ADVERTISEMENT

ഡർബൻ∙ ഇന്ത്യ – ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മത്സരം മഴമൂലം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതിനു പിന്നാലെ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. മത്സരത്തിനു തൊട്ടുമുൻപ് മഴ പെയ്ത സമയത്ത് ഗ്രൗണ്ട് വേണ്ടവിധം മൂടാനുള്ള സംവിധാനം ഒരുക്കാൻ പോലും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന് സാധിച്ചില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് ബോർഡുകളുടെ കൈവശം ആവശ്യത്തിലധികം പണമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഗാവസ്കർ, മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ഗ്രൗണ്ട് പൂർണമായും മൂടുന്ന വിധത്തിലുള്ള ക്രമീകരണം അത്യന്താപേഷിതമാണെന്നും പറഞ്ഞു.

‘‘മഴപ്പെയ്ത്തു നിന്നാലും ഗ്രൗണ്ട് നേരാംവണ്ണം മൂടിയിട്ടില്ലെങ്കിൽ അടുത്ത ഒരു മണിക്കൂറിനുള്ളിൽ മത്സരം തുടങ്ങാനാകില്ലെന്ന് നമുക്ക് അറിയാം. വീണ്ടും മഴ പെട്ടുന്ന അവസ്ഥയുണ്ടായാൽ കളി തന്നെ നടക്കില്ലെന്ന് ഉറപ്പാണ്. എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും കളിയിൽനിന്ന് വലിയ വരുമാനം ലഭിക്കുന്നുണ്ട്. ആ സ്ഥിതിക്ക് ഇത്തരം പിഴവുകൾ വരാൻ പാടില്ലാത്തതാണ്. വലിയ വരുമാനമില്ല എന്ന് ക്രിക്കറ്റ് ബോർഡുകൾ പറഞ്ഞാൽ അത് തീർച്ചയായും കള്ളമാണ്. ബിസിസിഐയ്ക്കു ലഭിക്കുന്നത്ര പണം അവർക്കു കിട്ടുന്നില്ലായിരിക്കാം. അതു ശരിയാണ്. പക്ഷേ, ഗ്രൗണ്ട് പൂർണമായും മൂടുന്നതിന് ആവശ്യമായ കവറുകൾ വാങ്ങുന്നതിനുള്ള പണം തീർച്ചയായും ഉണ്ടാകും’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടയിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഗാവസ്കർ ചൂണ്ടിക്കാട്ടി. ‘‘ഗ്രൗണ്ട് വേണ്ടവിധം മൂടാത്തതിനെ തുടർന്ന് ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിലെ ഒട്ടേറെ മത്സരങ്ങളാണ് നഷ്ടമായത്. മഴ നിന്നെങ്കിലും ഗ്രൗണ്ടിന്റെ മറ്റു ഭാഗങ്ങളിൽ നനവുണ്ടായിരുന്നതിനാൽ മത്സരം നടത്താനായില്ല. അങ്ങനെ ഒട്ടേറെ ടീമുകൾക്ക് അർഹിക്കുന്ന പോയിന്റും നഷ്ടമായി’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മഴ പെയ്താൽ ഗ്രൗണ്ട് പൂർണമായും മൂടാനുള്ള സംവിധാനം ഏർപ്പെടുത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയെ ഗാവസ്കർ പുകഴ്ത്തി.

‘‘കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിന്റെ അവസ്ഥ നോക്കൂ. സൗരവ് ഗാംഗുലിക്കായിരുന്നു അവിടെ ഉത്തരവാദിത്തം. ആരും കുറ്റം പറയാത്ത രീതിയിലുള്ള പിഴവറ്റ സംവിധാനം അവിടെ ഒരുക്കാൻ ഗാംഗുലിക്കു സാധിച്ചു.’’ – ഗാവസ്കർ പറഞ്ഞു.

English Summary:

Sunil Gavaskar slams Cricket South Africa over rain-affected Series Opener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com