ADVERTISEMENT

വർഷം 2003. വിമ്പിൾഡൻ ടെന്നിസിൽ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കിയ റോജർ ഫെഡറർ, അവിടെ നിന്നു നേരേപോയത് സ്വന്തം നാട്ടിൽ നടക്കുന്ന സ്വിസ് ഓപ്പൺ ടൂർണമെന്റിൽ പങ്കെടുക്കാനാണ്. സ്വിസ് ഓപ്പണിലെ ആദ്യ മത്സരം കളിക്കാൻ കോർട്ടിലിറങ്ങിയ ഫെഡററെ സംഘാടകർ സ്വീകരിച്ചത് ഒരു കറവപ്പശുവിനെ സമ്മാനമായി നൽകിയാണ്!

1990ൽ തന്റെ കന്നി രാജ്യാന്തര സെഞ്ചറി നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെ‍ൻഡുൽക്കർക്ക് ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫ‍ഡിൽ വച്ച് സമ്മാനമായി ഒരു ഷാംപെയ്ൻ ബോട്ടിൽ ലഭിച്ചു. അന്ന് 17 വയസ്സായിരുന്നു സച്ചിന്. പ്രായപൂർത്തി ആവാത്തതിനാൽ ആ ഷാംപെയ്ൻ ബോട്ടിൽ അപ്പോൾ പൊട്ടിക്കാൻ സച്ചിനു സാധിച്ചില്ല. ഇങ്ങനെ രസകരമായ സമ്മാനങ്ങളും പുരസ്കാരങ്ങളുമായി കായികലോകം എന്നും കളിക്കാരെയും ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തേതാണ് കഴിഞ്ഞ ദിവസം കാനഡ ജി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഷെർഫെയ്ൻ റുഥർഫോഡിന് ലഭിച്ച സമ്മാനം.

അമേരിക്കയിൽ അര ഏക്കർ

കാനഡ ജി20 ക്രിക്കറ്റ് ടൂർണമെന്റിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ആയത് മോൺട്രിയോൾ ടൈഗേഴ്സ് ടീമിന്റെ വെസ്റ്റിൻഡീസ് താരം ഷെർഫെയ്ൻ റുഥർഫോഡായിരുന്നു. യുഎസിൽ അര ഏക്കർ സ്ഥലമായിരുന്നു പുരസ്കാരമായി റുഥർഫോഡിന് ലഭിച്ചത്. സ്ഥലത്തെക്കുറിച്ചും ഇത്തരത്തിലൊരു സമ്മാനം എന്തിനു നൽകിയെന്നതിനെക്കുറിച്ചും ജി20 സംഘാടകർ ഒന്നും പറഞ്ഞിട്ടില്ല.

ബാറ്റിനൊരു ഗ്രിപ്പ്, ഷൂസിനൊരു ലൈസ്

2018ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. 3 മത്സര ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ഓസ്ട്രേലിയയുടെ ജയത്തിന് ചുക്കാൻ പിടിച്ചത് യുവപേസർ ജെയ് റിച്ചഡ്സൺ ആയിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട റിച്ചഡ്സണ് അന്ന് ഒരു ജോടി ഷൂ ലൈസും ഒരു ക്രിക്കറ്റ് ബാറ്റ് ഗ്രിപ്പുമായിരുന്നു സമ്മാനമായി ലഭിച്ചത്. പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരത്തിന്റെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി അന്ന് മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ഇരിക്കട്ടെ, ഒരു പൊതി പലഹാരം

കരീബിയൻ പ്രിമിയർ ലീഗ് (സിപിഎൽ) ക്രിക്കറ്റിൽ കഴിഞ്ഞ ഏതാനും സീസണായി പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരമായി നൽകിവരുന്നത് ഒരു സ്നാക്സ് ഹാംപറാണ് (ഭംഗിയായി അലങ്കരിച്ച ഒരുകൂട്ടം പലഹാരങ്ങൾ). സൺഷൈൻ സ്നാക്സ് എന്ന കമ്പനിയാണ് സിപിഎലിന്റെ പ്രധാന സ്പോൺസർ. അതിനാലാണ് അവരുടെ പലഹാരങ്ങൾ ഇത്തരത്തിൽ പുരസ്കാരമായി നൽകുന്നത്.

1) സമ്മാനമായി കിട്ടിയ ബാറ്റ് ഗ്രിപ്പുമായി ജയ് റിച്ചഡ്സൺ. 2) സമ്മാനപ്പൊതിയുമായി ന്യൂസീലൻഡ് താരം ആന്റൻ ഡെവിഡ് (ഇടത്).

 കാശില്ല, ഒരു മിക്സി എടുക്കട്ടെ?

ബംഗ്ലദേശിലെ പ്രധാന ട്വന്റി20 ലീഗാണ് ധാക്ക പ്രിമിയർ ലീഗ്. തുടക്കക്കാലത്ത് സ്പോൺസർമാരെ കണ്ടെത്താൻ പ്രയാസപ്പെട്ട ധാക്ക പ്രിമിയർ ലീഗ് അധികൃതർ ‘കയ്യിൽ കിട്ടുന്നതെന്തും’ താരങ്ങൾക്ക് സമ്മാനമായി നൽകിയിരുന്നു. അത്തരത്തിൽ ഒരു മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ചായ ഇംഗ്ലണ്ട് താരം ലൂക്ക് റൈറ്റിന് ലഭിച്ചത് ഒരു മിക്സിയാണ്.

 മീൻ ഓഫ് ദ് മാച്ച്!

ക്രിക്കറ്റിൽ മാത്രമല്ല ഫുട്ബോൾ ലോകത്തും ഇത്തരം രസകരമായ സമ്മാനങ്ങൾ ലഭിച്ചവരുണ്ട്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ആർസനലിന്റെ നോർവേ താരം മാർട്ടി‍ൻ ഒഡെഗാർഡിന് ഒരു ആഭ്യന്തര ഫുട്ബോൾ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലഭിച്ചത് ഒരു വമ്പൻ മീനായിരുന്നു. ഒരു ഫിഷ് സൂപ്പർ മാർക്കറ്റായിരുന്നു അന്ന് മത്സരത്തിന്റെ സ്പോൺസർ. ഇതാണ് പുരസ്കാരമായി മീൻ ലഭിക്കാൻ കാരണം.

1) തനിക്കു ലഭിച്ച മിക്സിയുമായി ലൂക്ക് റൈറ്റ് (ഇടത്). 2) പ്ലെയർ ഓഫ് ദ് മാച്ചിനു നൽകുന്ന മീനുമായി ഒഡെഗാഡ് (വലത്).

English Summary : Rare gifts in the sports world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com