സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
Mail This Article
ഹരാരെ ∙ അർബുദ ബാധിതനായി ചികിത്സയിലായിരുന്ന സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കുടുംബാംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സ്ട്രീക്കിന്റെ മരണ വാർത്ത ലോകത്തെ അറിയിച്ചത്. ’അവസാന നാളുകൾ ഞങ്ങൾക്കൊപ്പം ചെലവഴിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കി, എന്റെ പ്രിയപ്പെട്ടവൻ സമാധാനത്തോടെ മാലാഖമാർക്കൊപ്പം മറ്റൊരു ലോകത്തേക്കു യാത്രയായി– ഭാര്യ നാദിൻ സ്ട്രീക്ക് ഫെയ്സ്ബുക്കിൽ കുറിച്ചു.
സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്. 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും സിംബാബ്‌വെ ജഴ്സിയണിഞ്ഞു. ടെസ്റ്റിൽ 216 വിക്കറ്റുകൾ നേടിയ സ്ട്രീക്ക് ഒരു സെഞ്ചറിയും 11 അർധ സെഞ്ചറികളുമായി ബാറ്റിങ്ങിലും തിളങ്ങി. 239 വിക്കറ്റുകളും 2,943 റൺസുമാണ് ഏകദിനത്തിലെ നേട്ടം. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‍വെയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയതിന്റെ റെക്കോർഡ് സ്ട്രീക്കിന്റെ പേരിലാണ്.
വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിങ് പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്‍വെ ടീമുകളെയും പരിശീലിപ്പിച്ചു.
വാതുവയ്പ് വിവാദത്തിൽ 2021ൽ വിലക്ക് നേരിട്ട താരത്തിന് കഴിഞ്ഞവർഷമാണ് അർബുദം സ്ഥിരീകരിച്ചത്. സ്ട്രീക്ക് അന്തരിച്ചതായുള്ള വ്യാജ വാർത്ത ഏതാനും ദിവസം മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും കുടുംബാംഗങ്ങൾ അതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
English Summary: Former Zimbabwe captain Heath Streak passes away