ബാബറിന്റെ വിക്കറ്റ് തെറിപ്പിച്ച സിറാജ് ബ്രില്യൻസ്, പന്ത് മനസ്സിലാകാതെ കുഴങ്ങി പാക്ക് ക്യാപ്റ്റൻ
Mail This Article
അഹമ്മദാബാദ്∙ ഏകദിന ലോകകപ്പ് പോരാട്ടത്തിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് തെറിച്ചത് മനസ്സിലാകാതെ നിന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. അർധ സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ ബോൾഡായപ്പോഴാണ് പുറത്തായതിന്റെ ഞെട്ടലിൽ ബാബര്‍ കുറച്ചുനേരം ആശയക്കുഴപ്പത്തിലായത്. സിറാജിന്റെ പന്ത് തേർഡ് മാനിലേക്ക് അയക്കാനായിരുന്നു ബാബറിന്റെ ശ്രമം. എന്നാൽ താഴ്ന്നുവന്ന പന്ത് ബാബറിന്റെ ബാറ്റിൽ തൊടാതെ വിക്കറ്റ് തെറിപ്പിച്ചു.
കുറച്ചുനേരം ക്രീസില്‍നിന്ന ബാബർ നിരാശയോടെ ഗ്രൗണ്ട് വിട്ടു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസാണു നേടിയത്. പാക്കിസ്ഥാന്റെ ടോപ് സ്കോററും ബാബർ അസം തന്നെ. മുൻനിര താരങ്ങൾ പ്രതിരോധിച്ചുനിന്നെങ്കിലും ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പാക്കിസ്ഥാൻ മധ്യനിരയും വാലറ്റവും തകർന്നു വീഴുകയായിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ 69 പന്തിൽ 49 റൺസെടുത്തു. ഇമാം ഉൾ ഹഖ് (38 പന്തിൽ 36), അബ്ദുല്ല ഷഫീഖ് (24 പന്തിൽ 20) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറര്‍മാർ. പാക്കിസ്ഥാന്റെ അഞ്ച് താരങ്ങൾ രണ്ടക്കം കടക്കാനാകാതെ മടങ്ങി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.