ADVERTISEMENT

ഡബ്ലിൻ ∙ മഴ രസംകൊല്ലിയായ ആദ്യ ട്വന്റി20 മത്സരത്തിൽ അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് രണ്ടു റൺസ് ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യൻ ജയം. അയർലൻഡ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 6.5 ഓവറിൽ 47ന് 2 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്.

ഋതുരാജ് ഗെയ്‌ക്‌വാദ് (61 പന്തിൽ 19*), സഞ്ജു സാംസൺ (1 പന്തിൽ 1*) എന്നിവരായിരുന്നു ക്രീസിൽ. തുടർന്ന് പിച്ച് പരിശോധിച്ച അംപയർമാർ മത്സരം തുടരാനാകുന്നില്ലെന്ന് അറിയിച്ചതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഓപ്പണർ യശ്വസി ജയ്‌സ്വാൾ (23 പന്തിൽ 24), തിലക് വർമ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

∙ബൂം.. ബൂം ബുമ്ര

ഒന്നര വർഷത്തിനുശേഷം ടീമിലേക്ക് മടങ്ങിയ എത്തിയശേഷം എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തി വരവ് അറിയിച്ച ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് അയർലൻഡിനെ 139 റൺസിൽ ഇന്ത്യ ഒതുക്കിയത്. ബുമ്ര തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. മൂന്നു മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 139 റൺസെടുത്തത്. ഇന്ത്യയ്ക്ക് 140 റൺസ് വിജയലക്ഷ്യം. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ്, ഒരു വിക്കറ്റ് വീഴ്ത്തിയ അർഷ്‌ദീപ് സിങ് എന്നിവരുടെ ബോളിങ് മികവാണ് അയർലൻഡിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.

എട്ടാമനായി ഇറങ്ങിയ ബാരി മക്കാർത്തിയുടെ (33 പന്തിൽ 51) അർധസെഞ്ചറിയാണ് ഐറിഷ് സ്കോർ നൂറു കടത്തിയത്. കർട്ടിസ് കാംഫർ (33 പന്തിൽ 39), മാർക്ക് അഡയർ (16 പന്തിൽ 16) എന്നിവരും ചെറുത്തുനിന്നു. ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ആൻഡ്രൂ ബാൽബെർണി (2 പന്തിൽ 4), ലോർകൻ ടക്കർ (പൂജ്യം) എന്നിവരെ അയർലൻഡിനു നഷ്ടമായി. പിന്നീട് തുടരെ തുടരെ വിക്കറ്റ് വീണതോടെ അയർലൻഡ് കൂട്ടത്തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് കരുതി. ഏഴാം വിക്കറ്റിൽ കാംഫർ– മക്കാർത്തി സഖ്യം നേടിയ 57 റൺസ് കൂട്ടുകെട്ടാണ് അയർലൻഡിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്.

∙ അരങ്ങേറി റിങ്കുവും പ്രസിദ്ധും

അയർലൻഡിനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കു ഭേദമായി ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ട്വന്റി20 ക്യാപ്റ്റന്റെ റോളിൽ ബുമ്രയുടെ കന്നി മത്സരമാണ്. ഇന്ത്യയ്ക്കായി റിങ്കു സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ട്വന്റി20 ടീമിൽ അരങ്ങേറ്റം കുറിച്ചു. വെസ്റ്റിൻഡീസ് പരമ്പരയിൽ നിറംമങ്ങിയ മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. സഞ്ജുവാണ് വിക്കറ്റ് കീപ്പർ.

 റിങ്കു സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ക്യാപ് സ്വീകരിച്ചപ്പോൾ. ചിത്രം: Facebook/IndianCricketTeam
റിങ്കു സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ക്യാപ് സ്വീകരിച്ചപ്പോൾ. ചിത്രം: Facebook/IndianCricketTeam

∙ ക്യാപ്റ്റൻ ബുമ്ര

മുൻപ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ട്വന്റി20യിൽ ഇതാദ്യമായാണ് ബുമ്ര ക്യാപ്റ്റൻ കുപ്പായം അണിഞ്ഞത്. രാജ്യാന്തര ട്വന്റി20യിൽ രണ്ടു വർഷത്തിനിടെ 6 ക്യാപ്റ്റൻമാരെയാണ് ടീം ഇന്ത്യ പരീക്ഷിച്ചത്. 2021ൽ വിരാട് കോലി ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷം രോഹിത് ശർമ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, കെ.എൽ.രാഹുൽ എന്നിവർ ടീം ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻമാരായി. ഇന്നത്തെ മത്സരത്തോടെ ആറാമനായി ബുമ്രയും ലിസ്റ്റിൽ ഇടംപിടിച്ചു.

∙ പ്ലേയിങ് ഇലവൻ

ഇന്ത്യ: ഋതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, രവി ബിഷ്‌ണോയ്

അയർലൻഡ്: പോൾ സ്റ്റിർലിങ്, ആൻഡ്രൂ ബാൽബെർണി, ലോർകൻ ടക്കർ, ഹാരി ടക്ടർ, കർട്ടിസ് കാംഫർ, ജോർജ് ഡോക്റെൽ, മാർക്ക് അഡയർ, ബാരി മക്കാർത്തി, ക്രെയ്ഗ് യങ്, ജോഷ് ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്

English Summary: Ireland vs India, 1st T20I - Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com