ഇത്രയും തരംതാഴാനാകുമെന്നു കേട്ട് ഞെട്ടിപ്പോയി: ഗൗതം ഗംഭീറിനെതിരെ ശ്രീശാന്തിന്റെ ഭാര്യ
Mail This Article
സൂറത്ത്∙ ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയിലെ വിവാദ സംഭവങ്ങളിൽ ശ്രീശാന്തിനെ പിന്തുണച്ച് ഭാര്യ ഭുവനേശ്വരി. ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങൾ വിശദീകരിച്ച് ശ്രീശാന്ത് ഇൻസ്റ്റഗ്രാമിലിട്ട വിഡിയോയ്ക്കു താഴെയാണു ഭുവനേശ്വരി പ്രതികരണം അറിയിച്ചത്. ‘‘വർഷങ്ങളോളം ഇന്ത്യൻ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയിൽനിന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.’’– ഭുവനേശ്വരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മത്സരത്തിനിടെ ഗൗതം ഗംഭീർ തന്നെ ഒത്തുകളി നടത്തിയവനെന്നു വിളിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ഇരു താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽവച്ചു തർക്കമുണ്ടായപ്പോഴാണ് ഗംഭീർ മോശം ഭാഷയിൽ സംസാരിച്ചതെന്ന് ശ്രീശാന്ത് ഇൻസ്റ്റഗ്രാം വിഡിയോയിൽ പ്രതികരിച്ചിരുന്നു. ഗംഭീർ അങ്ങനെ വിളിച്ചുകൊണ്ടിരിക്കുമ്പോഴും ചിരിക്കുക മാത്രമാണു ചെയ്തതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
‘‘ആളുകൾ അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും എന്നെ ഫിക്സർ, ഫിക്സർ എന്നു വിളിക്കുകയായിരുന്നു. ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾക്കെല്ലാം നന്ദിയുണ്ട്. കേരളത്തിൽനിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപ്പുകൾ വിജയിക്കാന്‍ സാധിച്ചതു ഭാഗ്യമാണ്. ദൈവത്തിനു നന്ദി.’’– ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിൽ പ്രതികരിച്ചു.
ലെജൻഡ്സ് ലീഗിൽ ഗുജറാത്ത് ജയന്റ്സിന്റെ താരമാണ് ശ്രീശാന്ത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ക്യാപിറ്റല്‍സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. മൂന്ന് ഓവറുകൾ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴു വിക്കറ്റിന് 211 റൺസെടുക്കാനേ ഗുജറാത്തിനു സാധിച്ചുള്ളൂ. ഇന്ത്യ ക്യാപിറ്റൽസിന് 12 റൺസ് വിജയം.