തകർന്നടിഞ്ഞപ്പോൾ ചെറുത്തുനിന്നു, രക്ഷകനായി കെ.എൽ. രാഹുൽ; വാഴ്ക, വൻമതിൽ !
Mail This Article
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച 10 ഇന്നിങ്സുകളിൽ ഒന്നാണ് കെ.എൽ.രാഹുലിന്റെ ഈ സെഞ്ചറി’– സെഞ്ചൂറിയൻ ടെസ്റ്റിൽ പൊരുതിനേടിയ സെഞ്ചറിയുമായി ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്നു കരകയറ്റിയ കെ.എൽ.രാഹുലിന്റെ ഇന്നിങ്സിനെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ പറഞ്ഞു.
മറ്റ് ഇന്ത്യൻ ബാറ്റർമാരിൽ ഒരാൾക്കു പോലും 40 റൺസിനു മുകളിൽ സ്കോർ ചെയ്യാൻ സാധിക്കാതിരുന്ന പിച്ചിലാണ് 137 പന്തിൽ 4 സിക്സും 14 ഫോറുമടക്കം 101 റൺസ് നേടിയ രാഹുൽ ചെറുത്തുനിൽപിന്റെ കോട്ട പണിതത്. എട്ടാം വിക്കറ്റിൽ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം 27 റൺസും ഒൻപതാം വിക്കറ്റിൽ മുഹമ്മദ് സിറാജിനൊപ്പം 47 റൺസും കൂട്ടിച്ചേർത്താണ് രാഹുൽ ഇന്ത്യയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ബുമ്രയ്ക്കൊപ്പമുള്ള കൂട്ടുകെട്ടിൽ 27ൽ 24 റൺസും സിറാജിനൊപ്പമുള്ള 47ൽ 42 റൺസും രാഹുലാണു സ്കോർ ചെയ്തത്.
ഫോർവേഡ് ഡിഫൻസിൽ രാഹുൽ ദ്രാവിഡിനെയും ഫ്ലിക് ഷോട്ടുകളിൽ വിവിഎസ് ലക്ഷ്മണിനെയും ഓർമിപ്പിക്കും വിധമായിരുന്നു രാഹുലിന്റെ ബാറ്റിങ്. ബൗൺസും പേസും കൂടുതലായിരുന്ന പിച്ചിൽ മറ്റ് ഇന്ത്യൻ ബാറ്റർമാർ ബാക്ക് ഫൂട്ടിലേക്കു വലിഞ്ഞപ്പോൾ സധൈര്യം ഫ്രണ്ട് ഫൂട്ടിലേക്കു വന്ന് രാഹുൽ ദ്രാവിഡിനു സമാനമായ ഡെഡ് ഡിഫൻസുമായാണ് രാഹുൽ പേസർമാരെ നേരിട്ടത്. ലെഗ് സൈഡിലേക്കു വരുന്ന പന്തുകൾ മനോഹരമായ ഫ്ലിക് ഷോട്ടുകളിലൂടെ ബൗണ്ടറി കടത്തിയ രാഹുൽ, തന്റെ ട്രേഡ് മാർക്ക് ലോഫ്റ്റഡ് ഓഫ് ഡ്രൈവ് ഷോട്ടുകളും ഇടയ്ക്കിടെ പരീക്ഷിച്ചു.