നരേന്ദ്ര മോദി സ്റ്റേഡിയം: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം
Mail This Article
സബർമതി നദിയുടെ തീരത്ത് 63 ഏക്കറിലുള്ള സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിന്റെ ഭാഗമാണ് നരേന്ദ്ര മോദി സ്റ്റേഡിയം. അഹമ്മദാബാദിലെ നവരംഗപുരി മുനിസിപ്പൽ സ്റ്റേഡിയം നവീകരിച്ച് 1983ൽ മൊട്ടേരയിലെ ഗുജറാത്ത് സ്റ്റേഡിയം നിർമിച്ചു. പിന്നീട് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പേരു മാറ്റി. ഇത് ഇടിച്ചുനിരത്തി 2020ൽ പുതുതായി നിർമിച്ചതാണ് നരേന്ദ്രമോദി സ്റ്റേഡിയം.
ഏകദിനം
മത്സരം: 30
ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ജയം: 15
ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ: 237
ഉയർന്ന ടീം സ്കോർ: ദക്ഷിണാഫ്രിക്ക (365, Vs ഇന്ത്യ, 2010)
ഉയർന്ന വ്യക്തിഗത സ്കോർ: ഡെവൻ കോൺവേ (ന്യൂസീലൻഡ്), 152* Vs ഇംഗ്ലണ്ട് 2023
മികച്ച ബോളിങ് : പ്രസിദ്ധ് കൃഷ്ണ (ഇന്ത്യ), 4–12, Vs വെസ്റ്റിൻഡീസ്, 2022
ലോകകപ്പ്
1987, 1996, 2011, 2023 ലോകകപ്പുകളിൽ മത്സരവേദി.
2011 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചത് ഇവിടെ. 53 മുതൽ 74 മീറ്റർ വരെയാണ് സ്റ്റേഡിയത്തിലെ ബൗണ്ടറി ദൂരം.
സ്റ്റേഡിയം റെക്കോർഡുകൾ
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 1,32,000 കാണികളെ ഉൾക്കൊള്ളാം. 1,00,024 സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം രണ്ടാം സ്ഥാനത്ത്.
പുതുക്കിപ്പണിത സ്റ്റേഡിയം 2021 ഫെബ്രുവരി 24ന് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് മൽസരത്തോടെ വീണ്ടും സജീവമായി. പഴയ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടന്നത് 12 ടെസ്റ്റ്, 23 ഏകദിനങ്ങൾ, ഒരു ട്വന്റി20 എന്നിവയാണ്. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇതുവരെ 3 ടെസ്റ്റ്, 7 ഏകദിനം, 6 ട്വന്റി20.
ചരിത്ര നിമിഷങ്ങൾ
∙ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോർഡ് കപിൽ സ്വന്തമാക്കിയത് ഇവിടെ (1993–94)
∙ സുനിൽ ഗാവസ്കർ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികച്ച വേദി. രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികച്ച ആദ്യ താരം (1986-87)
∙ സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ചറിക്കു വേദി.