ക്യാപ്റ്റന്റെ സമ്മർദങ്ങളില്ല, ഇനി പുതിയ ബാബർ അസമിനെ കാണാമെന്ന് ഗൗതം ഗംഭീർ
Mail This Article
മുംബൈ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസമിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ ബാബർ അസമിനെയാണു കാണാൻ പോകുന്നതെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ‘‘ലോകകപ്പിനു മുന്‍പും ഞാനിതു പറഞ്ഞിട്ടുണ്ട്. ബാബർ അസമിന് ഏറ്റവും മികച്ച ബാറ്ററായി മാറാൻ സാധിക്കും. പക്ഷേ അവിടെ ക്യാപ്റ്റൻസിയുടെ സമ്മർദമുണ്ടായിരുന്നു. ഇനി ലോകം ഒരു പുതിയ ബാബർ അസമിനെ കാണും.’’– ചർച്ചയ്ക്കിടെ ഗൗതം ഗംഭീർ വ്യക്തമാക്കി.
ഗംഭീറിന്റെ അഭിപ്രായം ചർച്ചയിലുണ്ടായിരുന്ന വാസിം അക്രമും അംഗീകരിച്ചു. ‘‘കുറച്ചു വർഷങ്ങൾക്കു മുൻപു ഞാൻ ഇക്കാര്യം ബാബറിനോടു പറഞ്ഞതാണ്. ലീഗ് ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കരുതെന്നു പറഞ്ഞിരുന്നു. ബാബർ വലിയ താരമാണ്. കളിച്ച് റൺസ് നേടുക, പണമുണ്ടാക്കുക. ക്രിക്കറ്റ് ലീഗുകളിൽ ക്യാപ്റ്റനാകുമ്പോൾ ഒരു കാര്യവുമില്ലാതെ കൂടുതൽ സമ്മർദം ഉണ്ടാക്കുകയാണ്.’’– വാസിം അക്രം പ്രതികരിച്ചു.
ബാബർ അസമിന് ഇനി ഒന്നും തെളിയിക്കാനില്ലെന്ന് ഗംഭീർ വ്യക്തമാക്കി. ‘‘ബാബർ അസമിന് ഒന്നും തെളിയിക്കേണ്ട കാര്യമില്ല. പാക്കിസ്ഥാൻ സൂപ്പർ ലീഗ് വിജയിച്ചതുകൊണ്ട് അദ്ദേഹത്തിന് ഒന്നും കിട്ടാനില്ല. അതുകൊണ്ടുതന്നെ മികച്ച ബാറ്ററാകാനാണു ബാബർ ശ്രമിക്കേണ്ടത്.’’– ഗൗതം ഗംഭീർ പറഞ്ഞു. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് ബാബർ അസം പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്.
മൂന്നു ഫോർമാറ്റുകളിലും ഇനി ടീമിനെ നയിക്കാനില്ലെന്നാണു ബാബറിന്റെ നിലപാട്. ഇതോടെ ടെസ്റ്റിൽ ഷാൻ മസൂദിനെയും ട്വന്റി20യിൽ ഷഹീൻ ഷാ അഫ്രീദിയെയും ക്യാപ്റ്റനായി തീരുമാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബാബർ അസമും കളിക്കുന്നുണ്ട്. ലോകകപ്പിനു ശേഷം ടീം പൊളിച്ചു പണിത പാക്കിസ്ഥാൻ ബോർഡ് വഹാബ് റിയാസിനെ ചീഫ് സിലക്ടറായും മുഹമ്മദ് ഹാഫിസിനെ ടീം ഡയറക്ടറായും നിയമിച്ചിരുന്നു.