ADVERTISEMENT

സൂറത്ത്∙ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ പ്രശ്നങ്ങൾക്കു പിന്നാലെ മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്. ശ്രീശാന്ത്. മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്സ് താരം ശ്രീശാന്ത് ഇന്ത്യ ക്യാപിറ്റൽസിന്റെ താരമായ ഗംഭീറിനെ തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിന്റെ പന്തിൽ ഗംഭീർ തുടർച്ചയായി സിക്സും ഫോറും അടിച്ചതിനു പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. തുടര്‍ന്ന് ഇരു താരങ്ങളും ഗ്രൗണ്ടിൽവച്ച് തർക്കിക്കുകയും ചെയ്തു. മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ശ്രീശാന്ത് ഗംഭീറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

‘‘മിസ്റ്റർ ഫൈറ്ററുമായി സംഭവിച്ച കാര്യങ്ങളെക്കുറിച്ചു വ്യക്തത വരുത്തേണ്ടതുണ്ട്. എപ്പോഴും സഹതാരങ്ങളുമായി പോരടിച്ചുകൊണ്ടിരിക്കും. ഒരു കാരണവുമില്ലെങ്കിലും അങ്ങനെത്തന്നെയാണ്. വീരു ഭായ് (സേവാഗ്) ഉൾപ്പെടെ തന്റെ സീനിയർ താരങ്ങളെ ബഹുമാനിക്കുക പോലുമില്ല. അതാണ് ഇന്നും സംഭവിച്ചത്.’’– ശ്രീശാന്ത് വിഡിയോയിൽ ആരോപിച്ചു. ഒരു പ്രകോപനവുമില്ലാതെ ഗംഭീർ പറയരുത്താത്ത പല കാര്യങ്ങളും പറഞ്ഞെന്നും ശ്രീശാന്ത് ആരോപിച്ചു.

‘‘മിസ്റ്റർ ഗൗതി എന്താണു ചെയ്തതെന്ന് ഉടനെ നിങ്ങളെല്ലാം അറിയും. ഗ്രൗണ്ടിൽവച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഉപയോഗിച്ച ഭാഷയും അസ്വീകാര്യമാണ്. സഹതാരങ്ങളെ ബഹുമാനിക്കുക പോലും ചെയ്യുന്നില്ലെങ്കിൽ ജനത്തെ പ്രതിനിധീകരിക്കുന്നതിൽ എന്തു കാര്യമാണുള്ളത്?. ബ്രോഡ്കാസ്റ്റിങ്ങിനിടെ വിരാട് കോലിയെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും മിണ്ടിയില്ല. മറ്റെന്തോ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഗംഭീറിന്റെ വാക്കുകളില്‍ എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും വളരെയേറെ വേദനയുണ്ടായി. ഞാന്‍ മോശമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എപ്പോഴത്തേയും പോലെ അദ്ദേഹം പ്രതികരിക്കുകയായിരുന്നു.’’– ശ്രീശാന്ത് വിഡിയോയിൽ വ്യക്തമാക്കി.

ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ 30 പന്തുകൾ നേരിട്ട ഗംഭീർ 51 റൺസാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. മൂന്ന് ഓവറുകൾ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴു വിക്കറ്റിന് 211 റൺസെടുക്കാനേ ഗുജറാത്തിനു സാധിച്ചുള്ളൂ. ഇന്ത്യ ക്യാപിറ്റൽസിന്റെ വിജയം 12 റൺസിന്.

English Summary:

Gautam Gambhir Fights With Colleagues, Does Not Respect Seniors: Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com