ADVERTISEMENT

ന്യൂഡൽഹി ∙ ലോകകപ്പിന്റെ സെമിഫൈനൽ സാധ്യതകളെ ബാധിക്കാത്ത, അപ്രധാനമായൊരു മത്സരം ഒരൊറ്റ നിമിഷംകൊണ്ടാണ് ക്രിക്കറ്റ് ചരിത്രത്തിന്റെ തന്നെ ഭാഗമായത്. ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയി പുറത്തായതോടെ ഇന്നലെ ന്യൂഡൽഹി അരുൺ ജയറ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്ക– ബംഗ്ലദേശ് മത്സരം വേദിയായത് രാജ്യാന്തര ക്രിക്കറ്റിലെ അത്യപൂർവ നിമിഷത്തിന്.

ബാറ്റിങ്ങിനായി ക്രീസിലെത്താനുള്ള സമയപരിധി പാലിക്കാത്തതിന്റെ പേരിൽ ഒരു ബാറ്റർ പുറത്താകുന്നത് രാജ്യാന്തര ക്രിക്കറ്റിന്റെ 146 വർഷത്തെ ചരിത്രത്തിൽ ആദ്യ സംഭവമായി. മാത്യൂസിനെ പുറത്താക്കാനായി അപ്പീൽ ചെയ്ത ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ ഈ സംഭവത്തോടെ വിവാദ നായകനുമായി. മാന്യൻമാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിലെ മാന്യതയ്ക്കു നിരക്കാത്ത പുറത്താക്കലെന്നാണ് ഇതിനെ ആരാധകർ വിമർശിച്ചത്.

നിയമം പറയുന്നത്:‌രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിയമാവലി അനുസരിച്ച് ഒരു ബാറ്റർ പുറത്തായി 2 മിനിറ്റിനുള്ളിൽ അടുത്ത ബാറ്റർ ക്രീസിലെത്തി ബോൾ നേരിടാൻ സജ്ജനാകണം. ഇതു പാലിക്കാതെ വന്നാൽ ആ ബാറ്റർ ടൈംഡ് ഔട്ടായി പുറത്താകും. ഈ വിക്കറ്റ് ഒരു ബോളർക്കും അവകാശപ്പെട്ടതായിരിക്കില്ല. മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) നിയമത്തിൽ ക്രീസിലെത്താനുള്ള സമയം 3 മിനിറ്റാണ്. എന്നാൽ ഏകദിന ലോകകപ്പ് ഐസിസിയുടെ ടൂർണമെന്റായതിനാൽ ഇവിടെ ഐസിസി നിയമമാണ് പിൻതുടരുന്നത്.

നിരാശയോടെ ഗ്രൗണ്ടിന് പുറത്തേക്ക്‌‌
നിരാശയോടെ ഗ്രൗണ്ടിന് പുറത്തേക്ക്‌‌

ഇന്നലെ സംഭവിച്ചത്: ശ്രീലങ്കൻ ബാറ്റിങ്ങിന്റെ 25–ാം ഓവറിലെ രണ്ടാം പന്തിൽ ഷാക്കിബുൽ ഹസന്റെ പന്തിൽ സധീര സമരവിക്രമ പുറത്തായി. സമയം 3.49. തൊട്ടുപിന്നാലെ ആറാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തി. ക്രീസിലെത്തി ബാറ്റിങ്ങിനൊരുങ്ങുമ്പോഴാണ് ഹെൽമറ്റിന്റെ സ്ട്രാപ്പിന് തകരാറ് സംഭവിച്ചതായി മാത്യൂസ് കണ്ടെത്തുന്നത്. ഇതു പരിഹരിക്കാൻ സ്വയം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന്  പുതിയ ഹെൽമറ്റ് ആവശ്യപ്പെട്ടു. ഈ സമയത്താണ് ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ തന്ത്രപൂർവം ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തത്. സമയം 3.54. അപ്പീൽ അനുവദിച്ച് അംപയർ മറെ ഇറാസ്മസ് എയ്ഞ്ചലോ മാത്യൂസിനോട് ഗ്രൗണ്ടിന് പുറത്തുപോകാൻ ആവശ്യപ്പെട്ടു.

അംപയറോടു സംസാരിക്കുന്ന എയ്ഞ്ചലോ മാത്യൂസ്. ചിത്രം∙ രാഹുൽ ആർ. പട്ടം
അംപയറോടു സംസാരിക്കുന്ന എയ്ഞ്ചലോ മാത്യൂസ്. ചിത്രം∙ രാഹുൽ ആർ. പട്ടം

വഴങ്ങാതെ ഷാക്കിബ്

വിവാദ തീരുമാനത്തിൽ ഞെട്ടിയ എയ്ഞ്ചലോ മാത്യൂസ് തുടർന്ന് അംപയറുമായും ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബുലുമായും സംസാരിച്ചു. ഹെൽമറ്റിലെ തകരാറുമൂലമാണ് താൻ ബാറ്റിങ്ങിന് ഒരുങ്ങാൻ വൈകിയതെന്ന് വിശദീകരിച്ചു. ബോളിങ് ടീമിന്റെ തീരുമാനം നിർണായകമാണെന്നായിരുന്നു അംപയറുടെ പ്രതികരണം. എന്നാൽ ഷാക്കിബുൽ അപ്പീലിൽ നിന്നു പിൻവാങ്ങിയില്ല. മാത്യൂസിന്റെ പരാതിയെത്തുടർന്ന് അംപയർമാർ 2 തവണ ഷാക്കിബിന് അടുത്തെത്തി ടൈംഡ് ഔട്ട് അപ്പീൽ പിൻവലിക്കുന്നുണ്ടോയെന്ന് തിരക്കിയെന്നും ഇല്ലെന്നായിരുന്നു മറുപടിയെന്നും കമന്റേറ്ററായ മുൻ വിൻഡീസ് താരം ഇയാൻ ബിഷപ് പറഞ്ഞു.

ഹെൽമറ്റിലെ തകരാറിനെക്കുറിച്ച് 
ഷാക്കിബുലിനോട് വിശദീകരിക്കുന്ന മാത്യൂസ്. ചിത്രം∙ രാഹുൽ ആർ. പട്ടം, മനോരമ
ഹെൽമറ്റിലെ തകരാറിനെക്കുറിച്ച് ഷാക്കിബുലിനോട് വിശദീകരിക്കുന്ന മാത്യൂസ്. ചിത്രം∙ രാഹുൽ ആർ. പട്ടം, മനോരമ

ഡയമണ്ട് ഡക്ക്

ടൈംഡ് ഔട്ടിന്റെ നിരാശയ്ക്കൊപ്പം ഡയമണ്ട് ഡക്കിന്റെ നാണക്കേടുമായാണ് ഇന്നലെ എയ്ഞ്ചലോ മാത്യൂസ് ഡ്രസിങ് റൂമിൽ തിരിച്ചെത്തിയത്. ക്രിക്കറ്റിൽ ഒരു പന്തുപോലും നേരിടാതെയുള്ള പുറത്താകലാണ് ഡയമണ്ട് ഡക്ക്.

English Summary:

Shakib Al Hasan used timed out against Angelo Mathews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com