി മോയിൻ അലി ഇംഗ്ലണ്ടിന് മേൽക്കൈ നൽകിയത്. വോക്സിന്റെ പന്തിൽ സ്മിത്തും പുറത്തായതോടെ കളി ഇംഗ്ലണ്ടിന്റെ കോർട്ടിലായി. പിന്നാലെയെത്തിയ ഓസ്ട്രേലിയൻ വാലറ്റത്തെ നിലയുറപ്പിക്കാൻ ഇംഗ്ലിഷ് ബോളർമാർ സമ്മതിച്ചില്ല. ടോഡ് മർഫി, അലക്സ് ക്യാരി എന്നിവരുടെ വിക്കറ്റുകളാണ് ബ്രോഡ് നേടിയത്.

English Summary: Ashes Test Series 5th Test Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com