ADVERTISEMENT

ഡബ്ലിൻ ∙ രണ്ടു സിക്സും ഒരു നോബോളും ഒരു വൈഡുമടക്കം 22 റൺസാണ് ഇന്ത്യയ്ക്കെതിരെ ഒന്നാം ട്വന്റി20യിലെ 20–ാം ഓവറിൽ അയർലൻഡ് നേടിയത്. പവർപ്ലേയിൽ 4ന് 30 എന്ന സ്കോറിൽ പതറിയ അയർലൻഡിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അർഷ്ദീപ് സിങ് എറിഞ്ഞ ഈ ഓവറായിരുന്നു. പേസർ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവോടെ പവർപ്ലേയിൽ ഇന്ത്യൻ ബോളിങ് മെച്ചപ്പെട്ടെങ്കിലും ഡെത്ത് ഓവറുകളിലെ ദയനീയ പ്രകടനം ഇന്ത്യൻ ബോളർമാർ തുടരുന്ന കാഴ്ചയ്ക്കാണ് ആദ്യ ട്വന്റി20 സാക്ഷ്യം വഹിച്ചത്.

മത്സരം ഡെക്‌വർത്ത് ലൂയിസ് നിയമപ്രകാരം 2 റൺസിന് ജയിച്ചെങ്കിലും ഇന്ന് നടക്കുന്ന രണ്ടാം ട്വന്റിയിൽ ഡെത്ത് ഓവറുകളിലെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇന്ത്യയുടെ മുന്നിലുണ്ട്. ജയിച്ചാൽ 3 മത്സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. രാത്രി 7.30 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തത്സമയം.

 പിഴച്ചതെവിടെ?

ബുമ്രയുടെ തിരിച്ചുവരവോടെ ആദ്യ ഓവറുകളിൽ ഇന്ത്യൻ ബോളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞു. എന്നാൽ ഡെത്ത് ഓവറുകളിലും ബുമ്രയെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ബുമ്ര എറിഞ്ഞ 19–ാം ഓവറിൽ ഒരു റൺ മാത്രമാണ് അയർലൻഡിന് നേടാനായത്. ബുമ്രയെ ഡെത്ത് ഓവറുകളിലേക്കു മാറ്റി വച്ചാൽ പവർപ്ലേയിലെ കാര്യം പരുങ്ങലിലാകുമോ എന്നാണ് ടീം മാനേജ്മെന്റിന്റെ ആശങ്ക.

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ പവർപ്ലേ, മധ്യ ഓവറുകൾ, ഡെത്ത് ഓവറുകൾ എന്നിങ്ങനെ മത്സരത്തിന്റെ മൂന്നു ഘട്ടത്തിലും ഏതൊക്കെ ബോളിങ് കോംബിനേഷനുകൾ ഉപയോഗിക്കണമെന്ന് കണ്ടെത്താനുള്ള  അവസരമാണ് ഈ പരമ്പര.

English Summary : India vs Ireland second Twenty20 Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com