ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയ്ക്കു താൽപര്യമില്ലെന്നു സൂചന. ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ ഇപ്പോൾ തനിക്കു താൽപര്യമില്ലെന്ന് നെഹ്റ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പ്രീമിയർ‌ ലീഗ് ടീം ഗുജറാത്ത് ടൈറ്റൻസുമായി നെഹ്റയ്ക്ക് 2025 വരെ കരാറുണ്ട്. ഈ വർഷം നവംബറിൽ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിക്കുമ്പോൾ പരിശീലക റോളിൽ നെഹ്റ എത്തിയേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ കിരീടത്തിലെത്തിച്ചാണു പരിശീലകനെന്ന നിലയിൽ ആശിഷ് നെഹ്റ വരവറിയിച്ചത്. 2023 സീസണിൽ നെഹ്റയുടെ കീഴിൽ ഗുജറാത്ത് വീണ്ടും ഐപിഎൽ ഫൈനൽ കളിച്ചു. ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനോട് അഞ്ച് വിക്കറ്റിനാണു ഗുജറാത്ത് തോറ്റത്. ട്വന്റി20 ഫോർമാറ്റിലെങ്കിലും നെഹ്റയെ ഇന്ത്യൻ ടീമിന്റെ പരിശീലകനാക്കണമെന്ന് മുൻ താരം ഹർഭജൻ സിങ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

പ്രധാന ടൂർണമെന്റുകളിലെല്ലാം രാഹുൽ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ നിരാശപ്പെടുത്തിയതോടെ, രാഹുലിനെ മാറ്റണമെന്നും ആവശ്യമുയർന്നു. അടുത്ത വര്‍ഷം ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പുതിയ പരിശീലകനു കീഴിൽ ഇറങ്ങാനാണു സാധ്യത. ഏകദിന ലോകകപ്പിനു പിന്നാലെ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണു കളിക്കാനുള്ളത്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് പരമ്പരയുണ്ട്. ടെസ്റ്റ് പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിനെ നിലനിർത്തി, ട്വന്റി20, ഏകദിന ക്രിക്കറ്റിൽ പുതിയ പരിശീലകൻ‌ വരാനും സാധ്യതയുണ്ട്.

English Summary: Ashish Nehra not interested to become India's head coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com