ADVERTISEMENT

മുംബൈ∙ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി മുംബൈ താരം സൂര്യകുമാർ യാദവ്. ഹൃദയം തകർന്നതു കാണിക്കുന്ന ഇമോജി മാത്രമാണ് സൂര്യകുമാർ യാദവ് എക്സ് പ്ലാറ്റ്ഫോമിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരിക്കുന്നത്. രോഹിത്തിനെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതിൽ ആരാധക രോഷം ഉയരുകയാണ്. മുംബൈ ജഴ്സി ആരാധകർ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതികരണം സൂര്യകുമാർ യാദവ് നടത്തിയതെന്നു വ്യക്തമല്ല.  രോഹിത് ശർമയ്ക്കു ശേഷം ജസ്പ്രീത് ബുമ്രയോ, സൂര്യയോ മുംബൈയെ നയിക്കുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഹാർദിക് പാണ്ഡ്യ തന്റെ പഴയ ടീമിലേക്കു മടങ്ങിയെത്തുന്നതും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതും.

ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും രോഹിത് ഈ സീസണിൽ മുംബൈ ടീമിൽ തുടർന്നേക്കും. ടീമിന്റെ ഭാവിയെ മുന്നിൽക്കണ്ടുള്ള തീരുമാനം എന്ന പ്രഖ്യാപനത്തോടെയാണ് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഗ്ലോബൽ പെർഫോമൻസ് ഹെഡ് മഹേള ജയവർധനെ ക്യാപ്റ്റൻസി മാറ്റം പ്രഖ്യാപിച്ചത്. ഐപിഎൽ 2024 താരലേലം 19ന് ദുബായിൽ നടക്കാനിരിക്കെയാണ് മുംബൈ ടീമിൽ അഴിച്ചു പണികൾക്കു തുടക്കമിട്ടത്. എന്നാൽ ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് രോഹിത് പ്രതികരിച്ചിട്ടില്ല.

2015 സീസണിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തിയ ഹാർദിക്കാണ് 9 വർഷങ്ങൾക്കുശേഷം ടീമിന്റെ ക്യാപ്റ്റനാകുന്നത്. 2021 വരെ മുംബൈയിൽ തുടർന്ന ഓൾറൗണ്ടർ 2022ൽ ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തി. തങ്ങളുടെ പ്രഥമ സീസണിൽ ഗുജറാത്തിനെ കിരീടത്തിലെത്തിച്ചു. കഴിഞ്ഞ തവണ ഗുജറാത്ത് ഫൈനൽ വരെയെത്തി. ഒരുവർഷമായി രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിക്കുന്നില്ലെങ്കിലും ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ്.

English Summary:

After Rohit Sharma's Removal As Mumbai Indians Captain, Suryakumar Yadav's Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com