ലോകകപ്പിനുശേഷം അവധിക്കാലം, മകന്റെ കളി കാണാൻ മൈസുരുവിലെത്തി ദ്രാവിഡും ഭാര്യയും
Mail This Article
ബെംഗളൂരു∙ മകന്റെ ക്രിക്കറ്റ് മത്സരം കാണാൻ മൈസൂരുവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേരിട്ടെത്തി ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡും ഭാര്യ വിജേതയും. ഏകദിന ലോകകപ്പിനു ശേഷം ‘അവധി’യിലാണ് രാഹുൽ ദ്രാവിഡ്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ വി.വി.എസ്. ലക്ഷ്മണാണു ടീം ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. കുച്ച് ബെഹാർ ട്രോഫിയിൽ ഉത്തരാഖണ്ഡ്– കർണാടക മത്സരം കാണാനാണ് ദ്രാവിഡ് എത്തിയത്.
കർണാടകയുടെ ഓൾ റൗണ്ടറാണ് ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. ആദ്യ ദിനം കളി നിർത്തുമ്പോൾ രണ്ട് മെയ്ഡൻ ഓവറുകളടക്കം അഞ്ച് ഓവറുകളാണ് സമിത് എറിഞ്ഞത്. 11 റൺസ് വഴങ്ങിയെങ്കിലും സമിത്തിനു വിക്കറ്റുകളൊന്നും കിട്ടിയില്ല. രണ്ടാം ദിവസം 232 റൺസെടുത്ത് ഉത്തരാഖണ്ഡ് പുറത്തായി. ഹിമാചൽ പ്രദേശിനെതിരെ സമിത് 55 റൺസെടുത്തിരുന്നു.
ഈ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കർണാടക വിജയിച്ചത്. ഡൽഹിക്കെതിരായ മത്സരത്തിലും ദ്രാവിഡിന്റെ മകൻ അർധ സെഞ്ചറി (122 പന്തിൽ 51) നേടിയിരുന്നു. വിനു മങ്കാദ് ട്രോഫി ക്രിക്കറ്റിലും സമിത് കർണാടകയ്ക്കായി കളിച്ചിട്ടുണ്ട്. ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് കർണാടക അണ്ടർ 14 ടീമിന്റെ ക്യാപ്റ്റനാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുൻപ് ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ചേരും.