ADVERTISEMENT

കാബുൾ∙ ഏകദിന ലോകകപ്പിനു ശേഷം വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്റെ യുവപേസർ നവീൻ ഉൾഹഖ്. ഏകദിന ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനാണ് 24 വയസ്സുകാരൻ താരത്തിന്റെ തീരുമാനം. 2016ൽ അഫ്ഗാനിസ്ഥാനുവേണ്ടി ഏകദിനത്തിൽ അരങ്ങേറിയ നവീൻ, 2021 ജനുവരിക്കു ശേഷം ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല. പക്ഷേ ലോകകപ്പിനുള്ള അഫ്ഗാൻ ടീമിൽ താരം ഇടം നേടി. കഴിഞ്ഞ വർഷം 50 ഓവർ ക്രിക്കറ്റിലേക്കു മടങ്ങിയെത്താൻ അവസരമുണ്ടായിരുന്നെങ്കിലും, കളിക്കേണ്ടതില്ലെന്നായിരുന്നു നവീന്റെ തീരുമാനം.

ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നവീൻ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ട്വന്റി20യിൽ അഫ്ഗാന്‍ ജഴ്സിയിൽ ഇനിയും കളിക്കുമെന്നും നവീൻ ഉൾഹഖ് അറിയിച്ചു. ‘‘എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വലിയ ആദരവായാണു കാണുന്നത്. ഏകദിന ക്രിക്കറ്റിൽനിന്ന് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ട്വന്റി20 ക്രിക്കറ്റില്‍ ഇനിയും രാജ്യത്തിന്റെ നീല ജഴ്സി ഞാൻ അണിയും.’’– നവീൻ‌ ഉൾഹഖ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘ഇത്തരമൊരു തീരുമാനമെടുക്കൽ എളുപ്പമുള്ള കാര്യമല്ല. എന്നാൽ ദീർഘമായൊരു കരിയറിനു വേണ്ടിയാണ് കഠിനമായ തീരുമാനം. അഫ്ഗാൻ ക്രിക്കറ്റ് ബോർഡും ആരാധകരും നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ട്.’’– നവീൻ പ്രതികരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു നവീൻ. കഴിഞ്ഞ സീസണിൽ ഇന്ത്യൻ താരം വിരാട് കോലിയുമായി ഗ്രൗണ്ടിൽവച്ച് തർക്കിച്ചതിനെ തുടർന്ന് നവീൻ വാർത്തകളിൽ നിറഞ്ഞിരുന്നു.

ഈ വിഷയത്തിൽ ഇടപെട്ട് ലക്നൗ മെന്ററായിരുന്ന ഗൗതം ഗംഭീറും കോലിയുമായി തർക്കിച്ചിരുന്നു. അപമാനിച്ചാൽ വെറുതെയിരിക്കില്ലെന്നാണ് നവീൻ സംഭവത്തെക്കുറിച്ചു പിന്നീട് പ്രതികരിച്ചത്. തുടർന്ന് നവീൻ ഉൾഹഖിനും വിരാട് കോലിക്കുമെതിരെ ഐപിഎൽ സംഘാടകർ നടപടിയെടുത്തിരുന്നു.

ഏകദിന ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീം– ഹഷ്മത്തുല്ല ഷാഹിദി, ഇബ്രാഹിം സദ്രാൻ, റഹ്മാനുല്ല ഗുർബാസ്, റഹ്മത് ഷാ, റിയാസ് ഹസൻ, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലികിൽ, അസ്മത്തുല്ല ഒമർസായ്, റാഷിദ് ഖാൻ, അബ്ദുൽ റഹ്മാൻ, നൂർ അഹമ്മദ്, മുജീബുര്‍ റഹ്മാൻ, ഫസൽഹഖ് ഫറൂഖി, നവീൻ ഉൾഹഖ്.

English Summary: Naveen-Ul-Haq Set To Retire From ODIs After Cricket World Cup 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com