എട്ടു വർഷത്തെ ഇടവേള, ഐപിഎല്ലിലേക്കു തിരിച്ചെത്തുമെന്ന് സ്റ്റാർക്ക്; കാരണം ഇതാണ്
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവു പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. അടുത്ത ഐപിഎല്‍ താരലേലത്തിൽ പങ്കെടുക്കുമെന്ന് സ്റ്റാർക്ക് ഒരു സ്പോർട്സ് മാധ്യമത്തോടാണു വെളിപ്പെടുത്തിയത്. 2015ലാണ് സ്റ്റാർക്ക് ഐപിഎല്ലിൽ ഒടുവില്‍ കളിച്ചത്. അന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സ്റ്റാർക്ക്. 2024ലെ ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പെന്ന രീതിയിലാണ് ഐപിഎല്ലില്‍ കളിക്കാന്‍ ആലോചിക്കുന്നതെന്നും സ്റ്റാർക്ക് പറഞ്ഞു.
ഐപിഎല്ലിൽ ഇതുവരെ 27 മത്സരങ്ങളിൽ മാത്രം കളിച്ചിട്ടുള്ള താരം 34 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. സ്റ്റാർക്ക് കളിക്കാനെത്തിയാൽ താരത്തിനു വേണ്ടി ലേലത്തിൽ വൻ പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പാണ്. 2024 ജൂണിൽ വെസ്റ്റിൻഡീസിലും യുഎസിലുമായാണ് ട്വന്റി20 ലോകകപ്പ് നടക്കേണ്ടത്. ഐപിഎല്ലിന്റെ 2018 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും പരുക്കിനെ തുടർന്ന് പിൻവാങ്ങി.
അടുത്ത വർഷം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനു കുറച്ചു പരമ്പരകൾ മാത്രമാണു കളിക്കാനുള്ളത്. ട്വന്റി20 ലോകകപ്പിനു പുറമേ മാർച്ചിൽ ന്യൂസീലൻഡിനെതിരെയും പിന്നീട് അഫ്ഗാനിസ്ഥാൻ, അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെയുമാണ് ഓസീസിനു പരമ്പരകളുള്ളത്. നേരത്തേ ഓസ്ട്രേലിയയ്ക്കായി കൂടുതൽ മത്സരങ്ങൾ കളിക്കാനാണ് ഫ്രാഞ്ചൈസി ക്രിക്കറ്റ് ഒഴിവാക്കുന്നതെന്ന് സ്റ്റാർക്ക് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ സ്റ്റാർക്കിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary: Mitchell Starc sets eyes on return to IPL