കൊളംബോ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ താരങ്ങൾക്കിടയില്‍ അതൃപ്തി പുകയുന്നു. ശ്രീലങ്കയോടു തോറ്റതിനു പിന്നാലെ പാക്കിസ്ഥാൻ ടീം ക്യാംപിൽ താരങ്ങൾ തമ്മിൽ തർക്കിച്ചതായി ഒരു പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു. പാക്ക് ക്യാപ്റ്റൻ ബാബര്‍ അസമും യുവപേസർ ഷഹീന്‍ ഷാ അഫ്രീദിയും തമ്മിലാണു തർക്കമുണ്ടായത്. ശ്രീലങ്കയ്ക്കെതിരായ കളിക്കു ശേഷം നടന്ന ടീം മീറ്റിങ്ങിൽ മുതിർന്ന താരങ്ങളുടെ മോശം പ്രകടനത്തെ ബാബർ അസം രൂക്ഷമായി വിമർശിച്ചിരുന്നു.
എന്നാൽ ബാബർ സംസാരിക്കുമ്പോൾ ഇടപെട്ട ഷഹീൻ അഫ്രീദി പൊതുവായി വിമർശനം ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടു. നന്നായി കളിച്ച താരങ്ങളെ കുറ്റപ്പെടുത്തരുതെന്നും അഫ്രീദി ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ബാബർ അസം ആരൊക്കെ കളിച്ചെന്നും കളിച്ചില്ലെന്നും തനിക്ക് അറിയാമെന്ന മറുപടിയാണു നൽകിയത്. തോൽവിക്കു ശേഷം വാർത്താ സമ്മേളനത്തിനു പോകുമ്പോഴും ഹോട്ടലിലേക്കു മടങ്ങുമ്പോഴും ബാബർ സഹതാരങ്ങളോട് ഒരു വാക്കുപോലും മിണ്ടിയില്ലെന്നാണു വിവരം.
മത്സരത്തിനു ശേഷം തന്നോടു സംസാരിക്കാൻ മകൻ ബുദ്ധിമുട്ടിയതായി ബാബറിന്റെ പിതാവ് അസം സിദ്ദിഖ് പ്രതികരിച്ചു. പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു തോൽപിച്ചാണ് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ കടന്നത്. സൂപ്പർ ഫോറിൽ ഇന്ത്യയോടു വൻ മാർജിനിൽ തോറ്റതും പാക്കിസ്ഥാനു തിരിച്ചടിയായി. സൂപ്പർ ഫോർ പോയിന്റ്സ് ടേബിളിൽ ബംഗ്ലദേശിനും പിന്നില്‍ നാലാം സ്ഥാനക്കാരാണ് പാക്കിസ്ഥാൻ.
English Summary: War Of Words Between Babar Azam And Shaheen Afridi