ADVERTISEMENT

പ്രോവിഡൻസ്∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെ യുവതാരം തിലക് വർമയ്ക്ക് അർധ സെഞ്ചറി നേടാൻ അവസരമൊരുക്കാത്തതിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനമുയർത്തി മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ത്യയ്ക്കു ജയിക്കാൻ വളരെ എളുപ്പമായിരുന്ന മത്സരത്തിൽ നെറ്റ് റൺറേറ്റിന്റെ സമ്മർദമൊന്നും ഹാർദിക്കിനു മേല്‍ ഇല്ലായിരുന്നെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. ഇന്ത്യയ്ക്കു ജയിക്കാൻ 13 പന്തിൽ രണ്ട് റൺസ് മാത്രം മതിയെന്നിരിക്കെയാണ് ഹാർദിക് പാണ്ഡ്യ സിക്സടിക്കാൻ മുതിർന്നതെന്നും ആകാശ് ചോപ്ര പ്രതികരിച്ചു.

‘‘തിലക് വർമ വളരെ മികച്ച പ്രകടനമാണു നടത്തുന്നത്. ആദ്യ മൂന്ന് രാജ്യാന്തര മത്സരങ്ങളിലും മുപ്പതിലേറെ റൺസ് സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് തിലക് വർമ. രണ്ടാം ട്വന്റി20യിൽ തിലക് അർധ സെഞ്ചറി നേടി. മൂന്നാം മത്സരത്തിൽ അർധ സെഞ്ചറിയുടെ അടുത്തെത്തി. ആദ്യം ആക്രമിച്ചു കളിച്ച തിലക് പിന്നീട് സൂര്യകുമാർ യാദവിനു പിന്തുണയേകിയും നിലയുറപ്പിച്ചു. ബാറ്റു ചെയ്യാൻ വന്നപ്പോൾ പുറത്താകാതിരിക്കാനാണ് ഹാർദിക് പാണ്ഡ്യ തിലക് വർമയോട് ആവശ്യപ്പെട്ടത്. എന്നാൽ ഹാർദിക് പിന്നീട് ആക്രമിച്ചു കളിച്ചു.’’

‘‘ഇവിടെ നെറ്റ് റൺറേറ്റിന് പ്രാധാന്യമില്ല. ഏതു രീതിയിൽ ജയിച്ചാലും അത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. തിലകിനോടു നോക്കി കളിക്കാൻ പറഞ്ഞിട്ട് ഹാർദിക് വലിയ ഷോട്ടുകൾക്കു ശ്രമിക്കുകയാണു ചെയ്തത്. 13 പന്തിൽ രണ്ട് റൺസ് വേണ്ടപ്പോഴാണ് ഹാർദിക് പാണ്ഡ്യ സിക്സടിക്കാൻ പോയത്. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു പ്രാധാന്യം നൽകാത്ത ഒരു രീതി ടീമിൽ ഉണ്ടാക്കിയെടുക്കുകയാണു വേണ്ടത്. തിലക് വർമയ്ക്ക് അര്‍ധ സെഞ്ചറി നേടാനുള്ള അവസരമാണ് ഇവിടെ നിഷേധിക്കപ്പെട്ടത്. അതാണ് എന്റെ നിലപാട്.’’– ആകാശ് ചോപ്ര വ്യക്തമാക്കി.

49 റൺസെടുത്തു നിൽക്കെ ഓവറുകൾ ആവശ്യത്തിനു ബാക്കിയുണ്ടായിരുന്നിട്ടും തിലകിന് അർധ സെഞ്ചറി തികയ്ക്കാൻ ഹാർദിക് സ്ട്രൈക്ക് നൽകിയില്ലെന്നാണ് ആരാധകരുടെ പരാതി. റോവ്മൻ പവലിന്റെ 18–ാം ഓവറിലെ അഞ്ചാം പന്തിലാണ് ഹാർദിക് പാണ്ഡ്യ സിക്സർ പറത്തിയത്. ട്വന്റി20 പരമ്പരയിൽ അരങ്ങേറിയ തിലക് വർമ ടീമിൽ സ്ഥിരതയാർന്ന പ്രകടനമാണു നടത്തുന്നത്. 39,51,49 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിൽ തിലക് വർമയുടെ സ്കോറുകൾ. മൂന്നാം മത്സരത്തിൽ 15 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 20 റൺസെടുത്തു പുറത്താകാതെനിന്നു.

English Summary: Akash Chopra slams Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com