ഒന്നാമതെത്തിയിട്ടും കേരളം ക്വാർട്ടറില്‍ ഇല്ല, രണ്ടാമതുള്ള മുംബൈയ്ക്ക് യോഗ്യത; കാരണം ഇതാണ്
Mail This Article
മുംബൈ∙ വിജയ് ഹസാരെ ട്രോഫിയിൽ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടും കേരളത്തിന് ക്വാർട്ടർ ഫൈനൽ യോഗ്യതയില്ല. അതേസമയം രണ്ടാം സ്ഥാനക്കാരായ മുംബൈ ക്വാർട്ടറിലെത്തുകയും ചെയ്തു. ഏഴു മത്സരങ്ങളിൽ അഞ്ചും ജയിച്ചാണ് കേരളവും മുംബൈയും ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ഇരു ടീമുകൾക്കും 20 പോയിന്റുകൾ വീതം. നെറ്റ്റൺറേറ്റിന്റെ ബലത്തിൽ കേരളം ഒന്നാമതു തുടരുന്നു. എന്നിട്ടും മുംബൈ എങ്ങനെ ക്വാർട്ടർ ഫൈനലിലെത്തി.
നേർക്കുനേർ പോരാട്ടത്തിൽ മുംബൈയോടു കേരളം തോറ്റതാണ് സഞ്ജു സാംസൺ നയിക്കുന്ന ടീമിനു തിരിച്ചടിയായത്. ഈ ആനുകൂല്യത്തിൽ മുംബൈ നേരിട്ടു ക്വാർട്ടര്‍ ഉറപ്പിച്ചു. കേരളത്തിനു മുന്നേറാൻ ഇനി പ്രീക്വാർട്ടർ കളിക്കണം. നവംബർ ഒൻപതിനു നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്രയാണു കേരളത്തിന്റെ എതിരാളികൾ. പ്രീക്വാർട്ടർ വിജയിച്ചാൽ ക്വാർട്ടര്‍ ഫൈനലിൽ രാജസ്ഥാനെയാണ് കേരളം നേരിടേണ്ടിവരിക.
ടൂർണമെന്റിലെ മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ ബംഗാളും ഗുജറാത്തും ഏറ്റുമുട്ടും. ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ കേരളം റെയിൽവേസിനോടു പരാജയപ്പെട്ടിരുന്നു. കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 നേടി. മറുപടി ബാറ്റിങ്ങിൽ സഞ്ജുവിന്റെ സെഞ്ചറിയുടെ ബലത്തിൽ (139 പന്തിൽ 128) കേരളം അവസാന ഓവർ വരെ പൊരുതിയെങ്കിലും 18 റൺസ് അകലെ വീണു. സ്കോർ: റെയിൽവേസ് 50 ഓവറിൽ 5ന് 255. കേരളം 50 ഓവറിൽ 8ന് 237. സഞ്ജുവിനു പുറമേ ശ്രേയസ് ഗോപാലും (63 പന്തിൽ 53) കേരളത്തിനായി തിളങ്ങി.