ADVERTISEMENT

ഏതു പ്രതിസന്ധിയിലും ചാരെ നിൽക്കുന്നവളെന്നാണ് ഭാര്യ ചാരുലതയെപ്പറ്റി സഞ്ജു സാംസൺ പലതവണ പറഞ്ഞിട്ടുള്ളത്. കരിയറിലെ കയറ്റിറക്കങ്ങളിലെല്ലാം തനിക്കൊപ്പം നിൽക്കുന്ന പ്രിയതമയ്ക്ക് വിവാഹ വാർഷികത്തലേന്ന് സഞ്ജു അവിസ്മരണീയ സമ്മാനമൊരുക്കി. സഞ്ജുവിന്റെയും ഭാര്യ ചാരുലതയുടെയും 5–ാം വിവാഹവാർഷികമാണിന്ന്. മൈതാനത്തും മനസ്സിലും എപ്പോഴും തനിക്കായി ആർപ്പുവിളിക്കുന്ന ആരാധകർക്കും ഈ മനോഹര സെഞ്ചറിയിലൂടെ സഞ്ജു മധുരം നൽകി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല ജഴ്സിയിൽ, ഒരു കയ്യിൽ ഹെൽമറ്റും മറുകയ്യിൽ ബാറ്റുമുയർത്തി ഗാലറിയെ അഭിവാദ്യം ചെയ്യുന്ന സഞ്ജു ചിത്രത്തിനായുള്ള അവരുടെ കാത്തിരിപ്പ് കൂടിയാണ് ഇന്നലെ സഫലമായത്. 

2015ൽ സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 മത്സരത്തിലൂടെ തുടക്കമിട്ട സഞ്ജുവിന്റെ രാജ്യാന്തര ക്രിക്കറ്റ് യാത്രയിലെ വഴിത്തിരിവാകുകയാണ് 16–ാം ഏകദിന മത്സരത്തിലെ ഇന്നിങ്സ്. 2021ൽ ഏകദിനത്തിൽ അരങ്ങേറിയ സഞ്ജു കന്നി സെഞ്ചറിക്കായി കാത്തിരുന്നത് 881 ദിവസമാണ്. 2022ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 63 പന്തിൽ പുറത്താകാതെ നേടിയ 86 റൺസായിരുന്നു ഇതുവരെ സഞ്ജുവിന്റെ ഉയർന്ന ഏകദിന സ്കോർ. 

അനിശ്ചിതത്വങ്ങളുടെയും പരീക്ഷണങ്ങളുടെയും ഒരു ഘോഷയാത്രയായിരുന്നു സഞ്ജു സാംസണിന്റെ രാജ്യാന്തര കരിയർ ഇതുവരെ. ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും പ്രതിഭ തെളിയിച്ചിട്ടും ടീമിലിടം നേടാൻ പലപ്പോഴും നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു. ഇടം കിട്ടിയപ്പോൾ കൂടുതൽ സമയവും റിസർവ് ബെഞ്ചിലായിരുന്നു സ്ഥാനം. ഓപ്പണിങ് മുതൽ ലോവർ മിഡിൽ ഓർഡർ വരെ ബാറ്റിങ്ങിന് അയച്ച് ടീം മാനേജ്മെന്റും സഞ്ജുവിനെ പരീക്ഷണ വസ്തുവാക്കിക്കൊണ്ടിരുന്നു.

ട്വന്റി20 ലോകകപ്പ് വർഷത്തിൽ ഏകദിന ടീമിലും ഏകദിന ലോകകപ്പ് അടുത്തു നിൽക്കെ ട്വന്റി20 ടീമിലും ഉൾപ്പെടുത്തിയ വിചിത്ര സിലക്ഷൻ രീതി സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങളെ അട്ടിമറിച്ചു. പക്ഷേ എഴുതിത്തള്ളാനായിട്ടില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് സഞ്ജു വീണ്ടും സിലക്ടർമാർക്ക് മറുപടി നൽകുന്നതാണ് ഇന്നലെ കണ്ടത്. സൂപ്പർതാരം വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനിലേക്ക് ഇന്നലെ പ്രമോഷൻ ലഭിച്ചിറങ്ങിയ സ‍ഞ്ജു ദക്ഷിണാഫ്രിക്കൻ മണ്ണിൽ മൂന്നാം നമ്പറിൽ സെഞ്ചറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ്. കോലിയും ഗാംഗുലിയുമാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്.

ബാറ്റിങ്ങിലെ നല്ല തുടക്കം മികച്ച ഇന്നിങ്സുകളാക്കാൻ കഴിയുന്നില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് ശൈലി മാറ്റുന്നില്ലെന്നുമായിരുന്നു ഏകദിന ഫോർമാറ്റിൽ സഞ്ജുവിനെതിരായ പ്രധാന വിമർശനം. പാളിൽ ഇന്നലെ നേടിയ കന്നി സെഞ്ചറി ഈ 2 വിമർശനങ്ങൾക്കുമുള്ള മറുപടിയായി. പവർപ്ലേ ഓവറിൽ 2 ഓപ്പണർമാരെയും നഷ്ടമായി പതറിയ ഇന്ത്യയെ കരകയറ്റാനായി സഞ്ജു കരുതലോടെ ക്രീസിൽ ഉറച്ചുനിന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതുവരെ 119 ഇന്നിങ്സുകൾ കളിച്ച സഞ്ജു ഇതിനു മുൻപ് 2 തവണ മാത്രമാണ് ഒരു ഇന്നിങ്സിൽ നൂറിൽ കൂടുതൽ പന്തുകൾ നേരിട്ടത്.

English Summary:

Sanju samson first century on a day before wedding anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com