ADVERTISEMENT

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി എറിഞ്ഞു പഠിച്ച കളരി കാണാനാണ് കൊൽക്കത്തയിലെ മൈതാനിലെത്തിയത്. പക്ഷേ കണ്ടുമുട്ടിയത് മറ്റൊരാളെയാണ്. അതു പിന്നാലെ പറയാം. ഇതു ടൗൺ ക്ലബ്. ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തോടു ചേർന്നുള്ള മൈതാൻ ഏരിയയിലെ നൂറുകണക്കിനു ചെറുക്ലബ്ബുകളിലൊന്ന്.  1884ൽ സ്ഥാപിച്ച ക്ലബ്ബിന്റെ തുടക്കക്കാരിലൊരാൾ വിഖ്യാത ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ മുത്തച്ഛൻ ശാരദാരഞ്ജൻ റേ ആണ്. 

ഉത്തർപ്രദേശിലെ സഹസ്പുരിൽ ജനിച്ച മുഹമ്മദ് ഷമി കൂടുതൽ ക്രിക്കറ്റ് അവസരങ്ങൾ തേടിയാണ് 16-ാം വയസ്സിൽ കൊൽക്കത്തയിലെത്തിയത്.  യുപിയിൽ നിന്നു വന്ന ഒരു പയ്യനെക്കുറിച്ച് അറിഞ്ഞ് ടൗൺ ക്ലബ്ബിന്റെ സെക്രട്ടറി ദേബബ്രത ദാസ് കളി കാണാൻ വന്നു. ഷമിയെ ഒപ്പം കൂട്ടിയാണ് അദ്ദേഹം മടങ്ങിയത്. 75,000 രൂപയായിരുന്നു ഷമിയുടെ വാർഷിക പ്രതിഫലം.  താമസം ദേബബ്രതയുടെ വീട്ടിൽ തന്നെ.

ഷമിയുടെ കരിയർ അതോടെ സ്വന്തം പന്തുകളെപ്പോലെ ഫുൾ പേസിലായി. ഈഡൻ ഗാർഡൻസിലെ നെറ്റ്സിൽ തനിക്കെതിരെ തീപ്പന്തുകളെറിഞ്ഞ പേസറെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് ബംഗാൾ രഞ്ജി ടീമിലേക്കു ശുപാർശ ചെയ്തത്. അതേ ഈഡൻ ഗാർഡൻസിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെയ്ക്കെതിരെ കളിക്കാനിറങ്ങുമ്പോൾ ഷമി ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബോളർമാരിലൊരാളാണ്.

 ഓഫിസിനോടു ചേർന്നു തന്നെയാണ് ക്ലബ്ബിന്റെ പ്രാക്ടീസ് മൈതാനവും.  ക്യാപ്റ്റൻ നവേദ് അഹ്മദ് ഷമിയുടെ ഒപ്പം കളിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽനിന്ന് ഇന്ത്യൻ ടീമിലെത്താൻ പോകുന്നയാൾ ഷമി തന്നെയാകും എന്ന് അന്നേ ഉറപ്പിച്ചിരുന്നെന്ന് നവേദ് പറഞ്ഞു.  ‘ഒരാഴ്ച മുൻപു വരണമായിരുന്നു നിങ്ങൾ. എന്നാൽ ഷമിയുടെ അനിയനെ കാണാമായിരുന്നു. ചേട്ടനെപ്പോലെ തന്നെ ഫാസ്റ്റ് ബോളറാണ് മുഹമ്മദ് കൈഫും. നാട്ടിലേക്കു പോയ കൈഫ് ഇന്നു മടങ്ങിയെത്തുകയേയുള്ളൂ’.

എന്നാൽ ഷമിക്കും കൈഫിനുമെല്ലാം മുൻപ് ടൗൺ ക്ലബ്ബിന്റെ ബോളിങ്ങിനു ചുക്കാൻ പിടിച്ച മറ്റൊരാളുണ്ട്. 1880ൽ കൽക്കട്ട ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഒരു മത്സരത്തിൽ 7 വിക്കറ്റ് വീഴ്ത്തിയ നരേന്ദ്രനാഥ് ദത്ത എന്ന സ്പിന്നർ. നരേന്ദ്രയുടെ  പന്തുകൾ കണ്ട് എല്ലാവരും പ്രതീക്ഷിച്ചു, ഇയാൾ കയ്യടി നേടും. അതു സത്യമായി. ക്രിക്കറ്റ് പിച്ചിലല്ല എന്നു മാത്രം.1893ൽ ഷിക്കാഗോ ലോകമതസമ്മേളനത്തിൽ, ‘അമേരിക്കയിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരൻമാരെ’ എന്നു തുടങ്ങുന്ന പ്രസംഗവുമായി കയ്യടി നേടിയ സ്വാമി വിവേകാനന്ദനായിരുന്നു നരേന്ദ്രനാഥ് ദത്ത എന്ന ആ സ്പിന്നർ!  ഒരു ആശ്രമം പോലെയുള്ള ക്ലബ്ബിന്റെ ടെന്റിലേക്കു വരുന്നവരെയെല്ലാം സ്വാഗതം ചെയ്യുന്നത് അദ്ദേഹത്തിന്റെ പൂർണകായ ചിത്രമാണ്.  ബംഗാൾ ക്രിക്കറ്റിന്റെയും അംബാസഡർമാരിലൊരാളായി അങ്ങനെ നിറഞ്ഞു നിൽക്കുന്നു, സ്വാമി വിവേകാനന്ദൻ.

English Summary:

Story of Town Club Kolkatta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com