‘എന്റെ ലെവലിൽ ആരുമില്ല’, അർധ സെഞ്ചറിക്കു പിന്നാലെ റിയാൻ പരാഗ് ഷോ; കമന്റേറ്റർക്കു മറുപടിയോ?
Mail This Article
മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടരുകയാണ് അസമിന്റെ യുവതാരം റിയാൻ പരാഗ്. തുടർച്ചയായ ഏഴാമത്തെ അർധ സെഞ്ചറിയാണു താരം ബംഗാളിനെതിരായ മത്സരത്തിൽ സ്വന്തമാക്കിയത്. പക്ഷേ സെഞ്ചറിക്കു ശേഷമുള്ള പരാഗിന്റെ ആഹ്ലാദ പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചാ വിഷയം. ‘‘ഗ്രൗണ്ടിലുള്ള ആരും എന്റെ ലെവലിൽ അല്ല’’ എന്ന അര്‍ഥത്തിലാണ് റിയാൻ പരാഗ് ഫിഫ്റ്റി ആഘോഷിച്ചതെന്നാണ് വിമർശനം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ എട്ട് മത്സരങ്ങളിൽനിന്ന് 490 റൺസുമായി ടോപ് സ്കോററാണ് റിയാൻ പരാഗ്. 139 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. 39 സിക്സുകളാണ് 21 വയസ്സുകാരനായ താരം ടൂര്‍ണമെന്റിൽ ഇതുവരെ അടിച്ചുകൂട്ടിയത്. താരത്തിന്റെ അമിത ആത്മവിശ്വാസമാണ് ഇത്തരം ആഘോഷ പ്രകടനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ചില ആരാധകർ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
അതേസമയം സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനിടെ ഒരു കമന്റേറ്റർ അസമിലെ ആളുകളെ അപമാനിച്ചതിനായിരുന്നു താരത്തിന്റെ പ്രതികരണമെന്നും വാദമുണ്ട്. ഒരു കമന്റേറ്റർ അസമിന്റെ താരങ്ങള്‍ രണ്ടാം നിര പൗരന്മാരാണെന്ന് പറഞ്ഞതായാണ് ആരാധകർ വാദിക്കുന്നത്. ഇതാദ്യമായല്ല റിയാൻ പരാഗ് വിവാദത്തിൽ പെടുന്നത്. എനിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഫിനിഷർ ആകാൻ പറ്റുമെന്നു പ്രതികരിച്ചതിനു വൻ പരിഹാസം ഏറ്റുവാങ്ങിയ താരമാണ് റിയാൻ പരാഗ്.
‘‘ഞാൻ സ്വയം പുകഴ്ത്തുന്നില്ല, പക്ഷേ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറാകാന്‍ എനിക്കു സാധിക്കും.’’– എന്നാണ് കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ റിയാൻ പറഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയല്‍സിന്റെ താരമായ പരാഗ് കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണു പുറത്തെടുത്തത്. ഏതാനും മത്സരങ്ങൾക്കു ശേഷം താരത്തെ പ്ലേയിങ് ഇലവനിൽനിന്നു മാറ്റിനിർത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യൻ ട്വന്റി20 ടീമിൽ ഇടം നേടാമെന്നാണു താരത്തിന്റെ പ്രതീക്ഷ.