ADVERTISEMENT

ഈ ലോകകപ്പിലെ തുടർച്ചയായ 10 വിജയങ്ങളുടെ ആവേശത്തിലെത്തിയ ടീം ഇന്ത്യയ്ക്ക് ഫൈനലിൽ എവിടെയാണ് പിഴച്ചത്? ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് 6 വിക്കറ്റിനു കീഴടങ്ങിയ ഓസ്ട്രേലിയ കലാശപ്പോരാട്ടത്തിൽ തിരിച്ചടിച്ചത് എങ്ങനെ?. ലോകകപ്പ് ഫൈനലിലെ ഇന്ത്യൻ തോൽവിയുടെ ചിത്രം ഇങ്ങനെ.. 

ടോസിൽ നിരാശ : ഫൈനൽ മത്സരത്തിൽ ടോസിലെ ഭാഗ്യം ഓസീസിനൊപ്പമായിരുന്നു. അഹമ്മദാബാദിൽ ഇതിനു മുൻപ് നടന്ന 4 ലോകകപ്പ് മത്സരങ്ങളിൽ മൂന്നിലും ജയിച്ചത് രണ്ടാമത് ബാറ്റു ചെയ്ത ടീമാണ്. രാത്രിയിലെ മഞ്ഞുവീഴ്ച മുന്നിൽകണ്ട് ഓസീസ് ബോളിങ് തിര‍ഞ്ഞെടുത്തു. 

India Cricket WCup

രോഹിത്തിന്റെ വിക്കറ്റ്: ശുഭ്മൻ ഗിൽ നാലാം ഓവറിൽ പുറത്തായെങ്കിലും ഇന്ത്യയ്ക്ക് വലിയ ആഘാതമായത് 10–ാം ഓവറിൽ രോഹിത് ശർമയുടെ വിക്കറ്റാണ്. രോഹിത് ക്രീസിലുള്ളപ്പോൾ 8 റൺസായിരുന്നു ഇന്ത്യൻ റൺറേറ്റെങ്കിൽ അതിനുശേഷം അത് നാലിലേക്കു താഴ്ന്നു. 

ഓസീസ് ഫീൽഡിങ്:  11 മീറ്റർ ദൂരം അതിവേഗത്തിൽ ഓടിയെത്തി, ഡൈവിങ് ക്യാച്ചിലൂടെയാണ് ട്രാവിസ് ഹെഡ് രോഹിത് ശർമയെ പുറത്താക്കിയത്. ഇതടക്കം മത്സരത്തിൽ ഓസീസ് താരങ്ങളുടെ മികച്ച ഫീൽഡിങ് ഇന്ത്യയുടെ സ്കോറിങ് തടഞ്ഞുനിർത്തി. ഏകദേശം 40 റൺസ് മികച്ച ഫീൽഡിങ്ങിലൂടെ ഓസ്ട്രേലിയ ‘സേവ്’ ചെയ്തു. 

CRICKET-WORLDCUP-IND-AUS/

ബൗണ്ടറി വരൾച്ച: ബാറ്റിങ്ങിനിടയിലെ ബൗണ്ടറി വരൾച്ച ഇന്ത്യൻ സ്കോറിങ്ങിനെ വല്ലാതെ ബാധിച്ചു. ആകെ നേടിയ 16 ബൗണ്ടറികളിൽ ഏഴും രോഹിത്തിന്റെ ബാറ്റിൽ നിന്നായിരുന്നു. രോഹിത് (3) ഒഴികെ മറ്റു ബാറ്റർമാരിലാർക്കും സിക്സർ നേടാനായില്ല. ബാറ്റിങ്ങിൽ 11 മുതൽ 40 ഓവറുകൾക്കിടെ ആകെ 2 ഫോറുകൾ മാത്രമാണ് ഇന്ത്യൻ ബാറ്റർമാർക്കു നേടാനായത്. 

കമിൻസ് ബ്രില്യൻസ്: ബോളർമാരെ മാറിമാറി പരീക്ഷിച്ച് ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കാനുള്ള ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ തന്ത്രങ്ങൾ ഫലം കണ്ടു. 20 മുതൽ 31 വരെയുള്ള 11 ഓവറുകൾക്കിടെ 7 വ്യത്യസ്ത ബോളർമാരെയാണ് കമിൻസ് പരീക്ഷിച്ചത്. ഇതോടെ മധ്യ ഓവറുകളിൽ ഇന്ത്യൻ റൺറേറ്റ് താഴ്ന്നു. ബാറ്റർമാർ കൂടുതൽ സമ്മർദത്തിലായി. 

CRICKET-WORLDCUP-IND-AUS/

കോലിയുടെ മടക്കം: 63 പന്തിൽ 54 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചു നിൽക്കുമ്പോഴാണ് സൂപ്പർതാരം വിരാട് കോലിയുടെ അപ്രതീക്ഷിത പുറത്താകൽ ഇന്ത്യയെ വലച്ചത്. കോലിയുടെ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ കുരുങ്ങിയ പന്ത് വിക്കറ്റ് തെറിപ്പിച്ചു. കോലിയുമായുള്ള കൂട്ടുകെട്ട് നഷ്ടമായതോടെ കെ.എൽ.രാഹുലിന്റെ ബാറ്റിങ്ങിന്റെയും താളം നഷ്ടപ്പെട്ടു. 

CRICKET-WORLDCUP-IND-AUS/

നിറം മങ്ങി സൂര്യ: രവീന്ദ്ര ജഡേജ പുറത്തായശേഷം 36–ാം ഓവറിൽ ക്രീസിലെത്തിയതാണ് സൂര്യകുമാർ യാദവ്. അവസാന ഓവറുകളിൽ സ്കോറുയർത്താനായി സൂര്യയുടെ ബാറ്റിങ് ഓർഡറിൽ ഇന്നലെ മാറ്റംവരുത്തിയിരുന്നു. പക്ഷേ 11 ഓവർ പിടിച്ചുനിന്നിട്ടും കൗണ്ടർ അറ്റാക്കിലൂടെ ഇന്ത്യയെ മികച്ചൊരു ടോട്ടലിൽ എത്തിക്കാൻ സൂര്യകുമാറിന് കഴിഞ്ഞില്ല. ഒരു ഫോർ മാത്രമാണ് നേടാനായത്. 

CRICKET-WORLDCUP-IND-AUS/

ഓസീസ് പവർപ്ലേ: ബുമ്രയുടെ ആദ്യ ഓവറിൽ 15 റൺസ് നേടിയാണ് ഓസ്ട്രേലിയ മറുപടി ബാറ്റിങ് തുടങ്ങിയത്. പവർപ്ലേയ്ക്കുള്ളിൽ 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും ഓസീസ് റൺനിരക്കു പിടിച്ചുനിർത്താൻ ഇന്ത്യൻ ബോളർമാർക്കായില്ല. ഫീൽഡിങ്ങിലെ പരീക്ഷണങ്ങളും പിഴച്ചു. ആദ്യ 10 ഓവറിൽ 60 റൺസാണ് ഓസ്ട്രേലിയ നേടിയത്. 

കൈവിട്ട കളി: 47 റൺസിനിടെ 3 ഓസീസ് വിക്കറ്റുകൾ സ്വന്തമാക്കിയതോടെ മത്സരത്തിൽ ഇന്ത്യ മേൽക്കൈ നേടിയിരുന്നു. എന്നാൽ ട്രാവിസ് ഹെഡും ലബുഷെയ്നും ചേർന്നുള്ള 192 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്കായില്ല. സ്പിന്നർമാരായ കുൽദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റില്ല. 

India Cricket WCup
English Summary:

Where did India go wrong in the ODI cricket final match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com