ഇന്ത്യ– ഇംഗ്ലണ്ട് ഒന്നാം വനിതാ ട്വന്റി20 ഇന്ന്
Mail This Article
മുംബൈ ∙ ഇന്ത്യ– ഇംഗ്ലണ്ട് വനിതാ ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു മുംബൈയിൽ നടക്കും. ഇരുടീമുകളുടെയും എ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 2–1ന് ഇംഗ്ലണ്ടിനായിരുന്നു ജയം. ഇതിനു പകരംവീട്ടാൻ ഉറപ്പിച്ചാണ് ഇന്ത്യൻ സീനിയർ ടീം ഇന്നിറങ്ങുക. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നിരയിൽ മലയാളി താരം മിന്നു മണിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് എ വനിതകൾക്കെതിരായ പരമ്പരയിൽ ഇന്ത്യ എയെ നയിച്ച മിന്നു, ഇന്ന് ആദ്യ ഇലവനിൽ കളിച്ചേക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തത്സമയം.
പ്രതീക്ഷയോടെ ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുക. ഇക്കഴിഞ്ഞ ട്വന്റി20 പരമ്പരയിൽ ബംഗ്ലദേശിനെ 2–1ന് തോൽപിക്കാൻ സാധിച്ചതും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും നിലവിൽ ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ടിനെ തോൽപിക്കുക നാലാം നമ്പർ ടീമായ ഇന്ത്യയ്ക്ക് എളുപ്പമാകില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന എന്നിവർ നയിക്കുന്ന ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. ജമൈമ റോഡ്രിഗസ്, ഷെഫാലി വർമ, റിച്ച ഘോഷ് എന്നിവർ ഫോമായാൽ ഇന്ത്യയ്ക്കു കാര്യങ്ങൾ എളുപ്പമാകും.
തിരിച്ചുവരാൻ ഇംഗ്ലണ്ട്
സ്വന്തം നാട്ടിൽ നടന്ന ട്വന്റി20 പരമ്പരയിൽ ശ്രീലങ്കയ്ക്കെതിരെ 2–1ന്റെ തോൽവി വഴങ്ങേണ്ടി വന്നതിന്റെ ഞെട്ടലുമായാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്കെത്തിയത്. ക്യാപ്റ്റൻ ഹീതർ നൈറ്റ്, സോഫി എക്ലെസ്റ്റൻ, എമി ജോൺസ്, നാറ്റ് സിവർ ബ്രെന്റ്, എന്നിങ്ങനെ സൂപ്പർ താരങ്ങൾ ഒട്ടേറെയുണ്ടായിട്ടും ശ്രീലങ്കയോടേറ്റ തിരിച്ചടി ടീം മാനേജ്മെന്റിനെ അലട്ടുന്നുണ്ട്. രാജ്യാന്തര ട്വന്റി20യിൽ 27 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വന്നത്. ഇതിൽ 20 തവണയും ഇംഗ്ലണ്ട് ജയിച്ചു. 7 മത്സരങ്ങൾ ഇന്ത്യയും ജയിച്ചു. ഇംഗ്ലണ്ടിനെതിരെ 2018ലാണ് ഇന്ത്യ അവസാനമായി നാട്ടിൽ ഒരു ട്വന്റി20 മത്സരം ജയിച്ചത്.