Asia Cup Final

മഴ മാറിയപ്പോൾ കളിയും മാറി, ശ്രീലങ്ക തവിടുപൊടി, തീക്കാറ്റുപോലെ സിറാജ്

siraj-kohli
വിക്കറ്റ് നേട്ടം വിരാട് കോലിയോടൊപ്പം ആഘോഷിക്കുന്ന മുഹമ്മദ് സിറാജ്. Photo: FB@IndianCricketTeam
SHARE

കൊളംബോ∙ കഴിഞ്ഞ മത്സരങ്ങളിൽ സ്പിൻ ബോളർമാരെ ആവോളം പിന്തുണച്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം ഫൈനലിൽ സ്വഭാവം മാറ്റി. കഴിഞ്ഞ ഇന്ത്യ– ശ്രീലങ്ക പോരാട്ടത്തിൽ വെല്ലാലഗെയും കുൽദീപ് യാദവും വിക്കറ്റു വീഴ്ത്താൻ മത്സരിച്ച ഗ്രൗണ്ടിലാണ് ഇന്ത്യൻ പേസർമാർ ഫൈനലിൽ തകർത്താടിയത്. മൂന്ന് മണിക്ക് തുടങ്ങേണ്ട കളി മുക്കാൽ മണിക്കൂറോളം മഴ കാരണം വൈകിയാണു തുടങ്ങിയത്.

ടോസ് നേടി ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങാനിരുന്ന ശ്രീലങ്കയെ ആദ്യം തടഞ്ഞത് മഴയായിരുന്നു. വൈകി ബാറ്റിങ്ങിനെത്തിയപ്പോൾ ആദ്യ ഓവറുകളിൽ തന്നെ ലങ്ക അപകടം മണത്തു. ജസ്പ്രീത് ബുമ്ര എറിഞ്ഞ മൂന്നാം പന്തിൽ ആദ്യ വിക്കറ്റ് വീണു. കുശാൽ പെരേരയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു ബുമ്രയുടെ പ്രഹരം. അപ്പോഴും മികച്ചൊരു സ്കോർ ശ്രീലങ്ക പ്രതീക്ഷിച്ചിരിക്കണം. എന്നാൽ നാലാം ഓവറിൽ ദൗത്യം സിറാജ് ഏറ്റെടുത്തതോടെ കളി മാറി.

ആദ്യ പന്തിൽ പതും നിസംഗ, മൂന്നാം പന്തിൽ സധീര സമരവിക്രമ, നാലാം പന്തിൽ ചരിത് അസലങ്ക, ആറാം പന്തിൽ ധനഞ്ജയ ഡിസിൽവ എന്നിവർ പുറത്ത്. ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് 21 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് ആറു വിക്കറ്റുകൾ. ഏകദിന ക്രിക്കറ്റിൽ ഒരു ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കൊളംബോയിൽ സിറാജ് സ്വന്തം പേരിലാക്കി. 

ആറാം ഓവറിൽ ലങ്കൻ ക്യാപ്റ്റൻ ദസുൻ ശനകയെ ബോൾഡാക്കി താരം അഞ്ച് വിക്കറ്റ് പൂർത്തിയാക്കി. 16 പന്തുകളിൽനിന്നാണ് സിറാജ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോർഡിൽ സിറാജ് ശ്രീലങ്കൻ മുൻ താരം ചാമിന്ദ വാസിനൊപ്പമെത്തി. 2003 ല്‍ ബംഗ്ലദേശിനെതിരെയാണ് വാസ് 16 പന്തുകളിൽനിന്ന് അഞ്ച് വിക്കറ്റ് നേടിയത്.

12–ാം ഓവറിൽ കുശാൽ മെൻഡിസിനെയും പുറത്താക്കിയാണ് സിറാജ് വിക്കറ്റ് വേട്ട അവസാനിപ്പിച്ചത്. 29–ാം  മത്സരത്തിൽ കരിയറിലെ 50–ാം വിക്കറ്റും കൊളംബോയിൽ സിറാജ് പൂർത്തിയാക്കി. കുറഞ്ഞ മത്സരങ്ങളിൽനിന്ന് 50 വിക്കറ്റ് നേട്ടം പൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി സിറാജ്. 1002 പന്തുകളെറിഞ്ഞാണ് താരം കരിയറിലെ 50–ാം വിക്കറ്റിലെത്തിയത്.

ആറു വിക്കറ്റ് നേട്ടം സ്വപ്നം പോലെയാണെന്നാണ് സിറാജ് പ്രതികരിച്ചത്. ‘‘മുൻപ് തിരുവനന്തപുരത്ത് ഞാൻ ശ്രീലങ്കയ്ക്കെതിരെ ഇതേ പ്രകടനം നടത്തിയിരുന്നു. പക്ഷേ അന്ന് നാലു വിക്കറ്റുകൾ മാത്രമാണു ലഭിച്ചത്. നമുക്ക് വിധിച്ചത് എന്തായാലും കിട്ടും. കഴിഞ്ഞ മത്സരങ്ങളിൽ സ്വിങ് ആവശ്യത്തിനുണ്ടായിരുന്നില്ല. എന്നാൽ ഫൈനലിൽ പന്ത് സ്വിങ് ചെയ്യുന്നുണ്ട്. കൂടുതല്‍ വിക്കറ്റുകളും ലഭിച്ചു.’’– സിറാജ് മത്സരശേഷം പ്രതികരിച്ചു.

English Summary: Mohammad Siraj becomes first Indian bowler to take 4 wickets in one over

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS