ADVERTISEMENT

ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ  ലോകകപ്പ് മത്സരത്തിനിടെ തന്നെ ‘ടൈംഡ് ഔട്ട്’ ആക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ്. അപമാനകരമായ സംഭവമായിരുന്നു അതെന്നും മാത്യൂസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് തയാറാകാൻ രണ്ടു മിനിറ്റ് സമയമുണ്ടായിരുന്നു. എന്നാൽ യാന്ത്രികമായ ഒരു തകരാറാണ് അവിടെ സംഭവിച്ചത്. സാമാന്യബോധം എന്നത് അപ്പോൾ എവിടെപ്പോയി?.’’– മാത്യൂസ് ചോദിച്ചു.

‘‘ഞാൻ ഷാക്കിബ് അൽ ഹസനെയും ബംഗ്ലദേശ് ടീമിനെയും ഇതുവരെ ബഹുമാനിച്ചിരുന്നു. തീര്‍ച്ചയായും നമ്മളെല്ലാം വിജയിക്കാനാണു കളിക്കുന്നത്. നിയമത്തിൽ ഉള്ള കാര്യമാണെങ്കിൽ അതു ശരിയെന്നു പറയാം. രണ്ടു മിനിറ്റിന് ഉള്ളിൽ തന്നെ ഞാൻ അവിടെയുണ്ടാരുന്നു. അതിനുള്ള വിഡിയോ തെളിവുകളുമുണ്ട്. തെളിവുകളോടെയാണു ഞാൻ സംസാരിക്കുന്നത്. ക്യാച്ച് എടുത്തതു മുതൽ ഞാൻ ക്രീസിലെത്തുന്നതു വരെയുള്ള സമയത്തിന് തെളിവുകളുണ്ട്.’’– മാത്യൂസ് വ്യക്തമാക്കി.

തന്റെ ഭാഗം ന്യായീകരിക്കുന്നതിനു തെളിവായി ഒരു വിഡിയോയും മാത്യൂസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. രണ്ടു മിനിറ്റ് പൂർത്തിയാകുന്നതിനു മുൻപു തന്നെ താൻ ക്രീസിലെത്തിയിരുന്നെന്നാണു മാത്യൂസിന്റെ വാദം. ‘‘ഫോർത്ത് അംപയർക്ക് ഇവിടെ തെറ്റുപറ്റിയിരിക്കുന്നു. ഹെൽമറ്റ് മാറ്റിയിട്ടും എനിക്ക് അഞ്ച് സെക്കൻ‍ഡുകൾ കൂടി ബാക്കിയുണ്ടെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഫോർത്ത് അംപയര്‍ ഇക്കാര്യം വ്യക്തമാക്കുമോ?’’– എയ്ഞ്ചലോ മാത്യൂസ് പ്രതികരിച്ചു.

ബാറ്റിങ്ങിനായി ക്രീസിലെത്താനുള്ള സമയപരിധി പാലിക്കാത്തതിന്റെ പേരിലാണ് എയ്ഞ്ചലോ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയത്. താരത്തോടു ഗ്രൗണ്ട് വിടാൻ അംപയർ ആവശ്യപ്പെടുകയായിരുന്നു. വിവാദ തീരുമാനത്തിൽ ഞെട്ടിയ എയ്ഞ്ചലോ മാത്യൂസ് തുടർന്ന് അംപയറുമായും ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബുലുമായും സംസാരിച്ചു. ഹെൽമറ്റിലെ തകരാറുമൂലമാണ് താൻ ബാറ്റിങ്ങിന് ഒരുങ്ങാൻ വൈകിയതെന്ന് വിശദീകരിച്ചു. ബോളിങ് ടീമിന്റെ തീരുമാനം നിർണായകമാണെന്നായിരുന്നു അംപയറുടെ പ്രതികരണം. എന്നാൽ ഷാക്കിബുൽ അപ്പീലിൽ നിന്നു പിൻവാങ്ങിയില്ല.

ഇന്നലെ സംഭവിച്ചത്: ശ്രീലങ്കൻ ബാറ്റിങ്ങിന്റെ 25–ാം ഓവറിലെ രണ്ടാം പന്തിൽ ഷാക്കിബുൽ ഹസന്റെ പന്തിൽ സധീര സമരവിക്രമ പുറത്തായി. സമയം 3.49. തൊട്ടുപിന്നാലെ ആറാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തി. ക്രീസിലെത്തി ബാറ്റിങ്ങിനൊരുങ്ങുമ്പോഴാണ് ഹെൽമറ്റിന്റെ സ്ട്രാപ്പിന് തകരാറ് സംഭവിച്ചതായി മാത്യൂസ് കണ്ടെത്തുന്നത്. ഇതു പരിഹരിക്കാൻ സ്വയം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന്  പുതിയ ഹെൽമറ്റ് ആവശ്യപ്പെട്ടു. ഈ സമയത്താണ് ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ തന്ത്രപൂർവം ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തത്. സമയം 3.54. അപ്പീൽ അനുവദിച്ച് അംപയർ മറെ ഇറാസ്മസ് എയ്ഞ്ചലോ മാത്യൂസിനോട് ഗ്രൗണ്ടിന് പുറത്തുപോകാൻ ആവശ്യപ്പെട്ടു.

English Summary:

Angelo Mathews Shares 'Video Proof', Proves Umpire's Timed Out Call Wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com