‘ച്യൂയിങ് ഗം ചവച്ചാലും കോളർ ഉയർത്തിയാലും പ്രശ്നമാകും; ക്യാച്ച് ആഘോഷിക്കാൻ പാടില്ലേ?’
Mail This Article
മുംബൈ∙ കളിക്കിടെ ച്യൂയിങ് ഗം ചവയ്ക്കുന്നതിനും ജഴ്സിയുടെ കോളർ ഉയർത്തിവയ്ക്കുന്നതിനുമൊക്കെയാണ് ആളുകൾ തന്നെ പരിഹസിക്കുന്നതെന്ന് യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിയാൻ പരാഗ്. ആളുകൾ തന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്ന് റിയാൻ പരാഗ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘‘ഞാൻ ച്യൂയിങ് ഗം ഉപയോഗിക്കുന്നത് ആളുകൾക്കു പ്രശ്നമാണ്. കോളർ ഉയർത്തിവച്ചാലും പ്രശ്നം. ഒരു ക്യാച്ച് എടുത്ത ശേഷം ഞാനൊന്ന് ആഘോഷിച്ചാൽ അതിലും പ്രശ്നം. എന്തുകൊണ്ടാണ് അതെന്ന് എനിക്ക് അറിയാം.’’
എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഒരു റൂൾ ബുക്ക് ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ട്. ടീ ഷർട്ട് എങ്ങനെ ധരിക്കണമെന്നും കോളര്‍ എങ്ങനെ വയ്ക്കണമെന്നും അതിലുണ്ട്. എല്ലാവരെയും ബഹുമാനിക്കണം, സ്ലെഡ്ജ് ചെയ്യരുത് എന്നൊക്കെയാണ്. ഞാൻ അതിന് നേരെ എതിരാണ്.’’– റിയാൻ പരാഗ് വ്യക്തമാക്കി. ‘‘ഒരു രസത്തിനു വേണ്ടിയാണു ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ഇപ്പോഴും അങ്ങനെ തന്നെയാണു കളിക്കുന്നത്. വലിയ ടൂർണമെന്റുകളിൽ ഞാന്‍ ഇറങ്ങുന്നത് ആളുകള്‍ക്കു ദഹിക്കുന്നില്ല. ഞാൻ നന്ദിയില്ലാത്ത ആളാണെന്നാണ് അവർ കരുതുന്നത്.’’– റിയാൻ പരാഗ് വ്യക്തമാക്കി.
‘‘വിമർശനങ്ങൾ കൂടിയപ്പോൾ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കരുതെന്നു ഞാൻ അമ്മയോടു പറഞ്ഞിരുന്നു. അമ്മയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും ആളുകൾക്ക് അറിയേണ്ട കാര്യമില്ലല്ലോ. എന്നാൽ എന്റെ പിതാവിന് അതൊക്കെ മനസ്സിലാകും.’’– പരാഗ് വ്യക്തമാക്കി. 3.8 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് റിയാൻ പരാഗിനെ ടീമിൽ നിലനിർത്തിയത്. എന്നാൽ പ്രകടനം മോശമായതോടെ 2023 ഐപിഎല്ലിൽ ഏതാനും മത്സരങ്ങൾ മാത്രമാണു റിയാൻ പരാഗ് കളിച്ചത്.
എമർജിങ് ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിൽ താരം കളിച്ചിരുന്നു. ദേവ്ധർ ട്രോഫിയിൽ ഈസ്റ്റ് സോൺ താരമായ റിയാൻ അഞ്ച് മത്സരങ്ങളിൽനിന്ന് 354 റൺസെടുത്തു ടോപ് സ്കോററായിരുന്നു. രണ്ട് സെഞ്ചറികളും താരം നേടി. സൗത്ത് സോണിനെതിരായ ഫൈനലിൽ 95 റൺസെടുത്ത് റിയാൻ തിളങ്ങി. 11 വിക്കറ്റുകൾ കൂടി വീഴ്ത്തിയ റിയാൻ ടൂർണമെന്റിലെ താരമായി.
English Summary: Riyan Parag slams trolls against him